കോഴിക്കോട്: പ്രതിയുമായി ചേർന്ന് പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായുള്ള അതിജീവിതയുടെ പിതാവിന്റെ പരാതി അവാസ്തവമാണെന്ന് മെഡിക്കൽ കോളജ് അസി. കമീഷണർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
ഏപ്രിൽ 11ന് മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അട്ടിമറിക്കാനുള്ള നീക്കമുണ്ടെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കാഞ്ഞിരപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് സംഭവസ്ഥലം മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലായതിനാൽ മെഡിക്കൽ കോളജ് സ്റ്റേഷനിലേക്ക് കൈമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 12 വയസ്സുള്ള അതിജീവിതയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 2024 ജനുവരി 20ന് കോഴിക്കോട്ടെ ഫ്ലാറ്റിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
അതിജീവിത സംഭവസ്ഥലം കാണിച്ചുകൊടുത്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരുകയാണ്. മേയ് 14ന് അതിജീവിതയും പിതാവും സ്റ്റേഷനിൽ വന്നപ്പോൾ ഇവരുമായി പിണങ്ങിക്കഴിയുന്ന മാതാവും ഇളയമകളും സ്റ്റേഷനിലെത്തിയതാണ് അതിജീവിതക്കും പിതാവിനും സംശയത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
മാതാവും മകളും സ്റ്റേഷനിലെത്തിയത് പൊലീസ് പറഞ്ഞിട്ടാവുമെന്ന് അതിജീവിതയും പിതാവും സംശയിച്ചിട്ടുണ്ടെന്ന് പിതാവിന്റെ മൊഴിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പോക്സോ കേസ് സംബന്ധിച്ച് അതിജീവിതയുടെ മൊഴി കളവാണെന്നാണ് മാതാവിന്റെ വാദം. മകൾ ഇംഹാൻസിൽ ചികിത്സയിലാണ്. അതിജീവിതക്ക് കുടുംബപരമായ സമ്മർദമുണ്ടെന്ന് ഇംഹാൻസിലെ ഡോക്ടർ പറഞ്ഞിട്ടുണ്ട്.
കൗൺസിലിങ് നൽകിയാൽ മാത്രമേ ആരോപണത്തിലെ സത്യാവസ്ഥ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. അതിജീവിതയുടെ മൊഴി സത്യമാണെന്ന് തെളിഞ്ഞാൽ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അസി. കമീഷണർ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.