കോഴിക്കോട്: ബസുകളുടെ മത്സരയോട്ടം മൂലം ബസിൽനിന്ന് ആളുകൾ പുറത്തേക്ക് തെറിച്ചുവീണ് അപകടം തുടർക്കഥയാകുന്നു. ആളുകൾ തെറിച്ചുവീഴുന്നത് പതിവായതോടെയാണ് ഓട്ടോമാറ്റിക് ഡോറുകൾ ബസുകളിൽ നിർബന്ധമാക്കിയത്. എന്നാൽ, ബസ് ജീവനക്കാരുടെ അനാസ്ഥ മൂലം ഓട്ടോമാറ്റിക് ഡോറുകൾ നോക്കുകുത്തിയാകുകയാണ്. കഴിഞ്ഞദിവസം സിറ്റി സര്‍വിസ് ബസിന്റെ പിന്‍വശത്തെ ഓട്ടോമാറ്റിക് വാതില്‍ അടക്കാതെ അമിത വേഗത്തിൽ സഞ്ചരിച്ചതു മൂലം യാത്രക്കാരൻ പുറത്തേക്ക് തെറിച്ചുവീണ് വൈദ്യുതിത്തൂണിലിടിച്ച് തൽക്ഷണം മരിച്ചിരുന്നു. ചാലപ്പുറം ഭജനകോവില്‍ ബസ് സ്റ്റോപ്പിന് സമീപത്തെ വളവില്‍ ചൊവ്വാഴ്ചയാണ് 59കാരൻ മരിച്ചത്. ഡോർ അടക്കാത്തതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളെടുത്തിട്ടുണ്ട്.
അപകടങ്ങൾ തുടർക്കഥയായിട്ടും ബസുകളുടെ മരണപ്പാച്ചിലിനോ അനാസ്ഥക്കോ ഒരു കുറവുമില്ല. സമാനമായ പത്തോളം അപകടങ്ങളാണ് സമീപകാലത്തുണ്ടായത്. അപകടത്തിൽപെട്ടവരിലേറെയും വിദ്യാർഥികളും സ്ത്രീകളും പ്രായമായവരുമാണ്. താമരശ്ശേരിയിൽ സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് ഡോറിന് ഇടയിൽപെട്ട് വിദ്യാർഥിനിക്ക് പരിക്കേറ്റിരുന്നു. പേരാമ്പ്രയിൽ സ്കൂൾ വിദ്യാർഥി തെറിച്ചു വീണ സംഭവവുമുണ്ടായി. ഓട്ടോമാറ്റിക് ഡോറുകൾ പലർക്കും അലങ്കാരം മാത്രമാണ്. തിരക്കുള്ള സമയങ്ങളിൽ ആളുകളെ കുത്തിനിറച്ചുകൊണ്ടുപോകാൻ ഡോറുകൾ മനഃപൂർവം അടച്ചിടാതെ യാത്ര ചെയ്യുന്നുണ്ട്. യാത്രക്കാരെ വേഗത്തിൽ കയറ്റാനും ഇറക്കാനും ഡോറുകൾ തുറന്നിടുന്നത് സൗകര്യമായി കാണുകയാണ് ബസ് ജീവനക്കാർ.
സിറ്റി സ്വകാര്യ ബസുകൾ മാത്രമല്ല, കെ.എസ്.ആർ.ടി.സിയും ദീർഘദൂര സ്വകാര്യ ബസുകളും നിയമലംഘനത്തിന്റെ കാര്യത്തിൽ പിറകിലല്ല. പൊലീസിനെ കാണുമ്പോൾ എല്ലാം നിയമപരമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യും. ഇത്തരം നിയമലംഘനങ്ങൾക്കും അനാസ്ഥകൾക്കുമെതിരെ യാത്രക്കാരുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകണമെന്ന് നിയമപാലകർ ചൂണ്ടിക്കാണിക്കുന്നു. ഈ മാസം എട്ടു മുതൽ 15 വരെയുള്ള 168 നിയമ ലംഘനങ്ങളാണ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓട്ടോമാറ്റിക് ഡോറടക്കാതെയുള്ള യാത്ര 21 എണ്ണമാണ്. എട്ട് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്തു. ഈ വർഷം ഇതുവരെ ജില്ലയിൽ 239 ബസപകടങ്ങളാണുണ്ടായത്. ഇതിൽ 24 പേർ മരിച്ചു. 138 പേർക്ക് ഗുരുതര പരിക്കേൽക്കുകയും 75 പേർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. അതേസമയം, കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ ബസുകളിലെ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.