കോഴിക്കോട്: 15 വർഷംമുമ്പ് കോഴിക്കോട് കടപ്പുറത്ത് കാറ്റുകൊള്ളാനിരുന്ന 10 സ്ത്രീകൾ... അവരുടെ സംസാരത്തിനിടയിൽ ആർക്കോ തോന്നിയൊരു സംശയം... ''ഇങ്ങനെ വീടിന്റെ ചുവരുകൾക്കുള്ളിൽതന്നെ ചുരുണ്ടുകൂടിയാൽ മതിയോ, പരന്നുകിടക്കുന്ന ഈ ലോകമൊക്കെ ഒന്നു ചുറ്റിക്കറങ്ങി കാണണ്ടേ...?'' പുറപ്പെടണമെന്ന് തോന്നുന്ന നേരം, ബാഗും തോളിലെടുത്തുപോകാൻ കഴിയുന്നവരല്ല പെണ്ണുങ്ങൾ എന്ന ധാരണ തിരുത്തി അവർ സഞ്ചാരത്തിനിറങ്ങി.
65 വയസ്സുകാരി മുതൽ 17 വയസ്സുകാരി വരെ, വീട്ടമ്മമാരും അക്കാദമിക്കുകളും ജോലിക്കാരും വിദ്യാർഥികളും ഒക്കെ അടങ്ങിയ പത്തു സ്ത്രീകൾ. അവർ നടത്തിയ സഞ്ചാരത്തിന്റെ കഥകളും അനുഭവങ്ങളും അവർ കണ്ട ലോകങ്ങളുടെ വിശേഷങ്ങളും പുസ്തകരൂപത്തിൽ എത്തുകയാണിപ്പോൾ.
ഈ മാസം 26ന് ബുധനാഴ്ച വൈകീട്ട് അഞ്ചിന് കെ.പി. കേശവമേനോൻ ഹാളിൽ 10 സ്ത്രീകളും ചേർന്ന് പുസ്തകം പ്രകാശനം ചെയ്യും. യാത്രക്ക് നേതൃത്വം കൊടുത്ത അധ്യാപികയും എഴുത്തുകാരിയുമായി അപർണ ശിവകാമിയാണ് 'താഴ്വരകൾ പൂക്കുന്നിടം' പുസ്തകം രചിച്ചിരിക്കുന്നത്.
''വലിയ ആസൂത്രണങ്ങളോടെ നടത്തിയ ചെലവേറിയ യാത്രകളായിരുന്നില്ല ഞങ്ങളുടെത്. ആർക്കും ചെയ്യാവുന്ന യാത്രകളായിരുന്നു. എന്നിട്ടും അതിനാവാത്തവിധം വീടുകളിൽ തറഞ്ഞുപോയ പെണ്ണുങ്ങളുടെ യാത്രയാണിത്'' - പുസ്തകത്തെക്കുറിച്ച് അപർണ പറയുന്നു.
സ്ത്രീകളിൽ 85 ശതമാനത്തിലധികവും ജനിച്ച വീടിനും ഭർതൃവീടിനും അഞ്ചുകിലോമീറ്റർ ചുറ്റളവിനപ്പുറം യാത്ര ചെയ്തിട്ടില്ല. കുറ്റിയിൽ തറച്ച പശുവിനെപ്പോലെ രണ്ടു വീടുകളെ ചുറ്റി ഭ്രമണം ചെയ്ത് തീരുന്നതാണ് അവരുടെ ജീവിതം.
സ്ത്രീകൾ പുഴകളാണെന്നും പുഴപോലെ ഒഴുകിയേ പറ്റൂ എന്നും തങ്ങൾ തീരുമാനിച്ചതിന്റെ സാക്ഷ്യമാണ് പുസ്തകമെന്നും അപർണ വ്യക്തമാക്കി. പ്രകാശനത്തെതുടർന്ന് 'പെൺയാത്രകളുടെ രാഷ്ട്രീയം' വിഷയത്തിൽ സെമിനാറും വിശാഖ് വിശ്വനാഥൻ ബാബുരാജിന്റെയും ഉമ്പായിയുടെയും പാട്ടുകൾ പാടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.