തൂണേരി മുടവന്തേരിയിൽ എം.ടി.കെ. അഹമ്മദിനെ തട്ടിക്കൊണ്ടു പോയ സ്ഥലത്ത് ജില്ല പൊലീസ് സൂപ്രണ്ട് ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം പരിശോധന നടത്തുന്നു
നാദാപുരം: തൂണേരി മുടവന്തേരിയിൽ പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. മുടവന്തേരിയിലെ എം.ടി.കെ. അഹ്മദിനെ തട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ മൂന്നു ദിവസം തടവിലാക്കിയ സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ദുരൂഹത മാറ്റാനോ തട്ടിക്കൊണ്ടുപോയ പ്രതികളെ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ 13ന് പുലർച്ചയാണ് അഹ്മദിനെ വീടിനു സമീപത്തുനിന്ന് ഇന്നോവ കാറിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോയത്.
ഗൾഫിലെ ബിസിനസ് സംബന്ധമായ തർക്കമാണ് സംഭവത്തിനു പിന്നിലെന്നും തട്ടിക്കൊണ്ടുപോകൽ സംഭവം ആസൂത്രണംചെയ്തതായി സംശയിക്കുന്ന മൂന്നു ബിസിനസ് പങ്കാളികളുടെ വിവരങ്ങൾ ദൃശ്യ മാധ്യമങ്ങളിലൂടെ അഹ്മദ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സംഘത്തിലെ ഒരാളെപ്പോലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
മൂന്നു ദിവസത്തോളം ഇയാളെ തടവിൽ താമസിപ്പിച്ചത് മലപ്പുറം ജില്ലയിലാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. ഇവിടെനിന്ന് കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിന് കൈമാറാൻ നീക്കം നടന്നതായും അഹ്മദ് വെളിെപ്പടുത്തിയിരുന്നു. ഇതിനിടയിൽ മോചിതനായ ഇയാൾ നാട്ടിൽ തിരിച്ചെത്തുകയായിരുന്നു.
മോചനത്തിന് വിദേശത്തുവെച്ച് മധ്യസ്ഥ ശ്രമങ്ങൾ നടന്നതായും പണം നൽകിയതായും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, ഇത് അഹമ്മദ് നേരേത്ത നിഷേധിച്ചിരുന്നു.
സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ സംഘത്തിന് ആളെ തിരിച്ചറിയാൻ സഹായിച്ചതായി പറയുന്ന യുവാവിെൻറ പേരിൽ മാത്രമാണ് പൊലീസ് കേസ് എടുത്തത്. നിരവധി പേരെ കസ്റ്റഡിയിൽ എടുത്തെങ്കിലും എല്ലാവരെയും പിന്നീട്ട് വിട്ടയക്കുകയായിരുന്നു. പരാതിക്കാരെ ഇതുവരെ അന്വേഷണസംഘം വിളിച്ചുവരുത്തുകയോ വിശദമായി ചോദ്യംചെയ്യുകയോ ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
തട്ടിക്കൊണ്ടുപോകാൻ പ്രാദേശിക സഹായം ചെയ്തുകൊടുത്ത യുവാവിനെതിരെ കേസെടുത്ത പൊലീസ് പിന്നീട് മൗനത്തിലാവുകയായിരുന്നു. ഇയാളെ കേസിൽ കുടുക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്. കേസിെൻറ തുടക്കത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യു.ഡി.എഫ് നേതാക്കൾ രംഗത്തിറങ്ങുകയും പൊലീസ് സ്റ്റേഷനു മുന്നിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ അഹ്മദിെൻറ തിരിച്ചുവരവോടെ ഇവരും മൗനത്തിലാണ്. ദുരൂഹത മാറ്റണമെന്ന് കർമസമിതി ആവശ്യപ്പെടുന്നുണ്ടെങ്കിലും പഴയ ആവേശം ചോർന്നുപോയതും ചർച്ചയായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയത് പ്രഫഷനൽ സംഘമാണെന്ന് പൊലീസ് മേധാവി വ്യക്തമാക്കിയെങ്കിലും പ്രതികളെവിടെ എന്നചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.