മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ
സമ്മേളനം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: എതിരെ വരുന്നവന്റെ തലവെട്ടുന്നതും അവന്റെ വീട്ടിലേക്ക് ബോംബെറിയുന്നതുമല്ല, പാവങ്ങളുടെ കണ്ണീരൊപ്പുന്നതാണ് രാഷ്ട്രീയപ്രവർത്തനമെന്നും ആ മാതൃകയാണ് പാണക്കാട് കുടുംബവും മുസ്ലിം ലീഗും പിന്തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരലി തങ്ങൾ അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതസാഹോദര്യവും ബന്ധങ്ങളും സൗഹൃദവുമെല്ലാം ചെറിയ അകൽച്ചയിലാവുന്ന സാഹചര്യങ്ങളിലെല്ലാം ഹൈദരലി തങ്ങളും മുൻഗാമികളും നൽകിയ സംഭാവനകൾ വളരെ വലുതാണ്.
വിനയവും സൗമ്യതയും നർമവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജീവകാരുണ്യപ്രവർത്തനം നടത്തുന്ന രാഷ്ട്രീയപാർട്ടി ലീഗാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
മാന്യമായും സൗമ്യമായും മാത്രം രാഷ്ട്രീയനിലപാടുകൾ പറഞ്ഞയാളായിരുന്നു ഹൈദരലി തങ്ങളെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മതന്യൂനപക്ഷങ്ങൾക്കിടയിൽ രൂപപ്പെട്ട അരക്ഷിതാവസ്ഥക്കെതിരെ, ജനാധിപത്യമാർഗം വിട്ട് തീവ്ര നിലപാടിലേക്കും തെറ്റായ ചിന്താഗതിയിലേക്കും ആളുകൾ പോകാതിരിക്കാൻ ശക്തമായ നിലപാട് സ്വീകരിച്ച അദ്ദേഹത്തിന്റെ ജീവിതം ജനാധിപത്യകേരളത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡി.എം.കെ നേതാവ് തിരുച്ചി ശിവ എം.പി മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം എം.പി, മോൻസ് ജോസഫ് എം.എൽ.എ, സി.പി. ജോൺ, ബാബു ദിവാകരൻ.
എം.സി. സെബാസ്റ്റ്യൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.പി. അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ. മജീദ് എം.എൽ.എ, ഡോ. എം.കെ. മുനീർ എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം സ്വാഗതവും സെക്രട്ടറി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.