വ്യത്യസ്തരായിരിക്കുക, രക്തം ദാനം ചെയ്യുക, ജീവൻ ദാനം ചെയ്യുക’ എന്നതാണ് ഈ വർഷത്തെ ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ മുദ്രാവാക്യം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നിലമ്പൂരിൽ
മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം സന്നദ്ധ രക്തദാനത്തിലൂടെ സംഭരിച്ചത് 4,44,966 യൂനിറ്റ് രക്തം. ആകെ 5,90,000 യൂനിറ്റ് രക്തമാണ് കഴിഞ്ഞ വർഷം സംഭരിച്ചത്. ഇതിൽ 34,000 യൂനിറ്റാണ് ജില്ലയിൽനിന്ന് സന്നദ്ധ രക്തദാനത്തിലൂടെ ലഭിച്ചത്. സംസ്ഥാനത്ത് പ്രതിവർഷം ശരാശരി ആറുലക്ഷം യൂനിറ്റ് ആവശ്യമായി വരുന്നതിൽ 80 ശതമാനത്തിലേറെ സന്നദ്ധ രക്തദാനത്തിലൂടെ നിറവേറ്റാൻ സാധിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ആകെ പ്രവർത്തിക്കുന്ന 190 രക്തബാങ്കുകളിൽ 42 എണ്ണം സർക്കാർ മേഖലയിലാണ്. ആരോഗ്യമുള്ള 18നും 65നും മധ്യേ പ്രായമുള്ള പുരുഷന്മാർക്ക് മൂന്ന് മാസത്തിലൊരിക്കലും സ്ത്രീകൾക്ക് നാല് മാസത്തിലൊരിക്കലും രക്തം ദാനം ചെയ്യാം.
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ദേശീയ സന്നദ്ധ രക്തദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് നിലമ്പൂര്‍ ഐ.എം.എ ഹാളില്‍ നടക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ല കലക്ടര്‍ വി.ആര്. വിനോദ് എന്നിവര്‍ സംബന്ധിക്കും.
നിലമ്പൂര്‍ ജില്ല ആശുപത്രി രക്തബാങ്ക് തയാറാക്കിയ ഹ്രസ്വചിത്രം പ്രകാശനവും രക്തദാതാക്കള്‍ക്കുള്ള സമ്മാന വിതരണവും നടക്കും. ബി.ഡി.കെയുടെ നേതൃത്വത്തിലുള്ള രക്തദാന പോസ്റ്റര്‍ പ്രദര്‍ശനവും കോളജ് വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും. ‘വ്യത്യസ്തരായിരിക്കുക, രക്തം ദാനം ചെയ്യുക, ജീവൻ ദാനം ചെയ്യുക’ എന്നതാണ് ഈ വർഷത്തെ ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ മുദ്രാവാക്യം. വാര്‍ത്തസമ്മേളനത്തില്‍ ബ്ലഡ് ട്രാന്‍സ് ഫ്യൂഷന്‍ സര്‍വിസസ് ജില്ല നോഡല്‍ ഓഫിസര്‍ ഡോ. കെ.കെ പ്രവീണ, ജില്ല പ്രോഗ്രാം മാനേജര്‍ (ആരോഗ്യ കേരളം) ഡോ. ടി.എന്‍. അനൂപ്, ജില്ല സര്‍വയലന്‍സ് ഓഫിസര്‍ ഡോ. സി. ഷുബിന്‍, ഡെപ്യൂട്ടി ജില്ല എജുക്കേഷന്‍ മീഡിയ ഓഫിസര്‍ പി.എം. ഫസല്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.