എടക്കര: മൂന്ന് മണിക്കൂറിനുള്ളില്‍ രണ്ട് ലാബുകളില്‍ നടത്തിയ രക്തപരിശോധനകളില്‍ വ്യത്യസ്ത ഫലം. മഞ്ഞപ്പിത്തം കുറവായിട്ടുണ്ടോയെന്ന് അറിയാന്‍ നല്കിയ മരുത സ്വദേശിനിയായ യുവതിക്കാണ് ഈ അനുഭവം. മൂന്നാഴ്ച മുമ്പാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ക്ഷീണവും മറ്റും മാറിയപ്പോള്‍ ഇവര്‍ ആദ്യം പോത്തുകല്ലിലെ ഒരു ലാബില്‍ രക്തം പരിശോധനക്ക് നല്കി.
ഈ ലാബിലെ പരിശോധന ഫലത്തില്‍ സംശയം തോന്നിയ ഇവര്‍ മൂന്ന് മണിക്കൂറിനുള്ളില്‍ എടക്കരയിലെ മറ്റൊരു ലാബിലെത്തി രക്തസാമ്പിള്‍ പരിശോധനക്ക് നല്കി. രണ്ട് റിസള്‍ട്ടുകളിലും പല ഘടകങ്ങളിലും ഏറ്റക്കുറച്ചില്‍ ഉണ്ടായിരുന്നു. രണ്ട് പരിശോധനാ ഫലങ്ങളിലെ അന്തരം കണ്ട യുവതിയുടെ ഭര്‍ത്താവ് ജില്ല മെഡിക്കല്‍ ഓഫിസറെ ഫോണില്‍ ബന്ധപ്പെട്ടു.
അക്രെഡിറ്റേഷന്‍ ഇല്ലാത്ത ലാബുകളാണ് കൂടുതലെന്നും അങ്ങിനെയുള്ള ലാബുകളില്‍ പരിശോധന നടത്താതെ നിലമ്പൂര്‍ ജില്ല ആശുപത്രി ലാബില്‍ പരിശോധന നടത്താനുമായിരുന്നു ഡി.എം.ഒയുടെ നിര്‍ദേശം.
ഇതേത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ആരോഗ്യവകുപ്പ് മന്ത്രി, ജില്ല കലക്ടര്‍, ഡി.എം.ഒ എന്നിവര്‍ക്ക് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തിൽ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫിസില്‍ നിന്നും ഡി.എം.ഒക്ക് നിര്‍ദേശം നല്കി.
പോത്തുകല്ലില്‍ 260ലേറെ ആളുകള്‍ മഞ്ഞപ്പിത്ത ബാധിതരായിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്കും പരിശോധന ഫലം ലഭിക്കാനുള്ള കാലതാമസവും കണക്കിലെടുത്ത് സാധാരണക്കാരായ ആളുകള്‍പോലും സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍ കൃത്യമായ പരിശോധന ഫലവും അവശ്യമായ രോഗനിര്‍ണയവും, ചികിത്സയും രോഗികള്‍ക്ക് ലഭിക്കാത്ത സാഹചര്യമണ് നിലവിലുള്ളത്. സര്‍ക്കാര്‍ അംഗീകാരമില്ലാതെ കൂണുകള്‍പോലെ മുളച്ചുപൊന്തുന്ന ലാബുകളെ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.