കരുവാരകുണ്ട്: ജില്ല യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച രാത്രി നടന്ന അവസാന ചർച്ചയും പരാജയപ്പെട്ടതോടെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ ഇത്തവണയും ത്രികോണ മത്സരം ഉറപ്പായി.
കഴിഞ്ഞ തവണത്തെ ത്രികോണപ്പോരാട്ടത്തിൽ ലീഗിൽനിന്ന് കോൺഗ്രസ് പിടിച്ച തരിശ്, പനഞ്ചോല വാർഡുകളെ ചൊല്ലിയുള്ള തർക്കമാണ് ചർച്ച പരാജയപ്പെടാൻ കാരണം. എം.എൽ.എമാരായ എ.പി. അനിൽകുമാർ, അഡ്വ. എം. ഉമ്മർ എന്നിവരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച രാത്രി മഞ്ചേരിയിലാണ് ചർച്ച നടന്നത്.
ഇ. മുഹമ്മദ് കുഞ്ഞി, ഇസ്മായീൽ മൂത്തേടം എന്നിവരാണ് നേതൃത്വം നൽകിയത്. തങ്ങളുടെ കൈവശമുള്ള ഒമ്പതുവാർഡുകൾക്ക് പുറമെ കഴിഞ്ഞതവണ കോൺഗ്രസ് പിടിച്ച ശക്തികേന്ദ്രങ്ങളായ തരിശും പനഞ്ചോലയും കൂടി വേണമെന്നായിരുന്നു ലീഗ് ആവശ്യം.
ഇവ വിട്ടുതരില്ലെന്നതിൽ കോൺഗ്രസും ഉറച്ചുനിന്നു. ഇതോടെയാണ് ചർച്ച വഴിമുട്ടിയത്. മണ്ഡലം പ്രസിഡൻറ് ടി. ഇംതിയാസ് ബാബു, എം.പി. വിജയകുമാർ, വി. ആബിദലി, ലീഗ് നേതാക്കളായ എം. അലവി, എൻ. ഉണ്ണീൻകുട്ടി, കെ. മുഹമ്മദ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.