പരപ്പനങ്ങാടി: ഒന്നര വർഷം മുമ്പ് 50 ലക്ഷം രൂപ ചെലവിട്ട് പുതുക്കിപ്പണിത റോഡിൽ കുണ്ടും കുഴിയും. സംസ്ഥാനപാതയിൽ പരപ്പനങ്ങാടി ആനങ്ങാടി ഭാഗമാണ് മഴ പെയ്യാൻ തുടങ്ങിയതോടെ തകർന്നടിഞ്ഞത്.
നേരത്തെ ജനകീയ പ്രതിഷേധങ്ങൾക്കും മാധ്യമങ്ങളുടെ നിരന്തര ഇടപെടലുകൾക്കും ശേഷം ഊരാളുങ്കൽ സഹകരണ സൊസൈറ്റിയെ ചുമതലപ്പെടുത്തിയാണ് കാൽ കോടി രൂപ വീതമുള്ള രണ്ട് പ്രവൃത്തികളിലായി 2019 അവസാനത്തോടെ റോഡ് മിനുക്കി പുതുക്കി പണിതത്.
പരപ്പനങ്ങാടി മുതൽ ആനങ്ങാടി വരെയാണ് റോഡ് പുതുക്കി പണിതത്. പത്തു കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ പുനർ:നിർമാണത്തിന് നേരത്തെ സർക്കാർ 25 കോടി നീക്കിവെച്ചിരുന്നെങ്കിലും സാങ്കേതിക തടസത്തിൽ പെട്ട് ഫണ്ട് ചെലവഴിക്കാനാകാതെ പദ്ധതി പാളുകയായിരുന്നു. തുടർന്ന് സഹികെട്ട ജനങ്ങളുടെ പ്രതിഷേധത്തിനൊടുവിലാണ് അരക്കോടി ചെലവഴിച്ച് റോഡിന്‍റെ മുഖം മിനുക്കി പോയത്.
റോഡിന്‍റെ വശങ്ങളിൽ അഴുക്കുചാൽ പണിയാതെ മഴവെള്ളം ഇരു വശങ്ങളിൽ നിന്നും കുത്തിഴൊയുകി റോഡിൽ തളം കെട്ടുന്നതാണ് അതിവേഗം റോഡിന്‍റെ തകർച്ചക് കാരണമാക്കുന്നത്. ചെട്ടിപ്പടി ജങ്ഷൻ, അരിയല്ലൂർ ഭാഗങ്ങളിൽ തളം കെട്ടിയ മലിന ജലം വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രികരുടെ ദേഹത്തേക്കും തെറിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.