പേരിലാണ് പോര്

നരിക്കുളത്ത് സിദ്ദീഖ് vs സിദ്ദീഖ് 

കുറ്റിപ്പുറം പഞ്ചായത്തിലെ നരിക്കുളം 21ാം വാർഡിൽ സിദ്ദീഖുമാർ തമ്മിലാണ് പോരാട്ടം. ഇടതുമുന്നണി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി എം.സി. സിദ്ദീഖും യു.ഡി.എഫ് സ്ഥാനാർഥിയായി കെ.ടി സിദ്ദീഖുമാണ് അങ്കത്തട്ടിലുള്ളത്. പാചകക്കാരനായ എം.സി. സിദ്ദീഖിനിത് കന്നിയങ്കമാണ്. കർഷക കോൺഗ്രസിെൻറ സംസ്ഥാന സെക്രട്ടറിയായ കെ.ടി. സിദ്ദീഖ് മൂന്നാം തവണയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ നടുവട്ടം ബ്ലോക്ക് ഡിവിഷനിൽവിജയിച്ചിരുന്നു.

നെല്ലിക്കുത്ത് വാര്‍ഡിലും സിദ്ദീഖുമാർ

മൂത്തേടം പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ നെല്ലിക്കുത്തില്‍ ഇടത്-വലത് മുന്നണികള്‍ക്കായി മത്സരിക്കുന്നതും സിദ്ദീഖുമാരാണ്. എല്‍.ഡി.എഫിനായി ഇ.കെ. സിദ്ദീഖും യു.ഡി.എഫിനായി സി.കെ. സിദ്ദീഖുമാണ് രംഗത്തുള്ളത്. നിലവില്‍ എല്‍.ഡി.എഫിെൻറ കൈയിലായിരുന്നു നെല്ലിക്കുത്ത് വാര്‍ഡ്. വാര്‍ഡ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് ഇ.കെ. സിദ്ദീഖിനെ (എരഞ്ഞിക്കുളവന്‍ സിദ്ദീഖ്) രംഗത്തിറക്കിയപ്പോള്‍ മുന്‍ വാര്‍ഡ് അംഗമായ സി.കെ. സിദ്ദീഖിനെയാണ് (ചേനാട്ടുകുഴിയന്‍ സിദ്ദീഖ്) യു.ഡി.എഫ് ഇറക്കിയിരിക്കുന്നത്.

തെന്നലയിൽ മജീദുമാർ

തെന്നല ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഏറ്റുമുട്ടുന്നത് ബന്ധുക്കളും സുഹൃത്തുക്കളുമായ മജീദുമാരാണ്. ഒരാൾ യു.ഡി.എഫ് സ്ഥാനാർഥിയും മറ്റെയാൾ ജനകീയ മുന്നണി സ്ഥാനാർഥിയുമാണ്. ജനകീയ മുന്നണി സ്ഥാനാർഥിയായ കെ.വി. മജീദ് കഴിഞ്ഞതവണ ഒന്നാം വാർഡിൽ ജയിച്ചിരുന്നു. ഇത്തവണ ആ വാർഡ് വനിത സംവരണമായതോടെ കുറ്റിക്കാട്ടുപാറ രണ്ടാം വാർഡിലേക്ക് ഇറങ്ങിയത് സയ്യിദലി മജീദ് എന്ന പേരിലാണ്. കെ.വി. മജീദ് എന്നറിയപ്പെടുന്നത് വോട്ടർമാർക്ക് കൺഫ്യൂഷനാവാതിരിക്കാൻ പിതാവിെൻറ പേര് ചേർത്ത് സയ്യിദലി മജീദ് എന്നാക്കുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.വി. മജീദ്, അബ്ദുൽ മജീദ് എന്ന പേരിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്.

ഈനാദിയിൽ വീണ്ടും മജീദുമാർ

കാളികാവ് പഞ്ചായത്തിലെ ഈനാദി വാർഡിൽ ഇടവേളക്കുശേഷം വീണ്ടും അങ്കം കുറിച്ചിരിക്കുകയാണ് അയൽവാസികളായ മജീദുമാർ. യു.ഡി.എഫിനായി കോൺഗ്രസിലെ മമ്പാടൻ അബ്ദുൽ മജീദും ഇടത് മുന്നണിക്കുവേണ്ടി സി.പി.എമ്മിലെ വാലയിൽ അബ്ദുൽ മജീദുമാണ് സ്ഥാനാർഥികൾ. 2010ൽ ഇരുവരും ഏറ്റുമുട്ടിയിരുന്നു. രണ്ട് വോട്ടിന് മമ്പാടൻ മജീദാണ് വിജയിച്ചത്. ഇക്കുറി വിജയം തെൻറതാവുമെന്നാണ് വാലയിൽ മജീദ് പറയുന്നത്. എന്നാൽ, വിട്ട് കൊടുക്കില്ലെന്ന് മമ്പാടൻ മജീദും. 

കളിക്കൂട്ടുകാരാണ് ഹനീഫമാർ

കളിക്കൂട്ടുകാരും സുഹൃത്തുക്കളും അയൽവാസികളുമായ ഹനീഫമാർ തമ്മിലാണ് കോട്ടക്കൽ നഗരസഭ പതിനാറാം ഡിവിഷനായ പണിക്കർക്കുണ്ടിൽ മത്സരം. നിലവിൽ എൽ.ഡി.എഫ് ഡിവിഷനാണിത്. ഇടത് സ്വതന്ത്രനായി മത്സരിക്കുന്നത് മങ്ങാടഞ്ചേരി മുഹമ്മദ് ഹനീഫയും യു.ഡി.എഫ് സ്ഥാനാർഥിയായി മുൻ പ്രവാസി കൂടിയായ വളപ്പിൽ മുഹമ്മദ് ഹനീഫയുമാണ് ജനവിധി തേടുന്നത്. ഇരുവരുടേയും കന്നിയങ്കമാണ്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ ഇടതു സ്ഥാനാർഥി കർഷകസംഘം-പ്രവാസിസംഘം നേതാവ് കൂടിയാണ്. സൗദിയിലെ തായിഫിൽ കെ.എം.സി.സി പ്രവർത്തകനായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. 

നെയ്യത്തൂർ അഷ്റഫ് vs നെയ്യത്തൂർ അഷ്റഫ്

ആതവനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡായ കരിപ്പോളിൽ ഒരേ പേരുകാർ മാത്രമല്ല, കുടുംബക്കാർ കൂടിയാണ് ഏറ്റുമുട്ടുന്നത്. മത്സരം ശ്രദ്ധേയമാകുന്നതും ഇക്കാരണത്താലാണ്. വള്ളിപുള്ളി വ്യത്യാസമില്ലാതെ രണ്ടുപേരും നെയ്യത്തൂർ അഷ്റഫുമാരാണ്. സി.പി.എം സ്ഥാനാർഥി നെയ്യത്തൂർ അഷ്റഫിനെ നേരിടുന്നത് വെൽഫെയർ പാർട്ടിയുടെ ബാനറിൽ മത്സരിക്കുന്ന പിതൃസഹോദരെൻറ മകൻ അഷ്റഫ് നെയ്യത്തൂരാണ്. ഒരാൾ ഡ്രൈവറായി ജോലിചെയ്യുന്നു. രണ്ടാമൻ കച്ചവടക്കാരനാണ്.

മക്കരപ്പറമ്പിലുമുണ്ട്

അഷ്റഫുമാർ

മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വാർഡ് രണ്ടിലും ഇത്തവണ മത്സരം അഷ്റഫുമാർ തമ്മിൽ. നിലവിൽ എൽ.ഡി.എഫ് ജയിച്ച വാർഡാണിത്.

യു.ഡി.എഫിന് വേണ്ടി തയ്യിൽ പടിഞ്ഞാറേതിൽ അഷ്റഫും എൽ.ഡി.എഫ് ബാനറിൽ തയ്യിൽ കരുവാടി അഷ്റഫുമാണ് ജനവിധി തേടുന്നത്. കെ.എം.സി.സി പ്രവർത്തകനായ അഷ്റഫ് നാട്ടിലെത്തിയ ശേഷം പാലിയേറ്റിവ് രംഗത്ത് സജീവമാണ്. ഓട്ടോ ഡ്രൈവറായ കരുവാടി അഷ്റഫും സാമൂഹിക പ്രവർത്തന രംഗത്ത് സജീവമാണ്.

ഏതുമുന്നണി ജയിച്ചാലും മുസ്തഫ മെംബർ

അയൽവാസികളും ഉറ്റ സുഹൃത്തുക്കളുമായ മുസ്തഫമാരാണ് വെട്ടത്തൂർ ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ് ചെരങ്ങരക്കുന്നിൽ ജനവിധി തേടുന്നത്. സി.എം. മുസ്തഫ യു.ഡി.എഫിനും പന്തലാൻ മുസ്തഫ എൽ.ഡി.എഫിനും വേണ്ടിയാണ് മത്സരിക്കുന്നത്. ഏത് മുന്നണി ജയിച്ചാലും ജനപ്രതിനിധി ഒരു മുസ്തഫയാകും. സാമൂഹിക പ്രവർത്തകനായ പന്തലാൻ മുസ്തഫ മത്സരിക്കുന്നത് ആദ്യമായാണ്. ഏറെക്കാലം വിദേശത്തായിരുന്നു ജോലി. ഇപ്പോൾ നാട്ടിൽ കെട്ടിടനിർമാണ കരാറുകാരനാണ്. 2010ൽ പഞ്ചായത്ത് അംഗമായിരുന്ന സി.എം. മുസ്തഫ രണ്ടാം തവണയാണ് ജനവിധി തേടുന്നത്. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജോ. സെക്രട്ടറിയാണ്. 2005ലും 2015ലും ഭാര്യ സി.എം കദീജ ആയിരുന്നു വാർഡ് പ്രതിനിധി. 2005ൽ ഇവർ രണ്ടര വർഷം പ്രസിഡൻറുമായി.

ചെറുപുത്തൂരിൽ

അബ്ദുറഹിമാൻ പോരാട്ടം

പുൽപറ്റ പഞ്ചായത്തിലെ 18ാം വാർഡിൽ അബ്ദുറഹിമാൻമാരാണ് ഏറ്റുമുട്ടുന്നത്. യു.ഡി.എഫിനായി പി.സി. അബ്ദുറഹിമാനും എൽ.ഡി.എഫിനായി അബ്ദുറഹിമാൻ കോടിത്തൊടികയുമാണ് രംഗത്തുള്ളത്. പി.സി. അബ്ദുറഹ്മാൻ പുൽപറ്റ പഞ്ചായത്ത്് പ്രസിഡൻറായിരുന്നു. കഴിഞ്ഞതവണ മൂന്നാം വാർഡായ പൂച്ചേങ്ങലിൽനിന്ന് വിജയിച്ച് വൈസ് പ്രസിഡൻറുമായി. കെ.വി. കാവ് എ.കെ.എച്ച്.എം.യു.പി സ്കൂൾ റിട്ട. അറബി അധ്യാപകനായ അബ്ദുറഹിമാൻ കോടിത്തൊടിക, എൽ.ഡി.എഫ് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ഇദ്ദേഹത്തിെൻറ കന്നിയങ്കമാണ്.

കുന്നക്കാവിൽ ഷൗക്കത്തുമാർ

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഏലംകുളം പഞ്ചായത്ത് കുന്നക്കാവ് ഡിവിഷനിൽ ഏറ്റുമുട്ടുന്നത് ഷൗക്കത്തുമാരാണ്. മുസ്ലിം ലീഗ് സ്ഥാനാർഥിയായി ചെറുകര സ്വദേശി നാലകത്ത് ഷൗക്കത്തും സി.പി.ഐ സ്വതന്ത്രനായി മണലായ ഷൗക്കത്തലി തൂളിയത്തുമാണ് സ്ഥാനാർഥികൾ. നാലകത്ത് ഷൗക്കത്ത് ലീഗ് പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി സെക്രട്ടറി, ഏലംകുളം പഞ്ചായത്ത് സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്നു. ബംഗളൂരുവിൽ വ്യാപാരിയാണ്. സി.പി.ഐ സ്വതന്ത്രനായി മത്സരിക്കുന്ന ഷൗക്കത്ത് പ്രവാസ ജീവിതത്തിനുശേഷം നാട്ടിൽ കൃഷിയുമായി കഴിയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.