പാണായി സൗദിപ്പടിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സര്‍വേ നടത്തുന്നു

നിപ: അഞ്ചു ദിവസംകൊണ്ട് സർവേ നടന്നത് 27,908 വീടുകളിൽ

മലപ്പുറം: നിപ പ്രതിരോധപ്രവർത്തന ഭാഗമായി ആരോഗ്യവകുപ്പ് നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിൽ നടത്തിയ ഫീൽഡ് സർവേ സംസ്ഥാനത്തിന് പുതുമാതൃകയായി. 27,908 വീടുകളിലാണ് ജില്ലയിലെ ആരോഗ്യപ്രവർത്തകർ അഞ്ചു ദിവസംകൊണ്ട് സർവേ പൂർത്തിയാക്കിയത്. ഇതിൽ 1350 പനിബാധിതരെ കണ്ടെത്തുകയും നിപ കണ്‍ട്രോള്‍ സെല്ലിലെ കോൺടാക്ട് ടീമിനെ അറിയിക്കുകയും ചെയ്തു. 239 സംഘങ്ങളായി നടത്തിയ ഫീൽഡ് സർവേയിൽ 1707 വീടുകൾ പൂട്ടിക്കിടക്കുന്നതായി കണ്ടെത്തി. പാണ്ടിക്കാട് പഞ്ചായത്തിൽ 144 സംഘങ്ങളായി 14,500 വീടുകളിലാണ് സർവേ പൂർത്തിയാക്കിയത്. ഇതിൽ 944 പേർക്ക് പനിയുള്ളതായി കണ്ടെത്തി. ആനക്കയം പഞ്ചായത്തിൽ 95 സംഘങ്ങൾ 13,408 വീടുകളാണ് സന്ദർശിച്ചത്. ഇതിൽ 406 പേർ പനിയുള്ളവരായി കണ്ടെത്തി.

കണ്ടെത്തിയവരെയെല്ലാം നിപ കൺട്രോൾ സെല്ലിൽനിന്ന് ബന്ധപ്പെടുകയും വിവരങ്ങൾ അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.  

മന്ത്രിയുടെ അഭിനന്ദനം

മലപ്പുറം: ഫീൽഡ് സർവേ വേഗം പൂർത്തിയാക്കിയ ആരോഗ്യപ്രവർത്തകരെയും ജില്ല ഭരണകൂടത്തെയും നിപ അവലോകനയോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. പാണ്ടിക്കാട്, ആനക്കയം കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരോടൊപ്പം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള മെഡിക്കൽ ഓഫിസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്സിങ് സൂപ്പർവൈസർമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, എം.എൽ.എസ്.പി നഴ്സുമാർ, ആർ.ബി.എസ്.കെ നഴ്സുമാർ, ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്തു. അഞ്ചു ദിവസംകൊണ്ട് ജില്ലയിലെ ആരോഗ്യസേന മുപ്പതിനായിരത്തോളം വീടുകൾ സന്ദർശിച്ചാണ് സർവേ പൂർത്തിയാക്കിയത്. പൂട്ടിക്കിടക്കുന്നതായി കണ്ട 1707 വീടുകളിൽ സംഘങ്ങൾ വീണ്ടും സന്ദർശനം നടത്തുകയും അവരുടെ സർവേ പൂർത്തിയാക്കുകയും ചെയ്യും.

Tags:    
News Summary - Nipah Virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.