അട്ടപ്പാടി കോടതിയിൽ സ്ഥിരം പ്രോസിക്യൂട്ടർ ഇല്ലാത്തത് സംബന്ധിച്ച് മാധ്യമം ഞായറാഴ്ച പ്രസിദ്ധീകരിച്ച വാർത്ത
പാലക്കാട്: അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അസി. പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
നിലവിൽ മണ്ണാർക്കാട് കോടതിയിലെ എ.പി.പിക്കാണ് അട്ടപ്പാടി കോടതിയുടെ അധിക ചുമതലയുള്ളത്. ഇദ്ദേഹം 35 കിലോമീറ്റർ യാത്രചെയ്ത് വ്യാഴം, വെള്ളി ദിവസങ്ങളിലാണ് അട്ടപ്പാടി കോടതിയിലെത്തുന്നത്. എല്ലാ ദിവസവും പ്രോസിക്യൂട്ടറുടെ സേവനം ലഭ്യമല്ലാത്തതിനാൽ കോടതിയിലെത്തുന്ന സാക്ഷികൾ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ അട്ടപ്പാടി കോടതിയിൽ 1740 ക്രിമിനൽ കേസുകളാണ് വിചാരണ നടപടികളിലുള്ളത്. കോടതിയുടെ പരിധിയിൽ മൂന്ന് പൊലീസ് സ്റ്റേഷനുകളും ഏഴ് ഫോറസ്റ്റ് സ്റ്റേഷനുകളും രണ്ട് എക്സൈസ് സ്റ്റേഷനുകളുമുണ്ട്.
കോടതിയുടെ അധികാരപരിധിയിൽ താമസിക്കുന്നവരിൽ ബഹുഭൂരിപക്ഷവും പട്ടികവർഗ വിഭാഗത്തിൽപെട്ടവരും കൂലിപ്പണിക്കാരും നിർധനരുമാണ്. ഇവിടത്തെ ദുർബല ജനവിഭാഗത്തിൽനിന്നുള്ള സാക്ഷികൾക്ക് ഒരു സ്ഥിരം എ.പി.പിയുടെ സേവനം വേണം. അല്ലാത്തപക്ഷം അവർ ഒന്നിലധികം ദിവസം കോടതിയിൽ വരേണ്ട സാഹചര്യമുണ്ടാകുമെന്നും ഇത് നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിവേദനത്തിൽ പറയുന്നു.
ഇത്തരം സാഹചര്യങ്ങളിൽ അവർ വിചാരണ നടപടികളോട് സഹകരിക്കാത്ത സ്ഥിതിയുണ്ടാകും. അതിനാൽ പട്ടികവർഗ വിഭാഗക്കാരുടെ ക്ഷേമവും ഭരണപരമായ സൗകര്യവും പരിഗണിച്ച് കാര്യക്ഷമമായ നീതിന്യായ നിർവഹണം ലഭ്യമാക്കാൻ അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എം. മുഹമ്മദ് ഷാഫി, ജനറൽ സെക്രട്ടറി എസ്. സലിൽ രാജ് എന്നിവരാണ് നിവേദനം നൽകിയത്. രണ്ട് പതിറ്റാണ്ടോളം നീണ്ട ആവശ്യത്തിനൊടുവിൽ അനുവദിക്കപ്പെട്ട അട്ടപ്പാടി കോടതിയിൽ സ്ഥിരം പ്രോസിക്യൂട്ടർ ഇല്ലാത്തതുമൂലം വാദികൾ നേരിടുന്ന പ്രയാസം ‘മാധ്യമം’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.