കോട്ടായി: നെല്ലിന്റെ പണം അക്കൗണ്ടിൽനിന്ന് എടുക്കാനെത്തിയ കർഷകർക്കു മുന്നിൽ ഇരുട്ടടിയായി ബാങ്ക് നിബന്ധന. സപ്ലൈകോക്ക് നെല്ല് നൽകി പി.ആർ.എസ് ലഭിച്ച് നാലുമാസത്തിനുശേഷമാണ് നെല്ലിന്റെ പണം കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയത്. ഇത് വായ്പയായേ നൽകുകയുള്ളൂവെന്നും അതിന് ബാങ്കിന്റെ വായ്പാഫോറം കർഷകർ പൂരിപ്പിച്ച് ഒപ്പിട്ടുതരണമെന്നുമുള്ള വ്യവസ്ഥയാണ് ബാങ്ക് മുന്നോട്ടുവെച്ചത്. സ്വന്തം നെല്ല് കൊടുത്ത പണം ബാങ്ക് അക്കൗണ്ടിൽ വന്നിട്ടും വായ്പയായി തരുന്നത് എന്ത് ന്യായമാണെന്ന വാദമുയർത്തി കർഷകർ പ്രതിഷേധിച്ചു.
കേരളബാങ്ക് സെപ്ലെകോക്ക് 208 കോടി കൊടുക്കാൻ കരാർ ഉണ്ടാക്കിയിട്ടുണ്ട്. അതുപ്രകാരമാണ് നെല്ലിന്റെ പണം അക്കൗണ്ടിൽ കയറിയിരിക്കുന്നത്. വായ്പ സംഖ്യ സർക്കാർ ബാങ്കിന് കൈമാറാൻ താമസിച്ചാൽ 12 മാസത്തിനുള്ളിൽ കർഷകൻ മുതലും പലിശയും ചേർത്ത് അടക്കാൻ ബാധ്യസ്ഥനാണെന്ന നിബന്ധനയാണ് ഫോറത്തിലുള്ളത്. പല കർഷകരും ഒപ്പിട്ടു നൽകിയ ശേഷമാണ് വിവരമറിയുന്നത്. ബാങ്ക് മാനേജരോട് സംസാരിച്ചപ്പോൾ അതാണ് നിർദേശമെന്ന മറുപടിയാണ് ലഭിച്ചത്. നിയമ നടപടിയുമായി മുന്നോട്ടു പോകാനുള്ള നീക്കത്തിലാണ് കർഷകർ. ബാങ്കിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ കർഷക കോൺഗ്രസ് നേതാക്കളായ ജി. ശിവരാജൻ, പി.വി. പങ്കജാക്ഷൻ, സി.പി.ഐ നേതാക്കളായ വിശ്വനാഥൻ, കുഞ്ചു, മറ്റു കർഷകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.