പാലക്കാട്: വ്യാപാര സ്ഥാപനങ്ങൾക്ക് നിശ്ചയിച്ച ശുചീകരണ യൂസർ ഫീ 300 രൂപയിൽ നിന്ന് കുറവ് വരുത്തണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിൽ ഹാളിൽ പ്രതിപക്ഷ ബഹളവും കുത്തിയിരിപ്പും.
2023 ഡിസംബർ ഒന്നിന് ഓർഡിനൻസ് ഇറക്കി നടപ്പിൽ വരുത്തിയ നിയമത്തിൽ മാറ്റം വരുത്താനാകില്ലെന്നും ഗ്രേഡ് അടിസ്ഥാനമാക്കുന്നത് ഉൾപ്പെടെ നടപടിക്ക് തദ്ദേശവകുപ്പ് എഴുതിയിട്ടുണ്ടെന്നും നിലവിൽ തൽസ്ഥിതി തുടരുമെന്നും നഗരസഭ ചെയർമാനും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വ്യക്തമാക്കിയതോടെയാണ് കൗൺസിൽ ഹാൾ പ്രക്ഷുബ്ധമായത്.
2014ൽ കൗൺസിൽ പാസാക്കിയതാണ് വ്യാപാരികൾക്ക് 300 രൂപ വെച്ച് മാലിന്യം ശേഖരിക്കാൻ നിശ്ചയിച്ച ഫീസ്. യൂസർഫീ നിർബന്ധമായിരുന്നില്ല. ബ്രഹ്മപുരത്ത് മാലിന്യമലയിലുണ്ടായ തീപിടിത്തത്തെത്തുടർന്നാണ് ഹൈകോടതി മാലിന്യ നീക്കം കർശനമായി നീരീക്ഷിച്ച് തുടങ്ങിയതും സർക്കാർ ഓർഡിനൻസ് ഇറക്കിയതും. 2023 ഏപ്രിലിൽ 300 രൂപ നിരക്ക് തീർച്ചപ്പെടുത്തി സർക്കാരിനെ അറിയിച്ചതോടെ സർക്കാർ രേഖയുടെ ഭാഗമായി.
കെ. സ്മാർട്ട് വന്നതോടെ ഔദ്യോഗികമായി ഡിജിറ്റൽ രേഖകളുടെയും ഭാഗമായി. ഈ നിരക്ക് കൗൺസിൽ തീരുമാനത്തിൽ മാറ്റുന്നത് ചട്ടലംഘനമാകുമെന്ന് നഗരസഭ ചെയർപേഴ്സൻ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. പ്രതിപക്ഷ കൗൺസിലർമാർ മാലിന്യത്തിന്റെ തോതനുസരിച്ച് 100, 200, 300, 500 ഫിക്സഡ് നിരക്കിൽ യൂസേഴ്സ് ഫീ നിശ്ചയിച്ചുകൂടെ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ഇങ്ങനെ വ്യക്തമാക്കിയത്.
യു.ഡി.എഫ് കൗൺസിലർ കെ. കൃഷ്ണനാണ് കൗൺസിലിൽ വിഷയം ഉന്നയിച്ചത്. മറ്റു പ്രതിപക്ഷ കൗൺസിലർമാരായ സെയ്തു മീരാൻ ബാബു, എം. സുലൈമാൻ, ഡി. ഷജിത്ത് കുമാർ, എഫ്.ബി. ബഷീർ, എം. സലീന ബീവി,കെ. മൻസൂർ, ഹസനുപ്പ എന്നിവർ യൂസർഫീ കുറക്കാൻ നടപടി വേണമെന്നും സ്ലാബ് സമ്പ്രദയത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി.
ഭരണ പക്ഷ കൗൺസിലർമാരായ സ്മിതേഷ്, കെ. ലക്ഷ്മണൻ, കെ. സുഭാഷ്, വി. നടേശൻ എന്നിവർ ചെയർപേഴ്സന് അനുകൂലമായി രംഗത്തെത്തിയതോടെ കൗൺസിൽ ബഹളത്തിൽ മുങ്ങി. ഇതിനിടെ വ്യാപാരികൾക്ക് യൂസർഫീ കുറക്കാനുള്ള പ്രതിപക്ഷ ആവശ്യത്തിനോട് അനുകൂലമായിരുന്നു ഭരണപക്ഷ കൗൺസിലർമാരായ മിനി കൃഷ്ണകുമാർ, കെ.വി. വിശ്വനാഥൻ എന്നിവരും.
ഇതിനിടെ പ്രതിപക്ഷ കൗൺസിലർമാർ മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലെത്തിയതോടെ 10 മിനിട്ട് ഇടവേള പ്രഖ്യാപിച്ച് ചെയർപേഴ്സൻ പ്രമീള ശശിധരൻ കൗൺസിൽ വിട്ടുപോയി. ഇതോടെ പ്രതിപക്ഷാംഗങ്ങൾ നിലത്തിരുന്ന് പ്രതിഷേധിച്ചു. കൗൺസിലിലേക്ക് തിരിച്ചെത്തിയ ചെയർപേഴ്സൻ വിഷയത്തിൽ ഭരണ പ്രതിപക്ഷ നേതാക്കൾ ഒരുമിച്ച് തദ്ദേശ മന്ത്രിയെ കാണാമെന്ന് പ്രഖ്യാപിച്ചതോടെ പ്രതിഷേധമടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.