പാലക്കാട്: പ്ലസ്വൺ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറിൽ ജില്ലയിൽ സീറ്റുറപ്പായത് 24232 പേർക്ക് മാത്രം. ഇനി ജില്ലയിൽ 41 മെറിറ്റ് സീറ്റുകൾ മാത്രമേ അലോട്ട് ചെയ്യാൻ ബാക്കിയുള്ളു. ജില്ലയിൽ പ്ലസ്വൺ പ്രവേശനത്തിന് അപേക്ഷിച്ച 43,010 വിദ്യാർഥികളിൽ പകുതിയോളം പേർ സീറ്റ് കിട്ടാതെ പുറത്താണ്.
സീറ്റ്ക്ഷാമം രൂക്ഷമായതോടെ എയ്ഡഡിൽ മാനേജ്മെൻറ് സീറ്റിന് പിടിവലി തുടങ്ങി. ജില്ലയിൽ ആകെയുള്ളത് 24,345 മെറിറ്റ് സീറ്റുകൾ മാത്രം. ഒന്നാംഅലോട്ട്മെൻറിൽ 20,096 പേർക്കാണ് സീറ്റുറപ്പായത്. ബുധനാഴ്ച നടന്ന രണ്ടാം അലോട്ട്മെൻറിൽ 4249 പേർക്ക്കൂടി അഡ്മിഷൻ ലഭിച്ചു. സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റും എയ്ഡഡിലെ കമ്യൂണിറ്റി, മാനേജ്മെൻറ് സീറ്റുകൾ ഒഴികെയുള്ളതുമാണ് മെറിറ്റ് സീറ്റുകളായി കണക്കാക്കുന്നത്. ആനുപാതിക വർധനയിലൂടെ വരുത്തിയ സീറ്റുകൾ ഉൾപ്പെടുത്തിയാണ് അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചത്. ജില്ലയിൽ 133 സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലായി 483 ബാച്ചുകളിലായി ആകെ 28,267 പ്ലസ്വൺ സീറ്റുകളാണുള്ളത്. 20 ശതമാനം ആനുപാതിക വർധനയിലൂടെ 4830 സീറ്റുകളാണ് സർക്കാർ കൂട്ടിയത്. ഇതുപ്രകാരം നിലവിൽ 33,097 സീറ്റുകളുണ്ട്. കഴിഞ്ഞ വർഷം പ്ലസ്വൺ പ്രവേശനം കിട്ടാതെപോയ ജില്ലയിലെ 6274 കുട്ടികളാണ് സ്കോൾ കേരളയിൽ ചേർന്ന് പഠിച്ചത്. ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.35 ശതമാനം കുട്ടികളാണ് ജില്ലയിൽ വിജയിച്ചത്. ജില്ലയിൽ 25 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 69 ബാച്ചുകളിലായി 2070 സീറ്റുണ്ട്. അത് ഒഴിച്ചുനിർത്തിയാലും എട്ടായിരത്തോളം കുട്ടികൾ ക്ലാസ്മുറിക്ക് പുറത്തിരിക്കേണ്ടിവരും. വർഷങ്ങളായി തെക്കൻ ജില്ലകളിൽ ഹയർ സെക്കൻഡറി സീറ്റുകൾ ഒഴിഞ്ഞുകിടക്കുേമ്പാഴാണ് മലബാറിൽ സീറ്റ് ലഭിക്കാതെ വിദ്യാർഥികൾ പുറത്തിരിക്കുന്നത്.
അൺ എയ്ഡഡിൽ ഉയർന്ന ഫീസ്
-സീറ്റില്ലാത്തതിനാൽ പഠനം പ്രതിസന്ധിയിലായി ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർഥികൾ. അൺ എയ്ഡഡിൽ സീറ്റ് വർധിപ്പിക്കുമെന്ന സർക്കാർ പ്രഖ്യാപനംകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുകയില്ല. ജില്ലയിലെ 24 അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ 83 ബാച്ചുകളും 4117 സീറ്റുകളും ഉണ്ടെങ്കിലും ഇതിൽ ചേർന്ന് പഠിക്കാൻ ഉയർന്ന ഫീസ് നൽകണം. പാവപ്പെട്ട കുട്ടികൾക്ക് ഇത് താങ്ങാൻ പറ്റാത്തതാണ്. ഇതുമൂലം അൺ എയ്ഡഡ് സ്കൂളുകളിൽ മുൻവർഷങ്ങളിലും സീറ്റ് ഒഴിഞ്ഞുകിടന്നിരുന്നു. അൺ എയ്ഡഡിൽ സീറ്റ് വർധിപ്പിച്ച് തടിതപ്പാനാണ് സർക്കാർ നീക്കം.
വേണം പുതിയ ബാച്ചുകൾ
-20 ആനുപാതിക സീറ്റ് വർധന ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. 50 കുട്ടികൾ പഠിക്കേണ്ട ക്ലാസിൽ ഇതോടെ 60 പേരാണ് ഇരുന്നു പഠിക്കുന്നത്. സർക്കാർ മേഖലയിൽ പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് ഏക പരിഹാരം. കഴിഞ്ഞ വർഷം പ്ലസ്വൺ പ്രവേശനം കിട്ടാതെപോയ ജില്ലയിലെ 6274 കുട്ടികളാണ് സ്കോൾ കേരളയിൽ ചേർന്ന് പഠിച്ചത്. ഇത്തവണയും അഡ്മിഷൻ കിട്ടാത്ത കുട്ടികൾക്ക് ഒാപൺ സ്കൂളിൽ അഭയം തേടേണ്ടിവരും.
പോളിടെക്നിക്, ഐ.ടി.ഐ ഉൾെപ്പടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി പരിഗണിച്ചാൽ എസ്.എസ്.എൽ.സി വിജയികളുടെ ഉപരിപഠനത്തിന് മതിയായ സീറ്റുകൾ ജില്ലയിൽ ഉണ്ട്. എല്ലാവരും നഗരകേന്ദ്രീകൃത വിദ്യാലയങ്ങളിൽ ഉപരിപഠനത്തിന് ശ്രമിക്കുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്ന്. ഇതോടെ എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കുപോലും വിദ്യാലങ്ങളിൽ പ്രവേശനം കിട്ടാതെ പോകുകയാണ്. വിദ്യാർഥികളിൽ പലരും ഓപ്ഷനുകൾ പൂർണമായി നൽകിയില്ല. എന്നാൽ, സപ്ലിമെൻറ് അലോട്ട്മെൻറിൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
– എം.ആർ. മഹേഷ്കുമാർ (കെ.എസ്.ടി.എ ജില്ല സെക്രട്ടറി).
അഡ്മിഷൻ പോർട്ടലിെൻറ സെർവർ ശക്തി വർധിപ്പിക്കണം–എച്ച്.എസ്.എസ്.ടി.എ
പാലക്കാട്: പ്ലസ് വൺ ഏകജാലക പ്രവേശന പ്രകിയ നിയന്ത്രിക്കുന്ന അഡ്മിഷൻ പോർട്ടലിെൻറ സെർവർ ശക്തി വർധിപ്പിക്കാത്തത് വിദ്യാർഥികളെയും സ്കൂൾ അധികൃതരെയും ഒരുപോലെ വലക്കുന്നു. സെർവർ ശക്തിയില്ലായ്മ കാരണം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ വിദ്യാർഥികൾക്കോ സ്കൂൾ അധികൃതർക്കോ സൈറ്റിൽ പ്രവേശിക്കാനാവുന്നില്ല. പ്ലസ് വൺ ട്രയൽ അലോട്ട്മെൻറിലും ഒന്നാം അലോട്ട്മെൻറിലും ഒരുദിവസത്തെ കാത്തിരിപ്പിനുശേഷം മാത്രമാണ് കുട്ടികൾക്ക് സൈറ്റിൽ പ്രവേശിക്കാനായത്.
രണ്ടാം അലോട്ട്മെൻറ് പരിശോധിക്കാനും കുട്ടികൾക്ക് പ്രയാസം നേരിട്ടു. അഡ്മിഷൻ പ്രക്രിയ ആരംഭിച്ചതോടു കൂടി നിരന്തരം പണിമുടക്കുന്ന സെർവറിലേക്ക് പരീക്ഷ ജോലികൾകൂടി വന്നതോടെ രണ്ടു ജോലികളും തകരാറിലാവുന്ന അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പറഞ്ഞു. പ്രവേശനം തേടുന്ന വിദ്യാർഥികളുടെയും പ്രവേശന പ്രക്രിയകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും ദുരിതം അവസാനിപ്പിക്കാൻ സെർവർ ശക്തി വർധിപ്പിക്കുന്നതടക്കം അടിയന്തര നടപടി കൈക്കൊള്ളമെന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി അനിൽ എം. ജോർജ് ആവശ്യപ്പെട്ടു.
ജില്ലതലത്തിൽ കൃത്യമായ അവലോകനത്തിന് ശേഷമാണ് നിലവിൽ അഡ്മിഷൻ ക്രമീകരിച്ചതെന്ന വാദം തെറ്റാണ്. പഠിച്ചുവന്നിരുന്ന സ്കൂളിൽ സീറ്റ് ലഭിക്കാത്തതും, പഠനത്തിൽ ഏറെ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് പോലും ആഗ്രഹിച്ച ഒാപ്ഷൻ ലഭിക്കാത്തതുമായ സാഹചര്യം തീർത്തും അനഭിലഷണീയമാണ്. ജില്ല അതിർത്തികളിൽ താമസിക്കുന്ന വിദ്യാർഥികളിൽ പലർക്കും അഡ്മിഷൻ സമയത്ത് വെയ്റ്റേജ് പ്രതിസന്ധിയാവുന്നതോടെ അയൽജില്ലയിൽ അടുത്തുള്ള സ്കൂളുകളിൽ പ്രവേശനം തേടാനാവില്ല. എല്ലാ സ്കൂളുകളിലും 10 ശതമാനം സീറ്റ് വർധിപ്പിക്കണമെന്നാണ് കെ.പി.എസ്.ടി.എയുടെ ആവശ്യം. വിഷയം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ പ്രതിഷേധപരിപാടികളുമായി സംഘടന രംഗത്തുവരും.
–എം. വിജയരാഘവൻ (കെ.പി.എസ്.ടി.എ ജില്ല സെക്രട്ടറി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.