മണ്ണാര്‍ക്കാട്: നഗരത്തിലെ ഗതാഗത പരിഷ്കരണം സംബന്ധിച്ച രണ്ടാം ഘട്ട യോഗത്തിലും വ്യക്തമായ തീരുമാനമായില്ല. നഗരത്തില്‍ സുഗമമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ നടപ്പാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ ചര്‍ച്ചകള്‍ തുടരാനാണ് വെള്ളിയാഴ്ച ചേർന്ന യോഗത്തിലും ധാരണയായത്. എതിര്‍പ്പുകള്‍ക്കും പരാതികള്‍ക്കും ഇടവരുത്താതെ ഗതാഗത പരിഷ്കാരം സാധ്യമാക്കാനുള്ള വഴികളാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തേടുന്നതെന്നും അതിനായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ, മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് എന്നിവർ പറഞ്ഞു.
വെള്ളിയാഴ്ച നഗരസഭ ഹാളില്‍ നടന്ന രണ്ടാംഘട്ട യോഗത്തില്‍ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനുള്ള വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു. അനധികൃത വാഹന പാര്‍ക്കിങ്ങിന് തടയിടാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍, കാല്‍നടയാത്രക്കാര്‍ നടപ്പാതയിലൂടെ മാത്രം സഞ്ചരിക്കുന്നതിനായി ബോധവത്കരണം നല്കല് തുടങ്ങിയ കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ ധാരണയായി. നഗരത്തില്‍ പെര്‍മിറ്റില്ലാതെ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും അംഗീകൃത ബസ് സ്റ്റോപ്പുകളിലല്ലാതെ യാത്രക്കാരെ കയറ്റുന്ന ബസുകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ഓട്ടോ സ്റ്റാൻഡ്, ബസ് സ്റ്റോപ് എന്നിവയുടെ ക്രമീകരണം സംബന്ധിച്ച് നഗരത്തില്‍ നടപ്പാക്കാൻ പോകുന്ന പരിഷ്കാരങ്ങളെ കുറിച്ച് ഓട്ടോ, സ്വകാര്യ ബസ് ഉടമകളുടെ മാത്രം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ ചർച്ചകൾ നടത്തി 15 ദിവസത്തിനുള്ളിൽ ഗതാഗത പരിഷ്കാരം നടപ്പില്‍ വരുത്തുന്നതിന് അന്തിമ തീരുമാനമുണ്ടാകുമെന്ന് നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ അറിയിച്ചു. യോഗം ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്പേഴ്സൻ കെ. പ്രസീദ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. ബാലകൃഷ്ണന്, മാസിത സത്താര്‍, ഹംസ കുറുവണ്ണ, കെ. മന്‍സൂര്‍, വത്സലകുമാരി, ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ലൈജു, നഗരസഭ സെക്രട്ടറി ഇന്‍ചാര്‍ജ് നിസാമുദ്ദീന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തൊഴിലാളി സംഘടന ഭാരവാഹികള്‍, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.