പാലക്കാട്: ദിവസവും ആയിരക്കണക്കിന് യാത്രക്കാർ ഒരേസമയം വന്നു പോകുന്ന പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രധാന പ്രവേശനകവാടം ഒഴികെയുള്ളവ റെയിൽവേ അടച്ചു. പാലക്കാട് ഭാഗത്തേക്കും ധോണി ഭാഗത്തേക്കും ഓരോ വഴികൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇതിൽ പ്രധാനകവാടം പാലക്കാട് ഭാഗത്തുള്ളതാണ്. ഇതിലൂടെമാത്രം ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും വന്നുപോകുന്നത്. പ്ലാറ്റ്ഫോമിന് മധ്യത്തിലുള്ള വഴിയാണ് കഴിഞ്ഞ ദിവസം റെയിൽവേ അടച്ചത്. യന്ത്രഗോവണിയും ലിഫ്റ്റും ഈ ഭാഗത്താണ്. ഇത് ഉപയോഗപ്പെടുത്തുന്നവർ പിന്നെയും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെ നടന്നുവേണം വെളിയിലേക്ക് കടക്കാനും മറ്റ് പ്ലാറ്റുഫോമുകളിലേക്ക് പ്രവേശിക്കാനും.
കോവിഡ് സമയത്ത് അടച്ചിട്ട ഈ ഗേറ്റ് യാത്രക്കാർ ഏറെ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തുറന്നുകൊടുത്തത്. ഇപ്പോൾ വീണ്ടും അടച്ചതോടെ പ്ലാറ്റ്ഫോമിന്റെ ഒരു അറ്റത്തുനിന്ന് മറുഭാഗം വരെ എത്താൻ ഏറെ നടക്കണമെന്നാണ് അവസ്ഥ. രാവിലെയും വൈകിട്ടും നിരവധി ജീവനക്കാരാണ് ട്രെയിൻ ഇറങ്ങി ഓഫിസിലെത്താനും തിരികെ ട്രെയിനിൽ കയറിപ്പറ്റാനും തിരക്കിട്ടെത്തുന്നത്. ഇവ൪ക്കെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് റെയിൽവേയുടെ പുതിയ തീരുമാനം. റെയിൽവെ സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി ‘വൻ എൻട്രി വൺ ഔട്ട്’ പോളിസിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.