വടവന്നൂർ: മന്ദംപുള്ളി-ഊട്ടറ വളവുകളിൽ രണ്ടാഴ്ചക്കിടെ നടന്നത് മുപ്പതിലധികം വാഹനാപകടം. പാലക്കാട്-കൊല്ലങ്കോട് റോഡിൽ 300 മീറ്ററിനകത്ത് അഞ്ച് വളവുകളുള്ള മന്ദംപുള്ളി വളവിൽ ആഴ്ചയിൽ പത്ത് അപകടങ്ങൾ വരെ ഉണ്ടായിട്ടും വളവിലെ കുറ്റിച്ചെടികൾ പോലും നീക്കിയിട്ടില്ല. ഏറ്റവുമൊടുവിൽ ബുധനാഴ്ച രാവിലെ വടവന്നൂർ വൈദ്യശാലക്ക് സമീപം ബൈക്കിൽ പിക്വാൻ ഇടിച്ച് യുവാവ് മരിച്ചിരുന്നു.
റോഡരികിലെ വളവിലുള്ള പരസ്യ ബോർഡ്, വൈദ്യുത പോസ്റ്റ് എന്നിവയും അപകടഭീഷണി ഉയർത്തുന്നുണ്ട്. മന്ദംപുള്ളിയിൽ മൂന്ന് വളവുകളാണ് ഏറ്റവും കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കുന്നത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏഴിലധികം അപകട മരണമുണ്ടായിട്ടും അധികൃതർക്ക് അനക്കമില്ല. മിക്ക അപകടങ്ങളിലും റോഡരികിലെ നീർച്ചാലിൽ വാഹനങ്ങളുടെ ചക്രം കുടുങ്ങുന്നതിനാൽ വൻദുരന്തം ഒഴിവാകുകയാണ് പതിവ്.
മന്ദംപുള്ളി വളവിൽ അപകടങ്ങൾ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കാത്തതിനെതിരെ നിരവധി പരാതികൾ ഉണ്ടായിട്ടും റിഫ്ലക്ടർ ദണ്ഡുകൾ റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചതല്ലാതെ വളവ് നിവർത്താൻ നടപടി ഉണ്ടായിട്ടില്ല. സ്ഥലം ഏറ്റെടുത്ത് റോഡിന്റെ വീതി വർധിപ്പിച്ച് ഡിവൈഡർ ലൈൻ, മുന്നറിയിപ്പ് ബോർഡ്, സീബ്ര ലൈൻ എന്നിവ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊല്ലങ്കോട്- പാലക്കാട് പ്രധാന റോഡിൽ കരിപ്പോട് വളവിലും ഊട്ടറ വളവിലും വടവന്നൂരിനടുത്ത മന്ദംപുള്ളി വളവുകളിലുമാണ് രാപ്പകലില്ലാതെ വാഹനാപകടങ്ങൾ തുടർക്കഥയാവുന്നത്. ഒരു വർഷത്തിൽ മൂന്നിലധികം അപകട മരണങ്ങൾ ഇത്തരം വളവുകളിൽ ഉണ്ടായിട്ടും അധികൃതർ മൗനത്തിലാണ്. നവീകരിച്ച റബറൈസ്ഡ് റോഡിലെ വഴുക്കലും അമിതവേഗതയുമാണ് മിക്കപ്പോഴും അപകടങ്ങൾക്ക് വഴിവെച്ചിട്ടുള്ളത്. റോഡ് നവീകരണങ്ങൾ കഴിഞ്ഞാൽ വശങ്ങൾ അടയാളപ്പെടുത്തുന്നതിനും മധ്യഭാഗം അടയാളപ്പെടുത്തുന്നതിനുമായി പൊതുമരാമത്ത് വകുപ്പ് വെളുത്ത പെയിന്റ് മാർക്ക് ചെയ്യാറുണ്ടെങ്കിലും പുതുനഗരം- കൊല്ലങ്കോട് റോഡിൽ ഇവ ഉണ്ടായിട്ടില്ല. കാൽനടയാത്രക്കാർക്കും അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടങ്ങൾ വരുത്തിവെക്കാറുണ്ട്. മുന്നറിയിപ്പ് ബോർഡുകളും സീബ്രാലൈനും ഡിവൈഡർ ലൈനുകളും റോഡിലെ വളവിൽ സ്ഥാപിക്കുന്നതോടൊപ്പം വേഗത പരിശോധനയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.