വിളമ്പിവെച്ച സദ്യക്ക് മുന്നിൽ തുഴച്ചിലുക്കാർ
പത്തനംതിട്ട: വഞ്ചിപ്പാട്ടിന്റെ ശീലുകളുമായി പമ്പാ തീരമുണർന്നു. ആചാരപ്പെരുമയിൽ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ പള്ളിയോടങ്ങൾക്കുള്ള വഴിപാട് വള്ളസദ്യക്ക് തുടക്കമായി. പമ്പയുടെ തീരത്തുള്ള 52 കരകളിൽനിന്നും തുഴച്ചിലുക്കാർ പള്ളിയോടങ്ങളിലേറി ഭഗവത്സ്തുതികളും പാടി ഇനി പാർഥസാരഥിയുടെ സന്നിധിയിലേക്ക് എത്തും.
വഴിപാടിന് തുടക്കം കുറിച്ച ഞായറാഴ്ച പത്ത് പള്ളിയോടങ്ങളാണ് ആറന്മുളയിലേക്ക് എത്തിയത്. തുഴച്ചിലുക്കാരെ ക്ഷേത്രകടവിൽ ആചാരപരമായി വരവേറ്റു. തുഴച്ചിലുക്കാരെ സ്വീകരിക്കാൻ ദേവസ്വം ബോര്‍ഡ് പ്രസിസന്റ് പി.എസ്. പ്രശാന്ത്, കലക്ടര്‍ എസ്. പ്രേം കൃഷ്ണന്, ജില്ല പൊലീസ് മേധാവി വി. അജിത്ത് തുടങ്ങിയവരും ക്ഷേത്രക്കടവിൽ എത്തി. കൈയിൽ നയമ്പുമേന്തി വഞ്ചിപ്പാട്ട് പാടി തുഴച്ചിലുക്കാർ ക്ഷേത്രം വലംവെച്ചു.
പിന്നെ ദർശനം നടത്തി സദ്യയും ഉണ്ട് മനംനിറഞ്ഞ് മടക്കം. വെണ്‍പാല പള്ളിയോടമാണ് ആദ്യം എത്തിയത്. വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് സദ്യ കഴിച്ചു മടങ്ങാനുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡും ജില്ല ഭരണകൂടവും ഒരുക്കിയിട്ടുണ്ടെന്ന് വള്ളസദ്യയുടെ ഉദ്ഘാടനം നിർവഹിച്ച ദേവസ്വം ബോര്‍ഡ് പ്രസിസന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്ര പരിസരത്ത് ശക്തമായ സുരക്ഷ ഒരുക്കിയതായി ജില്ല പൊലീസ് മേധാവി വി. അജിത്തും അറിയിച്ചു.
ആറന്മുള: പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയുടെ സുരക്ഷ ക്രമീകരണങ്ങള്‍ക്കായി പൊലീസ് എയ്ഡ് പോസ്റ്റ് കിഴക്കേ നടയില്‍ ആരംഭിക്കും. എല്ലാ ദിവസവും പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം എയ്ഡ് പോസ്റ്റില്‍ ലഭിക്കും. തിരക്കുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തിനു ചുറ്റും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ആറന്മുള എസ്.എച്ച്.ഒ അറിയിച്ചു. വള്ളസദ്യയുമായി ബന്ധപ്പെട്ട എത്തുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിലേക്ക് പോകാനും തിരികെ പോകാനും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങള്‍ കിഴക്കേനട വഴി പടിഞ്ഞാറെ നടയിലൂടെയും തെക്കേ നടയിലൂടെയും പുറത്തേക്കു പോകണം.
തറയില്‍മുക്ക് ഭാഗത്തുനിന്ന് കിഴക്കേനട ഭാഗത്തേക്ക് വരുന്ന വഴിയില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. തറയില്‍മുക്ക് വഴിയും സുഗതകുമാരി റോഡ് (പൊലീസ് സ്റ്റേഷന് റോഡ്) വഴിയും കിഴക്കേനട ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. കിഴക്കേനട ഭാഗത്ത് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാൻ നിയന്ത്രണം ഉണ്ടാകും. ക്ഷേത്രത്തിലേക്ക് എത്തുന്ന വലിയ വാഹനങ്ങള്‍ മെയിന്‍ റോഡ് ഭാഗത്തും വഞ്ചിത്തറ റോഡിലും ഗതാഗത തടസ്സം ഉണ്ടാക്കാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യണം. സുഗതകുമാരി റോഡില്‍ പാര്‍ക്കിങ് അനുവദിക്കില്ല.
ചെറിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടും പഴയ പൊലീസ് സ്റ്റേഷന് കോമ്പൗണ്ട്, ആനത്താവളം പുരയിടം എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെയും ചുറ്റുവട്ടത്തുള്ള സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി ആറന്മുള പൊലീസ് പള്ളിയോട സേവ സംഘത്തിന്റെയും ക്ഷേത്ര പരിസരത്തുള്ള വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹായത്തോടെ കിഴക്കേനടയിലും പടിഞ്ഞാറെനടയിലും സ്ഥിരമായുള്ള സി.സി ടി.വി കാമറ നിരീക്ഷണ സംവിധാനം സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ല പൊലീസ് മേധാവി വി. അജിത് ഞായറാഴ്ച ക്രമീകരണങ്ങള്‍ വിലയിരുത്തി. പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ എഴുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ തിരക്ക് നിയന്ത്രണത്തിനുണ്ടായിരുന്നു.
ആറന്മുള: വള്ളസദ്യയില്‍ പങ്കെടുക്കാനും വഞ്ചിപ്പാട്ട് ആസ്വദിക്കാനുമായി കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക പാക്കേജ്. ഇതോടൊപ്പം അഞ്ചമ്പല ദര്‍ശനവും ചേര്‍ത്താണ് പാക്കേജ് തയാറാക്കിയിട്ടുള്ളത്.
പഞ്ചപാണ്ഡവ ക്ഷേത്രങ്ങളായി അറിയപ്പെടുന്ന തൃച്ചിറ്റാറ്റ്, പുലിയൂര്, ആറന്മുള, തിരുവന്‍വണ്ടൂര്‍, തൃക്കൊടിത്താനം എന്നിവ കൂടാതെ പാണ്ടവര്‍കാവ്, മുതുകുളം കുന്തി ദേവിക്ഷേത്രം എന്നിവിടങ്ങളിലെ ദര്‍ശനവും സാധ്യമാകുന്ന രീതിയിലാണ് പാക്കേജ്. പാക്കേജിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി സംഘത്തിന് 28നു വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.