പത്തനംതിട്ട: സർക്കാറിന്റെ തണുപ്പൻ സമീപനത്തിൽ നിറംമങ്ങി ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ). ആദ്യ സി.ബി.എല്ലിന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ 20 കോടിയാണ് നീക്കിവെച്ചത്. എന്നാൽ, ചെലവ് 24.5 കോടിയായിരുന്നു. ഇത്തവണ ആനുപാതിക വർധന ഉണ്ടാകേണ്ടിയിരുന്നു. എന്നാൽ, രണ്ടാം എഡിഷന് 15 കോടി മാത്രമാണ് വകയിരുത്തിയത്. ഈ സാഹചര്യത്തിൽ ചെലവ് ചുരുക്കാൻ നിർബന്ധിതമായതോടെ ഏറ്റവും പ്രധാനമായ വള്ളംകളിയുടെ തത്സമയ സംപ്രേഷണം ടൂറിസം വകുപ്പ് വേണ്ടെന്ന് വെച്ചു. ആദ്യ സി.ബി.എൽ 6.5 കോടിക്കാണ് സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്തത്. ഇത്തവണ സി.ബി.എല്ലിന് തുടക്കമാകുന്ന നെഹ്റു ട്രോഫി ജലോത്സവം ദൂരദർശൻ സംപ്രേഷണം ചെയ്തെങ്കിലും ശനിയാഴ്ച കരുവാറ്റയിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽനിന്ന് അവരും പിന്മാറി. ചാമ്പ്യൻസ് ബോട്ട് ലീഗിൽ 12 മത്സരങ്ങളാണ് ഉള്ളത്.
ഇതോടെ ലോകപ്രശസ്തമായ ചുണ്ടൻ വള്ളങ്ങൾ അണിനിരക്കുന്ന ചാമ്പ്യൻഷിപ്പിന്റെ തത്സമയ കാഴ്ചകൾ ലോകത്തെ കാണിക്കാനുള്ള അവസരം പൂർണമായും ഇല്ലാതായി. ചുണ്ടൻ വള്ളങ്ങളുടെ മത്സരംപോലെ നൂറോളം കായികതാരങ്ങൾ ഒരു ടീമായി മത്സരിക്കുന്ന മറ്റൊരു കായിക ഇനവും ലോകത്തില്ല. ഇതടക്കം ഏറെ അപൂർവതകൾ ഉള്ളതാണ് കേരളത്തിലെ ചൂണ്ടൻ വള്ളങ്ങളുടെ ജലോത്സവം. ഇതിന്റെ ടൂറിസം സാധ്യതകൾ ലക്ഷ്യമിട്ടാണ് തോമസ് ഐസക് മുൻകൈയെടുത്ത് സി.ബി.എല്ലിന് രൂപംനൽകിയത്. എന്നാൽ, ഇപ്പോൾ രണ്ടാം എഡിഷനിൽ എത്തുമ്പോൾ ചടങ്ങുപോലെ വള്ളംകളി നടത്തുന്നതിനപ്പുറം മെച്ചപ്പെടുത്താനുള്ള ഒരു നടപടിയും ഇല്ല.
സി.ബി.എല്ലിന് ഇതുവരെ ഒരു ടൈറ്റിൽ സ്പോൺസറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 50 ലക്ഷം എന്ന നിലയിൽ അടിസ്ഥാന തുക നിശ്ചയിച്ച് ലേലത്തിന് ശ്രമിച്ചെങ്കിലും ഒരു വള്ളം പോലും സ്പോൺസർ ചെയ്യാൻ ആരും മുന്നോട്ടു വന്നിട്ടുമില്ല. പ്രഫഷനൽ സമീപനത്തോടെ മത്സരത്തെ മികവോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിലുള്ള വീഴ്ചയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് സി.ബി.എല്ലിന്റെ ഭാവി സംബന്ധിച്ച ആശങ്കക്കും ഇടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.