മല്ലപ്പള്ളി: തിരുവല്ല-മല്ലപ്പള്ളി റോഡ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. ഇതിനെ തുടർന്ന് അപകടങ്ങൾ നിത്യസംഭവമാകുന്നു. കഴിഞ്ഞ ദിവസം പമ്പിന് സമീപം ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. വാഹനങ്ങൾക്ക് നാശനഷ്ടം ഉണ്ടായെങ്കിലും ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിന് പ്രധാന കാരണമാകുന്നത്. ഇത് കാൽനടക്കാർക്കും ദുരിതമാകുകയാണ്. ഒട്ടേറെ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവിസ് നടത്തുന്ന റോഡിൽ എപ്പോഴും തിരക്കുമാണ്. ഈ റോഡിലാണ് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. ചിലയിടങ്ങളിൽ റോഡിലേക്ക് ഇറക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ മറ്റുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് ഏറെ നേരം ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നു. നടപ്പാത കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുമുണ്ട്.
വലിയ വാഹനങ്ങൾക്ക് വൺവേ സംവിധാനം ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നും പരാതിയുണ്ട്. ചന്ത ദിവസങ്ങൾ പ്രവർത്തിക്കുന്ന ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടപ്പാത കൈയേറിയുള്ള വഴിയോരക്കച്ചവടവും പാർക്കിങ്ങും കാരണം നട്ടം തിരിയുകയാണ്. ടൗണിലെയും സമീപങ്ങളിലെയും അനധികൃത പാർക്കിങ് ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.