പത്തനംതിട്ട: നിപ രോഗബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു. പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറല്‍ ഉള്ളതുമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കരുത്.
തുറന്നതും മൂടിവെക്കാത്തതുമായ കലങ്ങളില്‍ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം. കിണറുകള്‍ പോലുള്ള ജലസ്രോതസുകളില്‍ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങള്‍ ഇവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കുക, വളര്‍ത്തുമൃഗങ്ങളുടെ ശരീരസ്രവങ്ങള്‍, വിസര്‍ജ്യ വസ്തുക്കള്‍ എന്നിവയുടെ സമ്പര്‍ക്കം ഉണ്ടാകാതെ സൂക്ഷിക്കുക,വൈറസ് ബാധയുള്ള വവാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കുക എന്നീ നിർദ്ദേശങ്ങളും പാലിക്കണം. വവ്വാലുകളെ പിടികൂടുക, വേദനിപ്പിക്കുക, അവയുടെ ആവാസവ്യവസ്ഥ തകര്‍ക്കുക, ഭയപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങള്‍ വൈറസുകള്‍ കൂടുതല്‍ മനുഷ്യരിലേക്ക് എത്തുന്ന അവസ്ഥ സൃഷ്ടിക്കാം. വവ്വാലുകളെ ഉപദ്രവിക്കുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്നതിനാല്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പന്തളം: മഴയും ഈർപ്പവുമുള്ള കാലാവസ്ഥയും കാരണം ചിക്കൻപോക്സ് പടരുന്നതിന് സാധ്യതയുണ്ടെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകി. രോഗബാധിതർ കൃത്യമായി ചികിത്സതേടണം.
രോഗികളുമായുള്ള സമ്പർക്കം വഴിയും ചിക്കൻപോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും ചുമ, തുമ്മൽ എന്നിവയിലൂടെയുള്ള കണങ്ങൾ ശ്വസിക്കുന്നത് വഴിയും രോഗം പകരാം. രോഗാരംഭത്തിന് മുമ്പുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ദിവസങ്ങളിലുമാണ് രോഗം മറ്റുള്ളവരിലേക്ക് കൂടുതലായി പകരുന്നത്. രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് 10 മുതൽ 21 ദിവസം വരെ എടുക്കും. പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തിൽ കുമിളകൾ എന്നിവയാണ് രോഗലക്ഷണങ്ങൾ.
പരിപൂർണ വിശ്രമം, വായുസഞ്ചാരമുളള മുറിയിൽ വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, പഴവർഗങ്ങൾ കഴിക്കുക, മറ്റുള്ളവരുമായി നേരിട്ട് സമ്പർക്കം ഒഴിവാക്കുക എന്നിവയാണ്പ്രതിരോധവഴികൾ. ചിക്കൻ പോക്സ് തീവ്രമാകാൻ സാധ്യതയുളളവർ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിവൈറൽ മരുന്നുകൾ ഉപയോഗിക്കണം.
പത്തനംതിട്ട : സാധാരണ ജലദോഷപ്പനി മുതല്‍ ഗുരുതരമാകാവുന്ന എച്ച്1എന്‍1, ഡെങ്കിപ്പനി, എലിപ്പനിവരെ പടരാന്‍ സാധ്യതയുള്ള സമയമായതിനാല്‍ സ്വയംചികിത്സ ചെയ്യാതെ കൃത്യമായ ചികിത്സ തേടണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ചെറിയ തൊണ്ടവേദന, മൂക്കാലിപ്പ് എന്നിവയോടെ സാധാരണ കണ്ടുവരുന്ന ജലദോഷപ്പനി ശരിയായ വിശ്രമം, ഭക്ഷണ ക്രമീകരണം എന്നിവയിലൂടെ മാറും. മൂന്നുദിവസത്തിനുശേഷവും മാറുന്നില്ലെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. പനിബാധിച്ചവര്‍ മറ്റുള്ളവരുമായും പ്രത്യേകിച്ച് കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, കിടപ്പു രോഗികള്‍ എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. പനിബാധിതരുമായി അടുത്ത് ഇടപഴകേണ്ടിവരുമ്പോള്‍ മുന്‍കരുതല്‍ വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക, പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്ക് ധരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആശുപത്രി ജീവനക്കാര്‍, ഡോക്ടറെ കാണാന്‍ പോകുന്നവര്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ തുടങ്ങിയവര്‍ മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.