വിലാപയാത്ര വ്യാഴാഴ്ച പുലർച്ച എം.സി റോഡിലൂടെ കടന്നുപോകുമ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ തടിച്ചുകൂടിയ ജനങ്ങളുടെ
സ്നേഹവായ്പുകൾക്ക് മുന്നിൽ ബസിനകത്തുനിന്ന് വിതുമ്പുന്ന മകൻ ചാണ്ടി ഉമ്മൻ
പത്തനംതിട്ട: ഉദയസൂര്യനെത്തും മുമ്പ് നിന്നവർ അസ്തമയസൂര്യൻ മടങ്ങിയിട്ടും മുഷിയാതെ കാത്തുനിന്ന കാഴ്ചക്കാണ് കഴിഞ്ഞദിവസം ജില്ല സാക്ഷ്യം വഹിച്ചത്. ഉറങ്ങാതെ ഒരു രാത്രി മുഴുവൻ അവർ കാത്തുനിന്ന് കുഞ്ഞൂഞ്ഞിന് യാത്രയയപ്പ് നൽകി. ‘‘പരിഹാരമില്ലാത്ത പ്രശ്നങ്ങൾക്ക്, സങ്കടങ്ങൾക്ക്, പ്രതിസന്ധികൾക്ക്, എല്ലാം ഉത്തരമായിരുന്നു ഉമ്മൻ ചാണ്ടി’. കാത്തുനിന്നവർക്ക് ഇതിനപ്പുറം ആ ജനനായകനെ കുറിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. വിലാപയാത്ര ജില്ല അതിർത്തിയായ ഏനാത്ത് എത്തുമ്പോൾ ബുധനാഴ്ച രാത്രി ഒമ്പത് മണിയായി.
തിരുവല്ലയിലെ ഇടിഞ്ഞില്ലം വിട്ട് കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുമ്പോൾ സമയം വ്യാഴാഴ്ച പുലർച്ച 5.30. ഇതിനിടെ എം.സി റോഡിൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലും പ്രവേശിച്ചു. ബുധനാഴ്ച രാവിലെ 10.30ന് ഏനാത്ത് എത്തുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നത്. അന്ത്യയാത്രയിലും ജനങ്ങളുടെ ഇടയിൽ കുഞ്ഞൂഞ്ഞ് ഇഴുകിച്ചേർന്നതോടെ സകല കണക്കുകൂട്ടലും തെറ്റി. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ തലസ്ഥാനത്തുനിന്ന് പുറപ്പെട്ട യാത്ര മണിക്കൂറുകൾ വൈകിയാണ് കൊല്ലം ജില്ലയിൽ എത്തിയത്. അവിടെ നിന്ന് പിന്നീട് പത്തനംതിട്ട ജില്ലയിലും എത്താൻ വൈകി. രാവിലെ മുതൽ യു.ഡി.എഫ് നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും ഏനാത്ത് മുതൽ എം.സി റോഡിലെങ്ങും കാത്തു നിന്നു. കുഞ്ഞൂഞ്ഞിനെ സ്നേഹിക്കുന്ന ജനം കൂടി എത്തിയതോടെ ഉമ്മൻ ചാണ്ടിയുടെ ജീവിത ഭാഗമായ എം.സി റോഡ് അക്ഷരാർഥത്തിൽ മനുഷ്യക്കടലായി മാറി.
രാത്രി 11ഓടെ വിലാപയാത്ര അടൂരിൽ എത്തിയപ്പോൾ അണപൊട്ടിയ സ്നേഹപ്രകടനമാണ് കാണാൻ കഴിഞ്ഞത് . വിലാപ യാത്ര പന്തളത്ത് എത്തുമ്പോൾ പുലർച്ച രണ്ടുമണിയോടടുത്തിരുന്നു. മണിക്കൂറോളേം കാത്തുനിന്നാണ് പ്രിയനേതാവിന് ജനം അന്ത്യാഞ്ജലി അർപ്പിച്ചത്. ഓരോ കേന്ദ്രങ്ങളിലും എത്തുമ്പോൾ തങ്ങളുടെ പ്രിയനേതാവിനെ കാണാൻ, ആ വാഹനത്തിൽ ഒന്നു സ്പർശിക്കാൻ ജനക്കൂട്ടം ഓടിയടുത്തുകൊണ്ടിരുന്നു. ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര എത്തുമ്പോൾ പലരും പൊട്ടിക്കരയുന്നുണ്ടായിരുന്നു. കൈകൾ കൂപ്പിയും പൂക്കൾ അർപ്പിച്ചുമാണ് അവർ കണ്ണീരിൽ കുതിർന്ന അവസാന യാത്രയയപ്പ് നൽകിയത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആബാലവൃദ്ധം ജനങ്ങൾ രാവിലെ മുതൽ ഒരു പരിഭവവുമില്ലാതെ, ഇടക്കിടെ പെയ്ത മഴപോലും അവഗണിച്ച് ഭക്ഷണംപോലും കഴിക്കാതെയാണ് എം.സി റോഡിന് ഇരുവശത്തുമായി കാത്തുനിന്നത്. കാലുകഴച്ചപ്പോൾ ഡിവൈഡറുകൾ ഇരിപ്പിടങ്ങളായി. വിളക്കുകാലുകൾ താങ്ങായി. വിശന്നുതളർന്ന കുഞ്ഞുങ്ങൾക്ക് അമ്മമാർ വഴിയരികിൽനിന്ന് ഭക്ഷണം വാങ്ങി നൽകി ആശ്വസിപ്പിച്ച് കാത്തുനിന്നു.
ദൂരെ നിന്ന് എത്തിയവർക്ക് നാട്ടുകാരുടെ വീടുകൾ തുറന്ന് നൽകി വിശ്രമം ഒരുക്കി. വിദൂര ജില്ലകളിൽനിന്നും പത്തനംതിട്ട ജില്ലയുടെ തന്നെ മലയോര മേഖലകളിൽനിന്നും രാവിലെ മുതൽ ആളുകൾ എം.സി റോഡിലേക്ക് ഒഴുകുകയായിരുന്നു. വടക്കൻ ജില്ലകളിൽനിന്ന് എത്തിയവരും എം.സി റോഡിൽ കാത്തുനിന്നു. ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. ഉമ്മൻ ചാണ്ടിക്ക് വളരെ അടുപ്പമുള്ള നൂറുകണക്കിന് ആളുകൾ ജനക്കൂട്ടത്തിലുണ്ടായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ കാരുണ്യം കൊണ്ട് ചെറുതും വലുതുമായ സഹായം ലഭിച്ചവർ ഉൾപ്പെടെ നിരവധി പേർ. കൈകൾ നീട്ടി അപേക്ഷകളും നിവേദനങ്ങളും വാങ്ങിയിരുന്ന പ്രിയനായകന്റെ നിർജീവമായ കിടപ്പിൽ പ്രവർത്തകർ വേദനിച്ചു, പൊട്ടിക്കരഞ്ഞു. വേദനകളിൽ പുറംതട്ടി ആശ്വസിപ്പിച്ചിരുന്ന ആ കൈകൾ നിശ്ചലമായി കിടക്കുന്നത് അവർ ആദ്യമായി കണ്ടു. ഹൃദയത്തോട് ചേർത്ത് കരുതിവെച്ചിരുന്ന ഹൃദയാഞ്ജലി അവർ കണ്ണീർത്തുള്ളികളായി അർപ്പിച്ചു. ബസിന്റെ ചില്ലുകളിൽ ആഞ്ഞടിച്ച് ഉണർത്താൻ നോക്കി.
ചിലർ വാഹനം തടഞ്ഞ് കയറി കാണണമെന്ന് വാശിപിടിച്ചു. മക്കളുടെ അഭ്യർഥനപ്രകാരം ബസ് നിർത്തിയിട്ടു. വാഹന വ്യൂഹം കടന്ന് പോകവെ കണ്ണിൽനിന്ന് മറഞ്ഞിട്ടും അനുഭവങ്ങൾ പറഞ്ഞുതീരാതെ പലരും അവിടെ തന്നെ നിന്നു. പിന്നെ ഹൃദയം നുറുങ്ങുന്ന വേദനയോടെ, പ്രാർഥനയോടെ മടക്കം. അവരിൽ ചിലർ പിന്നാലെ വാഹനങ്ങളിൽ പുതുപ്പള്ളിയിക്കേ് കൂടി. ഒരിക്കൽകൂടി കാണാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.