തൃശൂർ: ഓരോ ക്രിസ്മസ് കാലമെത്തുമ്പോഴും പ്ലാസ്റ്റിക്കിലും മറ്റും ഒരുക്കിയെടുത്ത് കൃത്രിമമായി നിർമിച്ചെടുത്ത ‘ട്രീ’ ആഘോഷം കഴിഞ്ഞാൽ ഉപേക്ഷക്കപ്പെടുകയാണ് പതിവ്. ഇത് മൂലമുണ്ടാകുന്ന പരിസ്ഥിതി നാശം വേറെ. എന്നാൽ ഇത്തരം ആശങ്കകൾക്കെല്ലാം വിരാമമിടാം. ഈ വർഷത്തെ ക്രിസ്മസ് ആഘോഷം മുതൽ സ്ഥിരമായി വീട്ടുമുറ്റത്ത് ‘ട്രീ’ ഒരുക്കാന്‍ യഥാർഥ ക്രിസ്തമസ് ട്രീ തന്നെ സമ്മാനിക്കുകയാണ് ഇത്തവണ കൃഷിവകുപ്പ്. കൃഷി വകുപ്പിന്റെ മണ്ണുത്തിയിലെ സീഡ് ഫാമിലാണ് ക്രിസ്മസ് ട്രീ ചെടികള്‍ വികസിപ്പിച്ച് വിൽപനക്ക് സജ്ജമാക്കിയിട്ടുള്ളത്.
ഗോള്‍ഡന്‍ സൈപ്രസ് ഇനത്തില്‍പ്പെട്ട ക്രിസ്മസ് ട്രീകളുടെ തൈകളാണ് ഇവിടെ വിപണനത്തിന് തയാറായിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തയാറാക്കിയതിനാൽ ചുരുങ്ങിയ എണ്ണം മാത്രമാണ് നിലവിൽ വിപണനത്തിനുള്ളൂ. പക്ഷേ, വൈകാതെ ആവശ്യക്കാർക്കെല്ലാം ലഭ്യമാവുന്ന വിധത്തിൽ ഉൽപാദനം ക്രമീകരിക്കുന്നുണ്ട്. കൃഷിവകുപ്പിന് കീഴില്‍ ജില്ലയിലെ ഒട്ടുമിക്ക ഫാമുകളിലും ഈ ക്രിസ്മസ് ട്രീകൾ വിതരണം ചെയ്യുന്നുണ്ട്. പാണഞ്ചേരി, പഴയന്നൂര്‍, മണ്ണുത്തി, കോടശേരി, ചേലക്കര, ഇരിങ്ങാലക്കുട, എടത്തുരുത്തി എന്നിവിടങ്ങളിലും തൈകള്‍ ലഭ്യമാണ്.
ഇത് ഇന്‍ഡോര്‍ പ്ലാന്റ് വിഭാഗത്തില്‍പ്പെടുന്ന സസ്യമല്ലെങ്കിലും മൂന്നോ നാലോവര്ഷം വരെ ചെടിച്ചട്ടിയില്‍ വളര്‍ത്തിയതിനുശേഷം പിന്നീട് വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തി പരിപാലിക്കാം. ഗോള്‍ഡന്‍ സൈപ്രസ് കൂടാതെ അരക്കേറിയ അഥവാ ഓര്ക്കേറിയ, തൂജ എന്നിവയും ക്രിസ്മസ് ട്രീകളാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.