തൃശൂർ: റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രിക മരിച്ച സംഭവത്തിൽ കോർപറേഷനിലേക്ക് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്. ഓഫിസിലേക്ക് തള്ളിക്കയറിയതിനെ തുടർന്ന് ഗ്രിൽ തകർന്നു. പൊതുമുതൽ നശിപ്പിച്ചതിൽ പ്രതിപക്ഷ കക്ഷി നേതാവിനും കൗൺസിലർമാർക്കുമെതിരെ കോർപറേഷൻ പൊലീസിന് പരാതി നൽകി.
രാവിലെ തെക്കേ ഗോപുരനടയിൽനിന്ന് പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ ശവമഞ്ചവുമായിട്ടായിരുന്നു മാർച്ച്. പ്രധാനകവാടത്തിൽ പൊലീസ് തടഞ്ഞു. യു.ഡി.എഫ് ജില്ല ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു.
അപകടമരണത്തിന്റെ ഉത്തരവാദിത്തത്തിൽ മേയർക്കും കോർപറേഷൻ എൻജിനീയർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വർഷക്കാലത്തിന് മുമ്പുതന്നെ രേഖാമൂലം കത്തുനൽകിയിട്ടും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ മനഃപൂർവമായ വീഴ്ച വരുത്തിയെന്നും സ്കൂട്ടർ അപകടത്തിൽ മരിച്ച ബേബി ഷോജന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും രാജൻ പല്ലൻ ആവശ്യപ്പെട്ടു.
മുൻ മേയർ ഐ.പി. പോൾ, ഡി.സി.സി ഭാരവാഹികളായ ശിവശങ്കരൻ, സുനിൽ ലാലൂർ, ഫ്രാൻസിസ് ചാലിശേരി, കെ.പി. രാധാകൃഷ്ണൻ, കെ. ഗിരീഷ് കുമാർ, അഡ്വ. ജോയ് ബാസ്റ്റിയൻ ചാക്കോള, കെ. രാമനാഥൻ, ജയപ്രകാശ് പൂവത്തിങ്കൽ, എൻ.എ. ഗോപകുമാർ, മുകേഷ് കൂളപ്പിറമ്പിൽ, വിനേഷ് തയ്യൽ, ശ്രീലാൽ ശ്രീധർ, എ.കെ. സുരേഷ്, എബി വർഗീസ്, സനോജ് കാട്ടൂക്കാരൻ, മേഴ്സി അജി, സിന്ധു ആന്റോ, റെജി ജോയ്, മേഫി ഡെൽസൺ, സുനിത വിനു, നിമ്മി റപ്പായി, ലീല വർഗീസ്, അഡ്വ. വില്ലി, രന്യ ബൈജു എന്നിവർ സംസാരിച്ചു.
അതേസമയം, കോർപറേഷന് പുറത്തെ സമരം അവസാനിപ്പിച്ച് പിരിഞ്ഞതിന് ശേഷമായിരുന്നു പ്രതിപക്ഷ കൗൺസിലർമാർ അപ്രതീക്ഷിതമായി ഓഫിസിലേക്ക് തള്ളിക്കയറിയത്. കൂട്ടത്തോടെ തള്ളിക്കയറിയതോടെ മുൻവശത്തെ സ്റ്റീൽ ഗ്രിൽ ഉൾപ്പെടെ തകർന്നുവീണു. പൊതുമുതൽ നശിപ്പിച്ചതിന് പ്രതിപക്ഷകക്ഷി നേതാവുൾപ്പെടെയുള്ളവർക്കെതിരെ കോർപറേഷൻ പൊലീസിന് പരാതി നൽകി.
നേരത്തേ യു.ഡി.എഫ് ഭരണസമയത്ത് സമാനമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൗൺസിലിലേക്ക് പ്രതിഷേധമായെത്തിയപ്പോഴും ഗ്രിൽ തകർന്നിരുന്നു. അന്ന് പൊതുമുതൽ നശിപ്പിച്ചതിന് യു.ഡി.എഫ് ഭരണസമിതിയുടെ പരാതിയിൽ 36 സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. മൂന്നു വർഷങ്ങൾക്ക് മുമ്പാണ് കേസ് അവസാനിച്ചത്. അതിനുശേഷം പുതുക്കിപ്പണിതതാണ് ഇപ്പോൾ കോൺഗ്രസ് കൗൺസിലർമാർ തകർത്ത ഗ്രിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.