അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണ ഭാഗമായി തൃശൂർ നഗരത്തിൽ നടന്ന സി.പി.എം റെഡ് വളന്റിയർ മാർച്ച്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേതാക്കളടക്കമുള്ളവർക്കെതിരെ ആരോപണങ്ങളിൽ കടുത്ത പ്രതിസന്ധിയും സമ്മർദത്തിലുമായിരിക്കെ പ്രവർത്തകരെ പഠിപ്പിച്ചും ഓർമിപ്പിച്ചും പൊതുസമൂഹത്തിനോട് കാര്യങ്ങൾ വിശദീകരിച്ചും കേന്ദ്രത്തിനും രാഷ്ട്രീയ എതിരാളികളോട് മുന്നറിയിപ്പ് നൽകിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേതാക്കളും.
അഴീക്കോടൻ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച പൊതുസമ്മേളനത്തിലാണ് ഒരുമണിക്കൂറോളം നീണ്ട പ്രസംഗം ക്ലാസും താക്കീതുമായി മാറിയത്. അഴീക്കോടന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയ ഗോവിന്ദൻ, തനി അധ്യാപകനാവുകയായിരുന്നു. പ്രതിസന്ധികളെ നേരിട്ടാണ് കമ്യൂണിസ്റ്റ് പാർട്ടി വളർന്നത്. അഴീക്കോടനെ കൊന്നിട്ടും തകരുമെന്ന് രാഷ്ട്രീയപ്രതിയോഗികൾ വിചാരിച്ചെങ്കിലും ശക്തമായി വളരുകയായിരുന്നു കമ്യൂണിസം.
അഴീക്കോടന്റെ ഭൗതികശരീരം കണ്ടതിന് ശേഷം തകർന്ന് പോയ സി.എച്ച്. കണാരൻ മുതൽ, കോടിയേരിയുടെ മരണത്തിന് ശേഷം ചേർന്ന അനുശോചനത്തിൽ ഒന്നും മിണ്ടാൻ കഴിയാതിരുന്ന പിണറായി വരെ മുന്നിലുണ്ട്. കമ്യൂണിസ്റ്റുകാർ ഇരുമ്പും കല്ലുമൊന്നുമല്ല. കമ്യൂണിസ്റ്റ് പാർട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുണ്ട്. ലെനിനിസം ഉയർത്തിപ്പിടിച്ച പല പ്രസ്ഥാനങ്ങളും ഇല്ലാതായിപ്പോയി. പ്രതികൂലമായ നിരവധി സാഹചര്യങ്ങളുണ്ട്. അതിനെ തരണം ചെയ്യാൻ പ്രാപ്തി നൽകുന്നത് ആശയദൃഢതയാണ്. ഇടക്കാലത്ത് വരുന്ന പ്രശ്നങ്ങളെ കണ്ട് സാമൂഹികവികാസത്തെ നിർണയിക്കാനാവില്ല.
ഇ.എം.എസ് ഓർമിപ്പിച്ചതുപോലെ, ശരിയായ ദിശയിൽതന്നെ ഈ പ്രസ്ഥാനം ചെമ്പതാക ഉയർത്തിപിടിച്ച് മുന്നോട്ട് പോകണം. അതിന് ശരിയായ പഠനം വേണം, തിരുത്തൽ വേണം-എം.വി. ഗോവിന്ദൻ പറഞ്ഞു.
കേന്ദ്രസർക്കാർ ആർ.എസ്.എസ് അജണ്ട നിശ്ചയിച്ചുള്ള പ്രവർത്തനങ്ങളിലാണ്. ബി.ജെ.പിയുടെ ബി ടീമായാണ് കോൺഗ്രസ് പ്രവർത്തനമെന്ന് പറഞ്ഞ ഗോവിന്ദൻമാഷ്, ഇ.ഡിയെകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാമെന്ന് വ്യാമോഹിച്ചാൽ നടക്കില്ലെന്നും വ്യക്തമാക്കി.
സമ്മേളനത്തിൽ സംസാരിച്ച കെ. രാധാകൃഷ്ണനും പി.കെ. ബിജുവും സമാനമായി കേന്ദ്ര ഏജൻസികൾക്കും കോൺഗ്രസിനും ബി.ജെ.പിക്കും മാധ്യമങ്ങൾക്കുമെതിരെ അതിരൂക്ഷ വിമർശനമുയർത്തി.
നേരേത്ത ശക്തൻ നഗറിൽനിന്നും പാലസ് റോഡിൽനിന്നും ഏരിയ കമ്മിറ്റികൾ കേന്ദ്രീകരിച്ചുള്ള റെഡ് വളന്റിയർമാർച്ചും ഇ.എം.എസ് സ്ക്വയറിൽനിന്ന് തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രകടനവുമുണ്ടായി. എം.വി. ഗോവിന്ദൻ സല്യൂട്ട് സ്വീകരിച്ചു. പൊതുസമ്മേളനത്തിൽ ജില്ല സെക്രട്ടറി എം.എം. വർഗീസ് അധ്യക്ഷത വഹിച്ചു.
മന്ത്രി ഡോ.ആർ. ബിന്ദു, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം.കെ. കണ്ണൻ, എൻ.ആർ. ബാലൻ, എം.എൽ.എമാരായ എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുന്നെല്ലി,എൻ.കെ. അക്ബർ, എൽ.ഡി.എഫ് കൺവീനർ കെ.വി. അബ്ദുൽ ഖാദർ, പി.കെ. ഷാജൻ, ടി.കെ. വാസു, കെ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.