തൃശൂർ: രണ്ടുവർഷമായി ഒമാനിലെ മസ്കത്തിൽ കുടുങ്ങിയ വിദ്യാർഥിനിയെ നോർക്കയുടെ ഇടപെടൽ മൂലം നാട്ടിലെത്തിച്ചു. തൃശൂർ ജില്ലക്കാരിയായ പെൺകുട്ടി വെള്ളിയാഴ്ച നെടുമ്പാശ്ശേരിയിൽ എത്തി. പെൺകുട്ടി നേരത്തേ അച്ഛനും അമ്മക്കുമൊപ്പം ഒമാനിലായിരുന്നു. എല്ലാവരും തിരിച്ചുവന്ന ശേഷം പെൺകുട്ടി പഠനാവശ്യത്തിന് വീണ്ടും മസ്കത്തിലെത്തി വൽജാത് കോളജ് ഓഫ് അെപ്ലെഡ് സയൻസ് എന്ന സ്ഥാപനത്തിൽ ചേർന്നു.
കോവിഡ് ഒന്നാം തരംഗം ഉണ്ടായതോടെ കോളജ് അടച്ചുപൂട്ടി. സ്ഥാപന നടത്തിപ്പുകാർ രംഗത്തുനിന്ന് മാറി. ഹോസ്റ്റലും പൂട്ടി. ഈ ഘട്ടത്തിലാണ് കുട്ടിയുടെ ബന്ധുക്കൾ പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ.വി. അബ്ദുൾഖാദറുമായി ബന്ധപ്പെടുന്നത്. അദ്ദേഹം നോർക്കയുമായും മസ്കത്തിലെ ജീവകാരുണ്യ പ്രവർത്തകൻ ജാബിർ മാളിയേക്കലുമായും വിഷയം പങ്കുവെച്ചു.
നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി മസ്കത്തിലെ നോർക്ക നിയമസഹായ സെൽ പാനലിലെ അഭിഭാഷകൻ ഗിരീഷിനെ ചുമതലപ്പെടുത്തി. ജാബിറും ഗിരീഷും നടത്തിയ തുടർച്ചയായ ഇടപെടലുകൾ ഫലം കണ്ടു. സ്ഥാപനത്തിന് പെൺകുട്ടി ഫീസ് നൽകാനുണ്ടെന്ന ഒരു കേസ് നിലനിന്നിരുന്നു. ഒരു തുക അവിടെ അടക്കുകയും പെൺകുട്ടിയെ നാട്ടിലെത്തിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.