കയ്പമംഗലം: സ്വാതന്ത്ര്യദിനത്തിൽ ചെന്ത്രാപ്പിന്നി ഈസ്റ്റ് ഉപ്പുംതുരുത്തി പാലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതീകാത്മക പാലം തീർത്ത് പ്രതിഷേധം. ത്രിവർണ ബലൂണുകൾ കൊണ്ടാണ് കനോലി കനാലിന് കുറുകെ പ്രതീകാത്മക പാലം തീർത്തത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കനോലി കനാലിന് ഇരുകരയിലും അണിനിരന്ന വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പതാക ഉയർത്തിയ ശേഷമായിരുന്നു പ്രതിഷേധം. പടിഞ്ഞാേറ കടവിൽ ജനകീയ കൂട്ടായ്മ കൺവീനർ യൂസുഫ് അന്താറത്തറയും കിഴക്കേ കടവിൽ മുൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സുനന്ദ കൃഷ്ണനും പതാക ഉയർത്തി. തുടർന്ന് പ്രതിഷേധ യോഗത്തിൽ ജോയ് ചാലിശ്ശേരി, സലീം തിണ്ടിക്കൽ, ജമാൽ ചെന്ത്രാപ്പിന്നി, ഖാലിദ് പേരകത്ത്, ദിനചന്ദ്രൻ കോപ്പുള്ളിപറമ്പിൽ, ബിനിഷ് കാഞ്ഞിരപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
എടത്തിരുത്തി-പടിയൂർ പഞ്ചായത്തുകളെ ബന്ധപ്പെടുത്തി കനോലി കനാലിന് കുറുകേ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, പാലത്തിന് തുക വകയിരുത്തിയിട്ടുണ്ടെന്ന സർക്കാർ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ദേശീയപാതയിൽ കയ്പമംഗലം കൊപ്രക്കളത്തുനിന്ന് ചെന്ത്രാപ്പിന്നി ഈസ്റ്റ് വഴി വരുന്ന റോഡും കാട്ടൂർ, തേക്കുംമൂല എടതിരിഞ്ഞി-ചെട്ടിയാൽ റോഡിൽനിന്ന് വരുന്ന ഉപ്പുംതുരുത്തി റോഡും കനോലി കനാലിന്റെ ഇരുകരയിലും അവസാനിക്കുകയാണ്.
കടത്തുവഞ്ചിയെ മാത്രം ആശ്രയിച്ചായിരുന്നു ഇരുകരയിേലക്കും പ്രദേശവാസികളുടെ യാത്ര. മറ്റ് സ്ഥലങ്ങളിലേക്കെത്തണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് കാക്കാത്തിരുത്തി, കാട്ടൂർ പാലങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോൾ. പാലത്തിനായി കാത്തിരിപ്പ് നീണ്ടതോടെയാണ് നാട്ടുകാർ ജനകീയ കൂട്ടായ്മക്ക് രൂപം നൽകിയത്.
അതേസമയം, പാലത്തിന്റെ സാങ്കേതിക തടസ്സങ്ങൾ മാറ്റി പാലം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഇ.ടി. ടൈസൺ എം.എൽ.എയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ഇതിനായി വിപുലമായ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.