തൃശൂർ: തൃശൂർ-പാലക്കാട് റൂട്ടിൽ വീണ്ടും ജീവനെടുത്ത് വാഹനാപകടം. പറവട്ടാനിയിൽ അപകടത്തിൽപെട്ട ബൈക്ക് ബസിനടയിലേക്ക് തെറിച്ചുവീണ് രണ്ട് യുവാക്കൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. എട്ട് വർഷത്തിനിടയിൽ തൃശൂർ-പാലക്കാട് റൂട്ടിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം അമ്പതോളമെന്ന് പൊലീസ് കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. 2015 മുതൽ 2022 വരെ ഏഴ് വർഷത്തിനിടയിൽ 38 പേർ മരിച്ചപ്പോൾ ഒരു വർഷത്തിനുള്ളിൽ പത്തോളം പേർ മരിച്ചു.
തിരക്കേറിയ റോഡ് അപകട സാധ്യതയുള്ളതാണെന്ന് മുന്നറിയിപ്പ് ബോർഡുകളുണ്ട്. റോഡ് വികസനവും റോഡ് സുരക്ഷ നിർദേശങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പരാതികളും സർക്കാറിന് മുന്നിലുണ്ടെങ്കിലും സർക്കാർ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. കിഴക്കേകോട്ട - മണ്ണുത്തി റോഡ് പഴയ ദേശീയപാത പരിധിയിൽ ഉൾപ്പെടുന്നതാണ്.
കിഴക്കേകോട്ടയിൽനിന്ന് തുടങ്ങുന്ന റോഡിന്റെ ഒന്നര കിലോമീറ്ററോളം ദൂരം ശരാശരി ഏഴ് മീറ്ററും അഞ്ച് കിലോമീറ്ററോളം 10 മീറ്ററിലുമാണ് വീതി. റോഡ് വീതി കൂട്ടണമെന്നും റോഡിലെ അപകടങ്ങൾ കുറക്കാൻ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തും യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിയായിരുന്ന പ്രഭുദാസ് പാണങ്ങാടനും മനുഷ്യാവകാശ കമീഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് റോഡ് സുരക്ഷ അതോറിറ്റിയോട് സുരക്ഷിതത്വം ഉറപ്പാക്കാൻ കമീഷൻ ഉത്തരവിട്ടിരുന്നു.
എന്നാൽ, കുറച്ചുഭാഗത്ത് ഡിവൈഡറുകൾ വെച്ച് ബാധ്യതയൊഴിവാക്കുക മാത്രമാണ് ചെയ്തതെന്ന് ഷാജി കോടങ്കണ്ടത്ത് പറയുന്നു.ദിവസങ്ങൾക്കകം പല ഭാഗത്തുമുള്ള ഡിവൈഡറുകൾ ചിലരുടെ സമ്മർദത്തിന് വഴങ്ങി എടുത്തു മാറ്റിയത്രെ. റോഡ് വികസനത്തിന് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് നാല് ബജറ്റുകളിലും മാറ്റിവെച്ചത് വെറും 100 രൂപയാണ്. ബജറ്റിൽ പദ്ധതി ഉൾപ്പെട്ടിട്ടും പ്രവർത്തനങ്ങൾക്ക് ഒരു നിർദേശവുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.