തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപം കാലപ്പഴക്കം ചെന്ന ഇരുനിലകെട്ടിടം തകര്‍ന്നു. സമീപത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്ക് മുകളിലേക്കാണ് കെട്ടിടത്തിന്റെ ഭാഗങ്ങൾ വീണത്. ആര്ക്കിലിക് പ്ലാസ്റ്റിക് ഷീറ്റുകളുടെ മൊത്തവ്യാപാരസ്ഥാപനമായ സ്പാര്ക്കിന്സ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ഭാഗമാണ് തകര്‍ന്നത്. ഇവിടത്തെ ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.
ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകള്ഭാഗം ഇടിഞ്ഞു. ആറുജീവനക്കാരാണ് ഈ സമയം കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്.
ചെറിയ ശബ്ദം കേട്ടപ്പോള്‍തന്നെ താഴത്തെ നിലയിലുണ്ടായിരുന്ന അഞ്ചുപേര്‍ പുറത്തേക്ക് ഓടി. നിമിഷങ്ങള്‍ക്കുള്ളില്‍ മുകള്ഭാഗം ഇടിഞ്ഞുതാഴ്ന്നു. എന്നാല്‍ മുകളിലത്തെ നിലയിലുണ്ടായിരുന്ന ഇന്നസെന്റ് പെരേര(70)ക്ക് പുറത്തിറങ്ങാനായില്ല. ഇടിഞ്ഞുവീഴൽ അവസാനിച്ചശേഷമാണ് ഇയാൾക്ക് പുറത്തിറങ്ങാനായത്. ആര്‍ക്കും പരിക്കില്ല.
പേരൂര്‍ക്കട സ്വദേശി ബോബി, സുഭാഷ് നഗര്‍ സ്വദേശി പ്രസാദ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കണ്ണാന്തുറ സ്വദേശി ജസ്റ്റിനാണ് സ്പാര്ക്കിന്സ് എന്ന സ്ഥാപനം നടത്തുന്നത്. വ്യാപാരത്തിനുള്ള ലക്ഷങ്ങള്‍ വിലയുള്ള സാധനസാമഗ്രികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
തമ്പാനൂർ പൊലീസും ചെങ്കല്‍ചൂളയില്‍ നിന്ന് അഗ്നിരക്ഷാസേനയും എത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടാവസ്ഥയിലുള്ള കെട്ടിടത്തിന്റെ ബാക്കി ഭാഗവും ഇടിച്ചുമാറ്റണമെന്ന് അഗ്നിരക്ഷാസേന റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.