കൊല്ലം: സുരക്ഷ സേനകൾ സംയുക്തമായി കേരള തീരത്ത് രണ്ട് ദിവസമായി നടത്തിയ തീരദേശ സുരക്ഷ അഭ്യാസം ‘സാഗർ കവച്’ സമാപിച്ചു.
ഇന്ത്യൻ നേവി, ഇൻറലിജൻസ് ബ്യൂറോ, കേരള പൊലീസ്, ഫിഷറീസ്, പോർട്ട്, കസ്റ്റംസ്, കടലോര ജാഗ്രത സമിതികൾ എന്നിവയെ ഏകോപിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് സാഗർകവച് സംഘടിപ്പിച്ചത്. ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് അംഗങ്ങൾ തീവ്രവാദികളുടെ വേഷം അണിഞ്ഞ് റെഡ്ഫോഴ്സ് എന്ന പേരിൽ തീരത്ത് കടലിലൂടെ നുഴഞ്ഞുകയറി തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഡമ്മി ബോംബ് സ്ഥാപിച്ച് സുരക്ഷ സംവിധാനങ്ങൾ വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഒാപറേഷൻ’ നടത്തിയത്.
കൊല്ലം തീരത്ത് നടത്തിയ മൂന്ന് ഭീകരാക്രമണ ശ്രമങ്ങൾ പൊലീസിന്റേ യും മത്സ്യതൊഴിലാളികളുടെയും ജാഗ്രതയോടുള്ള പ്രവർത്തനത്തിൽ പരാജയപ്പെടുത്തി. പുറംകടലിൽ നിന്നും മത്സ്യബന്ധന ബോട്ടിൽ നീണ്ടകര അഴിമുഖം ലക്ഷ്യമാക്കി വന്ന ബോട്ട് പുറംകടലിലെ പൊലീസിന്റെ പരിശോധന കണ്ട് ലക്ഷ്യം മാറ്റി. ഇത് ശ്രദ്ധയിൽപെട്ട മത്സ്യതൊഴിലാളികൾ പൊലീസിന്റെ അതിവേഗ ഇൻറർസെപ്റ്റർ ബോട്ടായ ‘ദർശന’യിലേക്ക് വിവരം കൈമാറി.
‘ദർശന’ പൊലീസ് ബോട്ട് ഈ ബോട്ടിനെ തിരിച്ചറിഞ്ഞ് പിൻതുടരുന്നത് കണ്ട് ഇവർ മത്സ്യതൊഴിലാളികളെ ഭീഷണിപ്പെടുത്തി വേഗം വർധിപ്പിച്ചു. മത്സരയോട്ടത്തിനൊടുവിൽ ഭീകരവാദികൾ കയറിയ ബോട്ടിനെ തീരത്തുനിന്നും എട്ട് നോട്ടിക്കൽ മൈൽ അകലെ ‘ദർശന’ തടഞ്ഞ് നിർത്തി ബോട്ടിന്റെ സ്റ്റോർ മുറിയിൽ ഒളിച്ചിരുന്ന എട്ടുപേരടങ്ങിയ സംഘത്തെ പിടികൂടുകയായിരുന്നു. പുറംകടലിൽ നിന്നും പിടികൂടിയ ഇവരെ കൊല്ലം പോർട്ടിലെത്തിച്ച് വിശദ പരിശോധനയിൽ ഇന്ത്യൻ നേവിയംഗം ഹേമന്ദിന്റെ നേതൃത്വത്തിലുള്ള റെഡ് ഫോഴ്സാണെന്ന് കണ്ടെത്തി വിട്ടയച്ചു.
തുടർന്ന് പുറംകടലിൽ നിന്നും മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വന്ന രണ്ട് വള്ളങ്ങളിൽ കയറി കൊല്ലം ബീച്ചിലേക്ക് വന്ന മറ്റ് റെഡ് ഫോഴ്സ് അംഗങ്ങളെ തീരദേശ പോലീസിന്റെ യോദ്ധ ഇൻറർസെപ്റ്റർ ബോട്ട് മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ പിടികൂടി കൊല്ലം പോർട്ടിലെത്തിച്ച് പരിശോധനക്ക് ശേഷം റെഡ്ഫോഴ്സാണെന്ന് കണ്ടെത്തി വിട്ടയച്ചു.
പരിശോധനകൾക്ക് കൊല്ലം സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് നേതൃത്വം നൽകി. കോസ്റ്റൽ എസ്.എച്ച്.ഒ ബാബുക്കുറുപ്പ് ജില്ലയിലെ പ്രവർത്തനങ്ങൾ കോസ്റ്റ് ഗാർഡുമായി ചേർന്ന് ഏകോപിപ്പിച്ചു. പരിശോധനകൾക്ക് ജില്ലയിലെ തീരദേശ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ, കോസ്റ്റൽ സ്റ്റേഷൻ എസ്.ഐമാരായ കെ.ജി. ശ്യാംകുമാർ, സന്തോഷ്കുമാർ, സഹീർ, എബി, എ.എസ്.ഐ ഹരിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.