ജോയിയുടെ മരണം നഗരസഭയുടെ കെടുകാര്യസ്ഥതയെന്നാരോപിച്ച് തിരുവനന്തപുരം കോർപറേഷൻ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരം: നഗരത്തിലെ മാലിന്യപ്രശ്നത്തിൽ യൂത്ത് കോൺഗ്രസ് നഗരസഭ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് നഗരസഭ ഒാഫീസിന് സമീപം ബാരിക്കേഡു വെച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ പിന്തിരിയാൻ കൂട്ടാക്കാതെ വന്നതോടെ ജലപീരങ്കി പ്രയോഗിച്ചു.
ഇതിന് പിന്നാലെ വനിതാപ്രവർത്തകർ ബാരിക്കേഡ് മറികടന്ന് നഗരസഭക്കുള്ളിൽ ചാടിക്കടന്ന് പ്രതിഷേധിച്ചു. സമരക്കാരെ ബലമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തത് നേതാക്കളും പോലീസും തമ്മിൽ ഉന്തിനും തള്ളിനും കാരണമായി. സംഘർഷത്തിൽ സംസ്ഥാന സെക്രട്ടറി രജിത്ത് രവീന്ദ്രന് പരിക്കേറ്റു. സംസ്ഥാന സെക്രട്ടറിമാരായ അജയ് കുര്യാത്തി, മനോജ് മോഹൻ, ജില്ല ഭാരവാഹികളായ ഷജിൻ രാജേന്ദ്രൻ, യൂനിറ്റ് പ്രസിഡൻറ് അബു, വനിതാപ്രവർത്തകരായ ദീനമോൾ, ചന്ദ്രലേഖേ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് എ.ആർ ക്യാമ്പിലേക്ക് മാറ്റി.
ശുചീകരണത്തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താത്തതിൽ പ്രതിഷേധിച്ചും മാലിന്യ നിർമാർജനത്തിൽ വീഴ്ചവരുത്തിയ മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു മാർച്ച്. ജില്ല പ്രസിഡൻറ് നേമം ഷജീർ, സംസ്ഥാന-ജില്ല ഭാരവാഹികളായ സജിത്ത് മുട്ടപ്പാലം, രജിത് രവീന്ദ്രൻ, ഗിരികൃഷ്ണൻ, അഫ്സൽ, അജയ് കുര്യാത്തി, അമി തിലക്, അനീഷ് ചെമ്പഴന്തി, ഋഷി കൃഷ്ണൻ, സൈദാലി കായ്പ്പാടി, ഷജിൻ രാജേന്ദ്രൻ, സുൽഫി ബാലരാമപുരം, വിനീഷ് ശ്രീവരാഹം, ദീനമോൾ, ബാഹുൽ, ഹരി പെരിങ്ങമല, സുമേഷ് പൂവകാട് , അൻഷാദ് ചാല, സുരേഷ് വട്ടപ്പറമ്പ്, സുരേഷ് സേവിയർ, ഡാനിയേൽ, രഞ്ജിത് അമ്പലമുക്ക്, അജാസ് വർക്കല, വിവേക് വി. എസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.