വർക്കല: അയിരൂരിൽ നാല് കടകൾ തീപിടിച്ചുനശിച്ചു. ആറര ലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികൾ കത്തിനശിച്ചതായി കണക്കാക്കുന്നു. ചൊവ്വാഴ്ചയാണ് പട്ടംതേരി ജങ്ഷനിലെ നാല് കടമുറികൾക്ക് തീപിടിച്ചത്. കടകളുടെ പുറകിൽ ഷീറ്റ് മേഞ്ഞ ചായ്പും കത്തിപ്പോയി. അയിരൂർ കടയിൽ വീട്ടിൽ സൈനുലാബ്ദീന്റെ ഉടമസ്ഥതയിൽ രണ്ട് മുറികളിലായി പ്രവർത്തിച്ചിരുന്ന സ്റ്റേഷനറി കട, അയിരൂർ കളത്തടത്തിൽ ഫസിലിന്റെ ആക്രിക്കട എന്നിവയാണ് അഗ്നിക്കിരയായത്.
കടയുടെ മുന്നിലിരുന്ന വിക്ടർ എന്നയാളുടെ സ്കൂട്ടറും കത്തിനശിച്ചു. തീ പടർന്നു പിടിക്കുമ്പോൾ വിക്ടർ കടയ്ക്കുള്ളിലായിരുന്നു. ഇയാൾ കടയ്ക്കുള്ളിൽ നിന്ന് ഷീറ്റ് ഇളക്കിയാണ് രക്ഷപ്പെട്ടത്. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പ്രമാണം, എ.ടി.എം കാർഡ്, മൊബൈൽ ഫോൺ, ഇരുപതിനായിരം രൂപ എന്നിവ കത്തിനശിച്ചു.
സ്റ്റേഷനറി കടയിൽ മാത്രം ഉദ്ദേശം അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ആക്രിക്കടയിൽ സൂക്ഷിച്ചിരുന്ന പേപ്പർ, ആക്രി സാധനങ്ങൾ എന്നിവയാണ് കത്തിനശിച്ചത്. ഇവിട ഉദ്ദേശം ഒന്നര ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ഭാഗ്യവശാൽ ആളപായം ഉണ്ടായില്ല.
വർക്കല, പരവൂർ അഗ്നിരക്ഷാസേന യൂനിറ്റുകൾ മൂന്നര മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്.
അസ്റ്റിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അനിൽകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സജികുമാർ, മുകുന്ദൻ, ഗ്ലാഡ്സൺ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ രംലാൽ, പ്രണവ്, വിനീഷ്കുമാർ സുഭാഷ്, ഷൈൻ, ജ്യോതിഷ്കുമാർ, ഷാജി, അനൂപ്, ഗിരീഷ് കുമാർ, അജി എന്നിവരാണ് ഫയർ യൂനിറ്റിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.