തിരുവനന്തപുരം: പാറ്റൂർ ഗുണ്ടാ ആക്രമണക്കേസിലെ മുഖ്യപ്രതികൾ ഊട്ടിയിലാണെന്നും അവിടെയിരുന്ന് സുഹൃത്തുക്കളുമായി ഫോണിൽ ബന്ധപ്പെട്ടെന്നും പൊലീസ്. ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് കണ്ടെടുത്തു. പാറ്റൂർ കേസിലെ രണ്ടാം പ്രതി ആരിഫ് നിരന്തരമായി ഫോൺ ഉപയോഗം നടത്തിയെന്നാണ് കണ്ടെത്തൽ.
സെക്രട്ടേറിയറ്റിലെ ഒരു ഉദ്യോഗസ്ഥയുടെ കുടുംബാംഗത്തെയും തലസ്ഥാനത്തെ ഒരു പ്രമുഖ സി.പി.ഐ നേതാവിന്റെ കുടുംബാംഗത്തെയുമാണ് ഇയാൾ ഫോണിൽ വിളിച്ചത്. സംഭവത്തിന് മുമ്പും ഇയാൾ ഈ നമ്പറുകളിൽ ബന്ധപ്പെട്ടിരുന്നതായാണ് കണ്ടെത്തൽ. പ്രതികൾക്കായി ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ഫോൺ പിടികൂടി.
പാറ്റൂരിൽ റിയൽ എസ്റ്റേറ്റുകാരനായ നിഥിനെയും സംഘത്തെയും ആക്രമിച്ച കേസിലെ ഒന്നും രണ്ടും പ്രതികളായ ആസിഫും ആരിഫും നിലവിൽ ഊട്ടിയിൽ ഒളിവിലാണെന്നാണ് പൊലീസ് കണ്ടെത്തല്‍.
നിധിനും സംഘവും മേട്ടുക്കടയിലുള്ള ആരിഫിന്റെ വീട് ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായിരുന്നു പാറ്റൂരിൽ നിധിനെയും കൂട്ടുകാരെയും ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ സംഘം ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആ കേസിൽ ഓംപ്രകാശ് ഉൾപ്പെടെ പ്രതികൾ ഒളിവിലാണ്. അതിന് പുറമെ മറ്റൊരു ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിനെയും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. മെഡിക്കൽ കോളജിന് സമീപം ആംബുലൻസ് ഡ്രൈവർമാരെ കത്തികാട്ടി പീഡിപ്പിച്ച സംഭവത്തിലാണ് ഇയാൾ ഒളിവിൽ.
സംഭവശേഷം ഇയാൾ സഞ്ചരിച്ച വാഹനം പിടികൂടിയെങ്കിലും രാജേഷ് ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. പാറ്റൂർ അക്രമസംഭവത്തിൽ നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പേട്ട സി.ഐയെ സസ്പെൻഡ് ചെയ്തിരുന്നു. അതിന് പിന്നാലെ ഈ അതിക്രമങ്ങളിൽ ഉൾപ്പെട്ടവരുമായുള്ള ബന്ധം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ രണ്ട് ഡിവൈ.എസ്.പിമാരെയും ഒരു സി.ഐയെയും സസ്പെൻഡ് ചെയ്തു.
അതിനിടെ പേട്ട പൊലീസ് അന്വേഷിക്കുന്ന പാറ്റൂർ ആക്രമണ കേസും മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന മേട്ടുക്കട ആക്രമണ കേസും ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ലോക്കൽ പൊലീസ് അന്വേഷിച്ചാൽ ഇടപെടലുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ വിജുകുമാറിന്റെ നേതൃത്വത്തിൽ സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പുതിയ സംഘത്തിന് രൂപം നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.