നികുതിവെട്ടിപ്പ് വിവാദം: സമരം തുടർന്ന് ബി.ജെ.പി, അഴിമതി അംഗീകരിക്കില്ലെന്ന് മേയർ

തിരുവനന്തപുരം: ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലും കോര്‍പറേഷനിലെ നികുതി വെട്ടിപ്പ് വിവാദത്തിന് അവസാനമായില്ല. പ്ലാസ്റ്റിക് നിരോധനത്തിനുള്ള കര്‍മപദ്ധതി ആവിഷ്കരിക്കാനാണ് സ്െപഷൽ യോഗം ചേർന്നതെങ്കിലും കൗൺസിലിെൻറ ശ്രദ്ധ മുഴുവൻ നികുതിവെട്ടിപ്പ് വിവാദത്തിലായിരുന്നു.

തങ്ങളുന്നയിച്ച നാല് ആവശ്യങ്ങളും പരിഗണിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ബി.ജെ.പി. നാല് ആവശ്യങ്ങളില്‍ മൂന്നും പരിഗണിച്ചതായി പ്രഖ്യാപിച്ച മേയര്‍ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ, സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് സമരത്തില്‍ ഉറച്ചുനില്‍ക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. കൗൺസിൽ ഹാളിൽ ബി.ജെ.പി സമരം തുടരുന്നതിനിടെയാണ്‌ കൗൺസിൽ ചേർന്നത്‌.

കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടിയും പ്ലക്കാർഡേന്തിയുമാണ് ബി.ജെ.പി അംഗങ്ങള്‍ യോഗത്തിനെത്തിയത്. പ്രധാന അജണ്ട പരിഗണിക്കുന്നതിന് മുമ്പ് നികുതിവെട്ടിപ്പ് ചര്‍ച്ച ചെയ്യണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടെങ്കിലും മേയര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതികളെ രക്ഷിക്കാൻ മേയർ ശ്രമിക്കുന്നെന്നാരോപിച്ച് അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പിന്നാലെ, യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിക്കുകയായിരുന്നു. പിരിച്ചെടുത്ത നികുതിപ്പണം തട്ടിയെടുത്ത സോണൽ ഓഫിസുകളിലെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തതിലും നികുതി കുടിശ്ശികയുള്ളവരുടെ ലിസ്റ്റ് തയാറാക്കാത്തതിലും മേയർ രാഷ്ട്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ പി. പത്മകുമാർ ആരോപിച്ചു. നഗരസഭയുടെ പൊതുഫണ്ട് മോഷ്ടിച്ചവർ ഭരണകക്ഷി യൂനിയനിൽപെട്ടവരായതുകൊണ്ടാണ് അറസ്റ്റിൽനിന്ന് അവരെ രക്ഷിക്കുന്നതെന്ന് ജോൺസൺ ജോസഫ് ആരോപിച്ചു.

വീട്ടുകരം അടച്ച ആരുടെയും പണം നഷ്ടപ്പെട്ടില്ലെന്നും സോണല്‍ ഓഫിസുകളില്‍നിന്ന് ബാങ്കിലേക്ക് പണം അടയ്ക്കുന്നതിലാണ് വീഴ്ച വന്നതെന്നും മേയര്‍ വിശദീകരിച്ചു.

എല്ലാ വാര്‍ഡിലെയും നികുതി കുടിശ്ശികയുള്ളവരുടെ പട്ടിക 30 ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. സോഫ്‌റ്റ്വെയറിലെ പിഴവും ഉടന്‍ പരിഹരിക്കും. അഴിമതിയെ അംഗീകരിക്കില്ല.ജനം അടച്ചിട്ടുള്ള മുഴുവൻ തുകക്കും സംരക്ഷണം നൽകുന്നതിനാണ് ഭരണസമിതി പ്രവർത്തിക്കുന്നത്.

ക്രമക്കേട് സംബന്ധിച്ച പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുള്ളതായി ബോധ്യപ്പെട്ടാല്‍ ആഭ്യന്തരവകുപ്പിെൻറ ശ്രദ്ധയിൽപെടുത്തും. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ്‌ കേസെടുത്തിട്ടുണ്ട്. അറസ്‌റ്റ്‌ ആവശ്യപ്പെടാൻ കോർപറേഷന്‌ അധികാരമില്ല. വിവിധ നികുതി അടക്കുന്നതിൽ ജനങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാൻ സോണൽ ഓഫിസുകളിൽ സംവിധാനമുണ്ട്. നികുതി അടയ്ക്കാന്‍ പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ ആവശ്യമില്ലെന്നും മേയര്‍ പറഞ്ഞു. എന്നാൽ, ആവശ്യങ്ങൾ പൂർണമായും പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ ഹാള്‍ ചുറ്റി പ്രതിഷേധ പ്രകടനം നടത്തി.



Tags:    
News Summary - Tax evasion controversy: Mayor says BJP will not accept corruption following strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.