ഫുട്ബാൾ ലോകകപ്പ് മത്സരത്തിന് സ്വാഗതമോതി ശംഖുംമുഖം കടപ്പുറത്ത്
സംഘടിപ്പിച്ച ബീച്ച് ഫുട്ബോൾ മത്സരത്തിൽനിന്ന്
വലിയതുറ: ഫുട്ബാൾ ലോകകപ്പ് മത്സരത്തിന് പന്തുരുളാന്‍ ദിവസങ്ങള്‍ ബാക്കിനിൽക്കെ തീരദേശത്ത് ഫുട്ബാൾ ആരവം തുടങ്ങി. ഇഷ്ട ടീമുകളുടെ ജഴ്സി അണിഞ്ഞ് അഞ്ചംഗങ്ങള്‍ വീതമുള്ള 16 ടീമുകള്‍ ശനിയാഴ്ച വൈകീട്ട് ശംഖുംമുഖം ബീച്ചിൽ ഏറ്റുമുട്ടി.
മുന്‍ ഇന്ത്യന്‍ ഫുട്ബാൾ ടീം ക്യാപ്റ്റന്‍ ബ്രൂണോ കുട്ടിനോയാണ് ബീച്ച് ഫുട്ബാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇഷ്ട ടീമുകള്‍ക്ക് പിന്തുണയുമായി ആരാധകരും നിറഞ്ഞതോടെ തീരദേശം ആവേശലഹരിയിലായി. മത്സരശേഷം കാണികള്‍ക്ക് ആവേശം പകരാന്‍ മുന്‍ താരങ്ങള്‍ അണിനിരന്ന സെലിബ്രറ്റി ഫുട്ബാൾ മത്സരവും അരങ്ങേറി. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ജഴ്സികള്‍ അണിഞ്ഞ് മുൻ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടി.
ഫുട്ബാൾ ജീവിതത്തിന്റെ ഭാഗമാക്കിയ ജനതയാണ് തലസ്ഥാന ജില്ലയുടെ തീരദേശത്തുള്ളത്. ദോഹയിലെ കളിക്കളത്തില്‍ ടീമുകള്‍ അണിനിരക്കുന്നതിന് മുമ്പുതന്നെ തീരദേശത്ത് ആരാധകര്‍ തമ്മില്‍ ഫ്ലക്സ് ബോർഡ് യുദ്ധവും വാതുവെപ്പും തുടങ്ങി. ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ആരാധകരാണ് ഫ്ലക്സ് സ്ഥാപിക്കലിൽ മുന്നിൽ. മെസിക്കാണ് ആരാധകർ കൂടുതൽ. പിന്നാലെ നെയ്മറുമുണ്ട്.
ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശത്തെ ആരാധകര്‍. പ്രിയ ടീമിന്റെ ജഴ്സികളും കൊടികളും വാങ്ങിക്കഴിഞ്ഞു. ഫ്ലക്സുകള്‍ ഉയര്‍ത്തി ആവേശം കാട്ടാനില്ലെങ്കിലും ജർമനിക്കും സ്പെയിനിനും ഇംഗ്ലണ്ടിനും പോര്‍ച്ചുഗല്ലിനും പോളണ്ടിനും തീരത്ത് ആരാധകരുണ്ട്. ദോഹയിലെ പുൽമൈതാനിയിൽനിന്നുള്ള ആദ്യ വിസിലിനായി കാതോർത്ത് നിമിഷങ്ങളെണ്ണുകയാണ് തീരത്തെ ആയിരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.