കൽപറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ നിക്ഷേപകർക്ക് പിന്നാലെ ജീവനക്കാരും പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. ഒരു വർഷത്തോളമായി ശമ്പളം മുടങ്ങിയ 200ഓളം ജീവനക്കാരാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.
കഴിഞ്ഞ ഏഴിന് ഫാക്ടറിയിലേക്ക് മാർച്ച് നടത്തുമെന്നുകാണിച്ച് ജീവനക്കാരുടെ കൂട്ടായ്മ മാനേജ്മെന്റിന് നോട്ടീസ് നൽകിയിരുന്നു. തുടർന്ന്, സമരം താൽക്കാലികമായി നിർത്തിവെക്കണമെന്നും 17ന് ചർച്ച നടത്താമെന്നും മാനേജ്മെന്റ് അറിയിച്ചതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
ചർച്ചയിൽ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് ജീവനക്കാരുടെ കൂട്ടായ്മയുടെ തീരുമാനം. വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ജീവനക്കാർക്കാണ് 2022 ഒക്ടോബർ മുതൽ ശമ്പളം മുടങ്ങിയത്.
നിലവിൽ ഫാക്ടറി പ്രവർത്തനം പൂർണമായി നിലച്ചിരിക്കുകയാണെങ്കിലും ഇതിനോടനുബന്ധിച്ച കോഫി, കൃഷി, ഡെയറി സ്ഥാപനങ്ങളിൽ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. എന്നാൽ, ഇവർക്കും ഭാഗികമായാണ് ശമ്പളം ലഭിക്കുന്നത്.
സൊസൈറ്റിയിലെ പ്രശ്നങ്ങൾ തീർക്കാനുള്ള ഊർജിത ശ്രമം നടക്കുകയാണെന്നും ഫണ്ട് കണ്ടെത്താനുള്ള തീരുമാനങ്ങൾ വൈകാതെ ഉണ്ടാവുമെന്നുമാണ് മാനേജ്മെന്റ് വ്യക്തമാക്കിയത്. എന്നാൽ, മാസങ്ങളായി ഇതുതന്നെയാണ് പറയുന്നതെന്നും സർക്കാർ ഫണ്ട് ലഭ്യമാക്കാൻപോലും നടപടിയുണ്ടാവുന്നില്ലെന്നുമാണ് നിക്ഷേപകരും ജീവനക്കാരും പറയുന്നത്.
അതേസമയം, സൊസൈറ്റിയിലെ നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ഞായറാഴ്ച സുൽത്താൻ ബത്തേരിയിൽ ചേരും. യോഗത്തിൽ പ്രത്യക്ഷ സമര പരിപാടികളെക്കുറിച്ച് തീരുമാനമുണ്ടാവുമെന്നാണ് വിവരം. നിയമ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കും.
ഫാക്ടറി പ്രവർത്തനം ഏതാണ്ട് നിലക്കുകയും 2022 ജൂൺ മുതലുള്ള പലിശ പോലും ലഭിക്കാത്ത സാഹചര്യമുണ്ടായതിനെ തുടർന്നുമാണ് പരസ്യമായി രംഗത്തിറങ്ങാൻ നിക്ഷേപകരും തയാറെടുക്കുന്നത്. നിക്ഷേപകരിൽ ഭൂരിഭാഗവും സി.പി.എം പ്രവർത്തകരോ അനുഭാവികളോ ആയതിനാൽ പാർട്ടി ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവർ.
എന്നാൽ, പ്രശ്ന പരിഹാരത്തിന് മുന്നോട്ടുവെച്ച സമയം കഴിഞ്ഞ് മാസങ്ങളായിട്ടും തുടർ നീക്കങ്ങളൊന്നും പാർട്ടിയുടെയോ സൊസൈറ്റിയുടെയോ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നു. ഒരു ലക്ഷം മുതൽ 50 ലക്ഷം വരെ നിക്ഷേപിച്ച അഞ്ഞൂറിലധികം നിക്ഷേപകരാണ് സൊസൈറ്റിക്കുള്ളത്.
രണ്ടു നിക്ഷേപകർ, ബ്രഹ്മഗിരി സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരിച്ചുകിട്ടുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നെങ്കിലും കലക്ടർ ജില്ല പൊലീസ് മേധാവിക്ക് കൈമാറിയതോടെ പരാതിക്കാർ പൊലീസ് നടപടി തൽക്കാലം വേണ്ടെന്നുപറഞ്ഞ് പിൻവാങ്ങിയിരുന്നു.
10 മുതൽ 11 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരിൽനിന്ന് സൊസൈറ്റി പണം സ്വീകരിച്ചത്. നിക്ഷേപകരിൽനിന്ന് സമാഹരിച്ച തുകക്കുപുറമെ എല്‍.ഡി.എഫ് നിന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍നിന്നും വിവിധ കുടുംബശ്രീകളിൽ നിന്നുമായി കോടിക്കണക്കിന് രൂപയും സമാഹരിച്ചിരുന്നു.
കേരള ചിക്കൻ പദ്ധതി നടത്തിപ്പിനുവേണ്ടി കോഴിക്കര്ഷകരില്നിന്ന് വിത്തുധനമായി വാങ്ങിയ വകയിൽ മൂന്നരക്കോടിയോളം രൂപ തിരികെ കിട്ടുന്നതിന് നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.