File pic
കൽപറ്റ: കാലവർഷത്തിന് മുന്നോടിയായി ജില്ലയിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ രീതിയിലുള്ള മരങ്ങളും ശിഖരങ്ങളും നീക്കുന്നത് സംബന്ധിച്ച് 2005ലെ ദുരന്ത നിവാരണ നിയമ പ്രകാരം മാർഗനിർദേശം നൽകി കലക്ടർ എ. ഗീതയുടെ ഉത്തരവ് പുറപ്പെടുവിച്ചു.
തദ്ദേശ സ്ഥാപന പ്രസിഡന്റ് ചെയർമാനായും സെക്രട്ടറി കൺവീനറായും വില്ലേജ് ഓഫിസർ, വനം വകുപ്പ് റേഞ്ച് ഓഫിസർ തുടങ്ങിയവർ അംഗങ്ങളുമായി രൂപവത്കരിച്ച വൃക്ഷ കമ്മിറ്റി അടിയന്തരമായി യോഗം ചേർന്ന് ഇത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് കലക്ടർ നിർദേശം നൽകി.
കമ്മിറ്റി കണ്ടെത്തുന്നതും അപകടഭീഷണിയിൽ സ്ഥിതി ചെയ്യുന്നതുമായ മരങ്ങളും ശിഖരങ്ങളും നീക്കാൻ വൃക്ഷ കമ്മിറ്റി പ്രസ്തുത സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള വകുപ്പിന് നിർദേശം നൽകണം. ബന്ധപ്പെട്ട വകുപ്പ് ഈ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണം.
നിർദേശം ലഭിച്ചിട്ടും മുറിച്ചുമാറ്റാത്ത മരംമൂലം പിന്നീടുണ്ടാകുന്ന അപകടങ്ങൾക്ക് വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കും. പൊതുനിരത്തുകളുടെ അരികിൽ അപകട ഭീഷണിയിലുള്ള മരങ്ങൾ/ശിഖരങ്ങൾ എന്നിവ മുറിച്ചുമാറ്റാൻ പൊതുമരാമത്ത് (നിരത്ത് വിഭാഗം) എക്സിക്യൂട്ടിവ് എൻജിനീയർ കൽപറ്റ, ദേശീയപാത എക്സിക്യൂട്ടിവ് എൻജിനീയർ കോഴിക്കോട് എന്നിവർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയിലുള്ള നിരത്തുകളിലും ഭൂമിയിലുമുള്ള അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുനീക്കാനോ ശാഖകൾ മുറിച്ച് മാറ്റാനോ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കണം.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ദുരന്തഭീഷണി സൃഷ്ടിക്കുന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റാൻ ഭൂഉടമസ്ഥരോട് ആവശ്യപ്പെടാം.
അപ്രകാരം ചെയ്യാത്ത പക്ഷം, പ്രസ്തുത മരങ്ങൾ തദ്ദേശ സ്ഥാപനത്തിന്റെ തനത് ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ച് മുറിച്ചുമാറ്റണം.
ചെലവ് ബന്ധപ്പെട്ട വ്യക്തിയുടെ പക്കൽനിന്ന് ഈടാക്കി തനത് ഫണ്ടിലേക്ക് വകയിരുത്തണം.
സർക്കാറിലേക്ക് റിസർവ് ചെയ്ത തേക്ക്, വീട്ടി തുടങ്ങിയ സംരക്ഷിത മരങ്ങൾ മുറിച്ചുനീക്കാൻ നിലവിലുള്ള ചട്ടങ്ങൾ/ഉത്തരവുകൾ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
കൽപറ്റ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 5 സെന്റി മീറ്റര്‍ വീതം തുറന്ന് ജലം പുറത്തേക്ക് വിടും. പുഴയിലെ നീരൊഴുക്ക് വർധിക്കുന്നതിനും ജലനിരപ്പ് 65 മുതല്‍ 85 സെന്റി മീറ്റർവരെ ഉയരുന്നതിനും സാധ്യതയുള്ളതിനാല്‍ കാരാപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കൽപറ്റ: ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ മേയ് 17 മുതല്‍ ആഗസ്റ്റ് 31 വരെ ജില്ലയില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കാൻ നിരോധനം ഏര്‍പ്പെടുത്തി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സൻകൂടിയായ കലക്ടര്‍ ഉത്തരവായി.
മണ്ണിടിച്ചില്‍, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് ഇടിഞ്ഞുവീണ് കിടക്കുന്നതും അടിഞ്ഞുകൂടിയതും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതുമായ മണ്ണ് നീക്കാൻ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാം. പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലും മറ്റ് അവശിഷ്ടങ്ങളും നീക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍/തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന സ്വീകരിക്കുന്ന നടപടികള്‍ക്കും ഈ ഉത്തരവ് ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.