സുൽത്താൻ ബത്തേരി: വയനാട്ടിലെ കടുവ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി വയനാട്ടില്‍ നിന്നുള്ള സംഘം മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും സന്ദര്‍ശിച്ചു. സംഘം മുന്നോട്ടുവെച്ച വിവിധ ആവശ്യങ്ങള്‍ പരിശോധിക്കുന്നതിനായി മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
കന്നുകാലികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെയുള്ള നഷ്ടപരിഹാരമായി ഒമ്പത് പേര്‍ക്ക് 6,45,000 രൂപ നല്‍കിയതായി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. പശുവിന് ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം കണക്കാക്കപ്പെട്ടിട്ടുണ്ട്.
നഷ്ടപരിഹാര തുക വർധിപ്പിക്കുന്ന കാര്യത്തിലും തുക കണക്കാക്കുന്ന കാര്യത്തിലും വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതലായി ഒരു ആര്‍.ആര്‍.ടിയെ കൂടി വയനാട്ടില്‍ അനുവദിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്ന കടുവ രാത്രിയില്‍ മാത്രം വനത്തിന് പുറത്തുവരുന്നതായും പകല്‍ സമയങ്ങളില്‍ വയനാട്ടിലെയും തമിഴ്‌നാട്ടിലെ മുതുമല കടുവ സങ്കേതത്തിലും മറഞ്ഞിരിക്കുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മുതുമല ഫീല്‍ഡ് ഡയറക്ടറുമായി കേരള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ച ചെയ്യുകയും കടുവയെ പിടികൂടുന്നതിനുള്ള സംയുക്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട് വനം വകുപ്പ് മൂന്ന് കൂടുകള്‍ സ്ഥാപിക്കുന്നതാണ്. കൂടാതെ വിവിധ സ്ഥലങ്ങളിലായി അവര്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
നഷ്ടപരിഹാര തുക കണ്ടെത്തുന്നതിനായി 2022-23 കാലത്തേക്ക് പത്തു കോടി രൂപ കൂടി അധികമായി ആവശ്യപ്പെട്ടുകൊണ്ട് ധനവകുപ്പിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.
ഉന്നത വനം ഉദ്യോഗസ്ഥര്‍ വയനാട്ടില്‍ ഉള്ളതായും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നതായും മന്ത്രി അറിയിച്ചു. പ്രത്യേക സംഘവുമായി വനം മന്ത്രിയുടെ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് ജനപ്രതിനിധികള്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
സുൽത്താൻ ബത്തേരി: ഒരു മാസത്തോളമായി തുടരുന്ന ചീരാലിലെ കടുവ ആക്രമണ പരമ്പരയിൽ ഒരു പ്രദേശം മുഴുവൻ ഭയപ്പെട്ട് കഴിയുമ്പോഴും സർക്കാർ വഴിപാട് നടപടികൾ നടത്തി കൈകഴുകഴുകുകയാണെന്ന് ജില്ല കർഷക പ്രതിരോധ സമിതി സെക്രട്ടറി വി.കെ. സദാനന്ദൻ കുറ്റപ്പെടുത്തി.
ചീരാൽ പ്രദേശത്ത് ഒരു മാസത്തിനുള്ളിൽ 13 പശുക്കളെ കടുവ ആക്രമിക്കുകയും ഒമ്പത് എണ്ണത്തെ കൊല്ലുകയും ചെയ്തിട്ടും വനം വകുപ്പ് സ്വാഭാവിക നടപടിക്രമങ്ങളിലാണ് ഇപ്പോഴും.
ആക്രമണത്തിന് ഇരയായ വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് നിലവിലുള്ള മാർക്കറ്റ് വില നഷ്ടപരിഹാരമായി ഉടൻ നൽകണം. ഇക്കാര്യത്തിൽ സർക്കാർ ക്ഷീര കർഷകരോട് കാണിക്കുന്ന വിലപേശൽ അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.