കൽപറ്റ: വ്യാഴാഴ്ച എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി തങ്ങൾക്കായുള്ള വീടിന് തറക്കല്ലിടുമ്പോൾ അധികം വൈകാതെ വാടകവീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് എല്ലാ സൗകര്യങ്ങളോടും കൂടി പോകാമെന്ന പ്രതീക്ഷയിലാണ് പുനരധിവാസ ടൗൺഷിപ്പിൽ വീടിനായി അപേക്ഷ സമർപ്പിച്ചവർ. ഉപ്പയും രണ്ട് സഹോദരിമാരും നഷ്ടപ്പെട്ട മൂന്നര വയസ്സുകാരി നൈസ മോൾക്ക് ഉമ്മ ജസീല മാത്രമാണ് ബാക്കിയുള്ളത്.
കൽപറ്റ ടൗൺഷിപ്പിൽ വീടിനുവേണ്ടി സമ്മതപത്രം നൽകി സ്വപ്നങ്ങളുമായി കാത്തിരിക്കുകയാണ് അവർ. മുന്നോട്ടുള്ള ജീവിതത്തിൽ നൈസയെ ആത്മവിശ്വാസത്തോടെ വളർത്താനുള്ള ജീവിത സാഹചര്യവും പഠനച്ചെലവുകളുമായിരുന്നു ജസീലയുടെ ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ, സർക്കാറിന്റെ സ്നേഹപൂർവം പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ അവൾക്കായി കൈമാറിക്കഴിഞ്ഞു.
മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപാലത്തിൽ തലനാരിഴക്കാണ് നൈസയും ഉമ്മ ജസീലയും രക്ഷപ്പെട്ടത്. ദുരന്തത്തിൽ വലത് കണ്ണിനും ശരീരത്തിനും സാരമായി പരിക്കേറ്റ ജസീല 15 ദിവസത്തോളം മേപ്പാടി വിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാഗ്യം കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചുവന്ന പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ പ്രതീക്ഷയാണ് ടൗൺഷിപ്. എത്രയും പെട്ടെന്ന് പദ്ധതി പൂവണിയട്ടെ എന്നാണ് എല്ലാവരുടെയും പ്രാർഥന.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തെ വീണ്ടെടുക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ബജറ്റില്‍ 750 കോടി രൂപയാണ് മേഖലയുടെ പുനരധിവാസത്തിന് വകയിരുത്തിയത്. പുന്നപ്പുഴയില്‍ അടിഞ്ഞ ദുരന്താവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. റോഡുകള്‍, പാലം, അംഗൻവാടി, ഷെല്‍ട്ടര്‍ ഹോം, പൊതു ശ്മശാനം തുടങ്ങിയവ പുനര്‍നിർമിക്കും.
പുന്നപ്പുഴയിലെ ദുരന്താവശിഷ്ടങ്ങള്‍ നീക്കാന്‍ 195.55 കോടി, തൊഴിൽ മേളയിലൂടെ 60 പേര്‍ക്ക് തൊഴില്‍, സര്‍ക്കാര്‍ ക്വാർട്ടേഴ്സുകള്‍, വാടക വീടുകള്‍ എന്നിവിടങ്ങളിലേക്ക് മാറിയവര്‍ക്ക് താൽക്കാലിക പുനരധിവാസത്തിന് 881 ഫര്‍ണിച്ചര്‍ കിറ്റുകള്‍, ദുരന്തത്തില്‍ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്കായി 12,000 വ്യക്തിഗത കൗണ്‍സലിങ് സെഷനുകള്‍, മുണ്ടക്കൈ, വെള്ളാര്‍മല സ്കൂള്‍ പുനര്‍നിർമാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നടന്നുവരുന്നത്.
തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വിവിധ പ്രവൃത്തികള്‍ക്ക് 27.52 കോടി രൂപയുടെ അനുമതിയായി. 293 പ്രവൃത്തികളുടെ എസ്റ്റിമേറ്റും സാങ്കേതിക അനുമതിയും പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,12 വാര്‍ഡുകളിലെ 235 റോഡുകളുടെ കോണ്‍ക്രീറ്റ്, 31 ഡ്രൈനേജ്, 18 കൽവര്‍ട്ട് പ്രവൃത്തികള്‍ക്കായി 18.25 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. 154 റോഡുകളുടെ കോണ്‍ക്രീറ്റ്, അഞ്ച് ഡ്രൈനേജ് എന്നിവയില്‍ 127 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. നാല് അംഗൻവാടികള്‍, മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍, പൊതു ശ്മശാനം എന്നിവക്ക് പുതിയ പ്രപ്പോസല്‍ നല്‍കിയിട്ടുണ്ട്. ചൂരല്‍മല, അട്ടമല ഭാഗങ്ങളിലെ 232 പേര്‍ക്ക് തൊഴില്‍ നല്കി.
പുന്നപ്പുഴയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിച്ച 195.55 കോടി രൂപയുടെ പദ്ധതിയില്‍ അവശിഷ്ടങ്ങള്‍ നീക്കി നദിയുടെ ഒഴുക്ക് ശരിയായ ഗതിയിലാക്കുക, നദിയുടെ പുനരുജ്ജീവനം, തീരത്തെ മണ്ണൊലിപ്പില്‍നിന്ന് സംരക്ഷിക്കല്‍, നദീതീരം സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.
ദുരന്തത്തില്‍ 5.7 ദശലക്ഷം ക്യുബിക് മീറ്റര്‍ അവശിഷ്ടങ്ങളാണ് പുന്നപ്പുഴയാറില്‍ അടിഞ്ഞത്. ഉരുള്‍പൊട്ടലില്‍ പുഴ ഗതിമാറി എട്ട് കിലോമീറ്ററോളം ഒഴുകിയിരുന്നു. മണ്ണൊലിപ്പ് മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കല്‍, വാസസ്ഥലങ്ങള്‍, കാര്‍ഷിക വിളകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കല്‍, നദിയുടെ ഗതിമാറ്റം തടയാന്‍ സാങ്കേതിക പരിശോധനകള്‍, വെള്ളത്തിന്റെ സഞ്ചാരം ഒരേ ദിശയിലേക്ക് പരിമിതപ്പെടുത്തല്‍, നദീതടത്തില്‍നിന്ന് ഭൂമി വീണ്ടെടുക്കല്‍ എന്നിവയും ലക്ഷ്യമാക്കുന്നു.
ജലസേചന വകുപ്പാണ് നിര്‍വഹണം നടത്തുക. അതിതീവ്ര ദുരന്തങ്ങള്‍ നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന സാസ്കി ഫണ്ടില്‍നിന്ന് 65 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദുരന്ത നിവാരണ വിഭാഗം എന്നിവയില്‍നിന്നും തുക വിനിയോഗിക്കും.
ദുരന്ത മേഖലയിലെ ആളുകള്‍ക്കായി ജില്ല ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ല മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൊഴിൽ മേളയിലൂടെ 60 പേര്‍ക്ക് തൊഴില്‍ നല്‍കാനായി. 21 തൊഴില്‍ദാതാക്കളും 300ഓളം തൊഴിലന്വേഷകരുമാണ് മേളയില്‍ പങ്കെടുത്തത്.
താൽക്കാലിക പുനരധിവാസ സൗകര്യം നല്കിയ കുടുംബങ്ങള്‍ക്കായി നല്‍കിയത് 881 ഫര്‍ണിച്ചര്‍ കിറ്റുകള്‍. 400 കിറ്റുകള്‍ ഒന്നാം ഘട്ടത്തിലും 481 കിറ്റുകള്‍ രണ്ടാം ഘട്ടത്തിലുമായി സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് വിതരണം ചെയ്തത്. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളിലേക്ക് 69 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ആഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലെ വാടക തുക ഇനത്തില്‍ 17,08,60,00 രൂപ വിതരണം ചെയ്തു.
ഉരുള്‍പൊട്ടലില്‍ ദുരന്തത്തിന്റെ ഭീകരതയില്‍ മനസ്സ് മരവിച്ചവര്‍ക്ക് സാമൂഹിക-മാനസിക പിന്തുണ ഉറപ്പാക്കാന്‍ ജില്ല മാനസിക ആരോഗ്യ പദ്ധതിയുടെ നേതൃത്വത്തില്‍ സൈക്കോ-സോഷ്യല്‍ കൗണ്‍സലര്‍മാരുടെ സഹകരണത്തോടെ ഇതുവരെ 12,055ലധികം വ്യക്തിഗത കൗണ്‍സലിങ് സംഘടിപ്പിച്ചു.
വീടുകളില്‍ നേരിട്ടെത്തി സാമൂഹിക- മാനസിക പിന്തുണ ഉറപ്പിക്കുകയും അതില്‍ 5715 കൗണ്‍സലിങ് സെഷന്‍സ് നല്‍കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു. കൂടാതെ സൈക്യാട്രിസ്റ്റ് അടങ്ങിയ മൊബൈല്‍ സൈക്യാട്രി യൂനിറ്റ് വീടുകളിലെത്തി ചികിത്സ ഉറപ്പാക്കുന്നുണ്ട്. മാനസിക സംഘര്‍ഷം, മറ്റ് പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ടെലി കൗൺസലിങ്ങിന്റെ ഭാഗമായി 267 പേര്‍ക്ക് കൗണ്‍സലിങ് നല്കി. ടെലിമനസ് ടോള്‍ ഫ്രീ നമ്പറായ 14416ല്‍ നിലവില്‍ ടെലി കണ്സൽട്ടേഷന് സൗകര്യം ലഭ്യമാണ്. കൂടാതെ ഫയര്‍ഫോഴ്സ്, പൊലീസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ആളുകള്‍ക്കും കൗണ്‍സലിങ് സെഷന്‍സ് നല്കി.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ 110 ഹെക്ടര്‍ കൃഷിഭൂമിയും അതിലെ കാര്‍ഷിക വിളകളും ദുരന്തത്തില്‍ നഷ്ടമായി. 265 കര്‍ഷകര്‍ക്ക് നാശനഷ്ട ഇനത്തില്‍ 15,26,180 രൂപ വിതരണം ചെയ്തു. കാര്‍ഷിക വികസന വകുപ്പിന്റെ കണക്ക് പ്രകാരം 65.78 കോടി രൂപയുടെ നാശനഷ്ടമാണ് മേഖലയില്‍ സംഭവിച്ചത്. 54,07,417 രൂപ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പുനരധിവാസ ടൗണ്‍ഷിപ്പിലെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട 242 ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി. ടൗണ്‍ഷിപ്പില്‍ വീടിനായി 175 പേരും 15 ലക്ഷം സാമ്പത്തിക സഹായത്തിന് 67 പേരുമാണ് സമ്മതപത്രം കൈമാറിയത്. ഒന്നാം ഘട്ട പട്ടികയില്‍ 242 പേരും 2- എ പട്ടികയില്‍ 87 പേരും 2- ബി ലിസ്റ്റില്‍ 73 പേരും ഉള്‍പ്പെടെ 402 ഗുണഭോക്താക്കളാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2-എ, 2-ബി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏപ്രില്‍ മൂന്ന് വരെ സമ്മതപത്രം കൈമാറാം. ലഭിച്ച സമ്മതപത്രങ്ങളിൽ ഏപ്രില്‍ 13 നകം വിവരശേഖരണം, സമാഹരണം എന്നിവ പൂര്‍ത്തീകരിച്ച് ഏപ്രില്‍ 20 ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.
ടൗണ്‍ഷിപ്പിലേക്കുള്ള രണ്ടാംഘട്ട 2-എ, 2-ബി ഗുണഭോക്തൃ പട്ടികയിലെ 81 പേര് കലക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറി. ആദ്യ ദിവസം 2-എ പട്ടികയിലുള്‍പ്പെട്ട 48 ഗുണഭോക്താക്കളും 2-ബി പട്ടികയിലുള്‍പ്പെട്ട 33 ഗുണഭോക്താക്കളും സമ്മതപത്രം നല്കി. 69 പേര് ടൗണ്‍ഷിപ്പില്‍ വീടിനായും 12 പേര് സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നല്‍കിയത്. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മൂന്നു വരെ ടൗണ്‍ഷിപ്പിലേക്കും സാമ്പത്തിക സഹായത്തിനും സമ്മതപത്രം നല്‍കാം.
മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ലിസ്റ്റിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള അപ്പീൽ അപേക്ഷ സർക്കാറിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 30 വരെ ദീർഘിപ്പിച്ചു സർക്കാർ ഉത്തരവായി.
ടൗണ്‍ഷിപ് നിർമാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പുല്‍പ്പാറ ഡിവിഷനിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്ന മുറക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്ന് തോട്ടം മാനേജ്മെന്റ് അറിയിച്ചു. അഡീഷനല്‍ ലേബര്‍ കമീഷണര്‍ കെ.എം. സുനിലിന്റെ അധ്യക്ഷതയിൽ ജില്ല ലേബര്‍ ഓഫിസിൽ ചേര്‍ന്ന യോഗത്തിലാണ് തൊഴിലാളികള്‍ക്ക് ലീവ് സറണ്ടര്‍, ബോണസ്, വേതന കുടിശ്ശിക, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് അറിയിച്ചത്.
കോഴിക്കോട് റീജനല്‍ ജോയന്റ് ലേബര്‍ കമീഷണര്‍ കെ.വി. വിപിന്‍ലാല്‍, ജില്ല ലേബര്‍ ഓഫിസര്‍ ജി. ജയേഷ്, കല്പറ്റ പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍ ആര്. പ്രിയ, മാനേജ്മെന്റ് പ്രതിനിധികള്‍, സെക്ഷന്‍ ഓഫിസര്‍ ജി. സതീഷ്കുമാര്‍, തൊഴിലാളി യൂനിയനുകളുടെ പ്രതിനിധാനം ചെയ്ത് ഗഗാറിന്, പി.പി. ആലി, എന്‍.ഒ ദേവസി, എന്‍. വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
ദുരന്തം തകര്‍ത്ത സ്കൂളിന്റെ നേര്‍ത്ത ഓര്‍മകളാണ് വെള്ളാര്‍മല-മുണ്ടക്കൈ സ്കൂളുകളിലെ വിദ്യാർഥികളില്‍. വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്കൂളിലെ 530 വിദ്യാര്‍ഥികള്‍ക്കും മുണ്ടക്കൈ ജി.എല്‍.പി സ്കൂളിലെ 81 കുട്ടികള്‍ക്കുമായി മേപ്പാടി ജി.എച്ച്.എസ്.എസ് സ്കൂളിലും മേപ്പാടി ഗ്രാമപഞ്ചായത്ത് എ.പി.ജെ ഹാളിലുമാണ് പഠനസൗകര്യങ്ങള്‍ ഒരുക്കിയത്.
ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ എൽ.പി സ്കൂളിലെ വിദ്യാർഥികൾ മേപ്പാടി എ.പി.ജെ ഹാളിൽ സജ്ജീകരിച്ച സ്കൂളിൽനിന്ന് പരീക്ഷ എഴുതി പുറത്തിറങ്ങിയപ്പോൾ
2024 സെപ്റ്റംബര്‍ രണ്ടിന് പുനഃപ്രവേശനോത്സവം നടത്തി. സ്കൂളിന് അധിക സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഡൈനിങ് ഹാളിനോട് ചേര്‍ന്ന് മൂന്നു കോടി ചെലവില്‍ രണ്ട് നിലകളിലായി അത്യാധുനിക രീതിയില്‍ എട്ട് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും സ്കൂളില്‍ ഒരുക്കി.
ദുരന്തബാധിത പ്രദേശത്തെ സ്കൂള്‍-കോളജ് വിദ്യാർഥികള്‍ക്ക് 250 ലാപ്ടോപ്പുകള് നല്കാന് പ്രത്യേക പരിഗണന ഉറപ്പാക്കുന്നുണ്ട്. ചൂരല്‍മല സ്പെഷല്‍ സെല്‍, കുടുംബശ്രീ മിഷന്റെ മൈക്രോ പ്ലാനിലൂടെ ലഭിച്ച അപേക്ഷ പ്രകാരം മൂന്നുവര്‍ഷം വാറന്റിയുള്ള 42,810 രൂപ വിലയുള്ള 250 ലാപ്ടോപ്പുകളാണ് വിദ്യാർഥികള്‍ക്ക് ലഭ്യമാക്കുക. 1.7 കോടി രൂപ പദ്ധതിക്കായി വകയിരുത്തും. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട 296 കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന പാഠപുസ്തകങ്ങള്‍ ലഭ്യമാക്കി. 282 കുട്ടികള്‍ക്ക് യൂനിഫോം നല്കി. 668 പഠനോപകരണങ്ങള്‍ നൽകി.
യാത്രാസൗകര്യം ആവശ്യമുള്ള 428 ഹൈസ്കൂള്‍ വിദ്യാർഥികള്‍, 72 വി.എച്ച്.എസ്.സി വിദ്യാർഥികള്‍ എന്നിവർക്ക് കെ.എസ്.ആര്.ടി.സി ബസ്, ജീപ്പ്, ഓട്ടോ സൗകര്യങ്ങള്‍ ഉറപ്പാക്കി. സ്കൂളിലേക്ക് ആവശ്യമായ ഫര്‍ണിച്ചർ വിവിധ സംഘടനകള്‍ മുഖേന കണ്ടെത്തി. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സ്കൂളില്‍ 20 ബയോ ടോയ്ലറ്റുകളും ജില്ല പഞ്ചായത്ത് സീഡിന്റെ സഹായത്തോടെ എട്ട് യൂറിനലുകളും രണ്ട് ശുചിമുറികളും നിർമിച്ചു നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.