വെള്ളമുണ്ട: തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഭീതി ഉയർത്തി കാടു മൂടിയ വിദ്യാലയ പരിസരങ്ങൾ. ഇതിനോടൊപ്പം സുരക്ഷിതമല്ലാത്ത ക്ലാസ് മുറികളും വിദ്യാർഥികളുടെ ജീവന് ഭീഷണിയുയർത്തുമ്പോഴും നടപടി എടുക്കാത്ത അധികൃതർക്കെതിരെ പരാതി വ്യാപകം.
തകർന്നു വീഴാറായ സ്കൂൾ കെട്ടിടങ്ങൾക്കടക്കം കൈക്കൂലി വാങ്ങി ഫിറ്റ്നസ് നൽകുന്ന നടപടി മുൻവർഷങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജില്ലയിലെ പല ഭാഗങ്ങളിലും നിരവധി വിദ്യാലങ്ങളാണ് സുരക്ഷിതമല്ലാത്ത നിലയിൽ പ്രവൃത്തിക്കുന്നത്. കാട് മൂടിയ കെട്ടിടങ്ങളും പൊട്ടിപ്പൊളിഞ്ഞ് തകർന്നു കിടക്കുന്ന ക്ലാസ് മുറികളും നിരവധിയാണ്.
അപകട ഭീഷണിയുള്ള കെട്ടിടങ്ങൾ നന്നാക്കുന്നതിനും വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വകുപ്പിന്റെ കർശന നിർദേശമുണ്ടെങ്കിലും തട്ടിക്കൂട്ട് പണികളാണ് പലരും നടത്തിയതെന്ന് ആക്ഷേപമുണ്ട്.
കഞ്ഞിപ്പുരയോട് ചേർന്ന് മൂത്രപ്പുരയും എലി ശല്യമുള്ള ക്ലാസ് മുറി പരിസരവും ഇഴജന്തുക്കളുടെ വാസ കേന്ദ്രവുമായി മാറിയിരിക്കുകയാണ് സ്കൂളുകൾ. സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന സ്കൂളിലെ ക്ലാസ് മുറിയില്‍ നിന്നും വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ക്ലാസ് മുറികളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന അടിയന്തര ഉത്തരവിറക്കിയിരുന്നു.
ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും അംഗൻവാടികളിലും ബന്ധപ്പെട്ടവര്‍ പരിശോധന നടത്തി പൊട്ടി പൊളിഞ്ഞു കിടക്കുന്ന ക്ലാസ് മുറികള്‍ അടിയന്തരമായി നന്നാക്കാന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കലക്ടറുടെ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. അടിത്തറയോ ചുമരോ പൊട്ടിപൊളിഞ്ഞ് മാളങ്ങളുണ്ടെങ്കിൽ അവ നന്നാക്കി നിലം ടൈൽ ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.