മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മേജർ ജനറൽ വി.ടി. മാത്യു (മധ്യത്തിൽ)
മുണ്ടക്കൈ: ഉരുൾ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മേജര്‍ ജനറല്‍ വി.ടി. മാത്യു നൂറുകണക്കിനാളുകൾക്ക് രക്ഷനേടാൻ വഴി തുറന്നതിന്റെ ചാരിതാർഥ്യത്തിൽ മടങ്ങുന്നു. നാടിന്റെ സ്നേഹവും ആദരവും അറിയിച്ച് ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ അദ്ദേഹത്തിന് യാത്രയയപ്പ് നല്കി. ബംഗളൂരുവിലെ കേരള -കര്‍ണാടക ഹെഡ് ക്വാര്‍ട്ടേഴ്സില്‍നിന്ന് ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും അദ്ദേഹം നിരീക്ഷിക്കും.
ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ നടന്ന ഉടന്‍ തന്നെ പൊലീസ്, ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്.എഫ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ജൂലൈ 30ന് ഉച്ചക്ക് 12.30നാണ് ഇന്ത്യന്‍ സേനാ വിഭാഗം എത്തുന്നത്. ആദ്യഘട്ടത്തില്‍ തന്നെ നിരവധി പേരെ രക്ഷിച്ചു. ജൂലൈ 31നാണ് കേരള കര്‍ണാടക ജി.ഒ.സി (ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ്) മേജര്‍ ജനറല്‍ വി.ടി. മാത്യു വരുന്നതും രക്ഷാ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതും. 500ഓളം വരുന്ന സേനാംഗങ്ങളില്‍, ബെയ്ലി പാലം നിർമിക്കുന്നതില്‍ വിദഗ്ധരായ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ സൈനികരും ഉള്‍പ്പെട്ടിരുന്നു. ആദ്യദിനം മുന്നൂറോളം പേരെയാണ് ദുരന്തമുഖത്തുനിന്ന് എല്ലാവരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഉടന്‍തന്നെ ബെയ്ലി പാലം നിർമാണവും ആരംഭിച്ചു. ഇതോടൊപ്പം അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് നടപ്പാലവും നിര്‍മിച്ചു. ഇതിനെല്ലാം മുന്നിലുണ്ടായിരുന്നത് മലയാളിയായ മേജര്‍ ജനറല്‍ വി.ടി. മാത്യു ആയിരുന്നു. 500 സൈനികർ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികൂല കാലാവസ്ഥയിൽ തീരെ പരിചയമില്ലാത്ത സ്ഥലമായിട്ടുകൂടി കൂടുതല്‍ പേരെ രക്ഷപ്പെടുത്തി വലിയ രക്ഷാദൗത്യം വിജയിപ്പിക്കാന്‍ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ടെന്ന് വി.ടി. മാത്യു പറഞ്ഞു. ആവശ്യമുണ്ടെങ്കില്‍ വീണ്ടും ജില്ലയില്‍ എത്തുമെന്നും മേജര്‍ ജനറല്‍ പറഞ്ഞു. 1999ൽ ഒഡിഷയിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിനുശേഷം ഇത്രയും വലിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വയനാട് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.