മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിക്കെതിരെ ശക്തമായ പോരാട്ടത്തിന് പുതിയ ഉദ്യോഗസ്ഥർ കരുത്തേകുമെന്ന് എം.ബി രാജേഷ്

തൃശൂർ: മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിക്കെതിരെ ശക്തമായ പോരാട്ടം തുടരുന്ന എക്സൈസ് സേനക്ക് പുതിയ ഉദ്യോഗസ്ഥർ കൂടുതൽ കരുത്തേകുമെന്ന് മന്ത്രി എം.ബി രാജേഷ്. തൃശൂർ എക്സൈസ് അക്കാദമിയിൽ 144 സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആഘോഷസമയങ്ങളിലും ഏറ്റവുമൊടുവിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തും ശ്രദ്ധേയമായ പ്രകടനമാണ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ എക്സൈസ് സേന കാഴ്ചവെച്ചത്. 2023 ഒക്ടോബർ മുതൽ ഇതുവരെ ആകെ 87 എക്സൈസ് ഇൻസ്പെക്ടർമാർക്കും, 396 സിവിൽ എക്സൈസ് ഓഫീസർമാർക്കും സേനയിൽ നിയമനം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മന്ത്രി പുരസ്കാരം സമ്മാനിച്ചു. 135 സിവിൽ എക്സൈസ് ഓഫീസർമാരും ഒമ്പത് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുമാണ് 180 ദിവസത്തെ പരിശീലനം പൂർത്തിയാക്കി ഇന്ന് സേനയുടെ ഭാഗമായത്. ഇതിനുപുറമേ ഇതേ ലിസ്റ്റിൽ നിന്നുള്ള 173 സിവിൽ എക്സൈസ് ഓഫീസർമാരുടെ പരിശീലനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിൽ വച്ച് നടക്കുകയാണ്. 12 വനിതകൾ ഉൾപ്പെടെ 87 എക്സൈസ് ഇൻസ്പെക്ടർമാരുടെ പരിശീലനവും, 79 സിവിൽ എക്സൈസ് ഓഫീസർമാരുടെ അടിസ്ഥാന പരിശീലനവും തൃശൂരിലെ അക്കാദമിയിൽ നടന്നുവരുന്നു.

എക്സൈസ് കമീഷണർ മഹിപാൽ യാദവ്, അഡീഷണൽ കമീഷണർ പ്രദീപ് പി.എം, അക്കാദമി ഡയറക്ടർ ഗോപകുമാർ, തൃശൂർ റേഞ്ച് ഡിഐജി അജിതാ ബീഗം, തൃശൂർ മേയർ എം.കെ വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ റോസി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, സാറാമ്മ റോബ്സൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പരിശീലനം പുർത്തിയാക്കിയ 144 പേരിൽ എംടെക് ബിരുദമുള്ള ഒരാളും, ബിരുദാനന്തര ബിരുദമുള്ള 18 പേരും, ബിടെക് ബിരുദധാരികളായ 35 പേരും, ബിരുദ ധാരികളായ 73 പേരും ഉള്‍പ്പെടുന്നു. 180 ദിവസം നീണ്ട ഇവരുടെ പരിശീലനത്തിൽ ആംസ് ഡ്രിൽ, ഡ്രിൽ വിത്തൌട്ട് ആംസ് ഉള്‍പ്പെടെയുള്ള ഔട്ട്ഡോർ പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉള്‍പ്പെടുന്നു. ഇതിന് പുറമേ അബ്കാരി ആക്ട് എൻ.ഡി.പി.എസ് നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവ് നിയമം എന്നിവയിലും പരിശീലനം നൽകി.

Tags:    
News Summary - MB Rajesh said that the new officers will strengthen the fight against drug addiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.