തിരുവനന്തപുരം: വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് 223 സാമ്പിളുകളുടെ ഫോറൻസിക് പരിശോധന ഫലങ്ങൾ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റീജ്യനൽ ഫോറൻസിക് ലബോറട്ടറിയിൽ 431 പോസ്റ്റ്മോർട്ടം സാമ്പിളുകളും 172 രക്ത സാമ്പിളുകളുമാണ് പരിശോധനക്ക് അയച്ചത്.
സാമ്പിളുകളെ ഏകോപനം ചെയ്യുന്നതിനും പരസ്പരം താരതമ്യം നടത്തുന്നതിനും ഒരു ലാബിൽ തന്നെ പരിശോധന നടത്തുന്നതാണ് ഉത്തമം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 13 ഉദ്യോഗസ്ഥരെ കണ്ണൂർ റീജ്യനൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഡി.എൻ.എ വിഭാഗത്തിൽ അധികമായി നിയോഗിച്ചിരുന്നു.
431 പോസ്റ്റ്മോർട്ടം സാമ്പിളുകളും 172 രക്ത സാമ്പിളുകളും ലഭിച്ചതിൽനിന്ന് 379 ഡി.എൻ.എ പ്രൊഫൈലുകൾ കണ്ടെത്തുകയും 223 പോസ്റ്റ്മോർട്ടം സാമ്പിളുകൾ തിരിച്ചറിയുകയും ചെയ്തു. ഇതിന്റെ ഇടക്കാല റിപ്പോർട്ട് യഥാസമയം ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകി.
2024 ആഗസ്റ്റ് മൂന്ന് മുതൽ സെപ്തംബർ 25 വരെ പോസ്റ്റ്മോർട്ടം സാമ്പിളുകൾ കണ്ണൂർ ലാബിൽ സ്വീകരിച്ചു. ഇങ്ങനെ പോസ്റ്റ്മോർട്ടം സാമ്പിളുകൾ നിരന്തരം ലാബിൽ സ്വീകരിച്ചു വന്നിരുന്നതിനാലാണ് അന്തിമ റിപ്പോർട്ട് നൽകാൻ സാധിക്കാത്തതെന്നും മുഖ്യമന്ത്രി നിയമസഭയിൽ എം. വിൻസെന്റിന് രേഖാമൂലം മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.