കോഴിക്കോട്: മുസ്ലിം എജുക്കേഷനൽ സൊസൈറ്റിയിൽനിന്ന് (എം.ഇ.എസ്) സസ്‍പെൻഡ് ചെയ്ത നേതാക്കളുടെ പേര് ഉൾപ്പെടുത്താതെയുള്ള വോട്ടർ പട്ടികയനുസരിച്ച് ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തുന്നത് കോടതി തടഞ്ഞു. മുൻ വൈസ് പ്രസിഡന്റ് ഡോ. മഹ്ഫൂസ് റഹിം, സംസ്ഥാന സെക്രട്ടറി ഡോ. എൻ.എം. മുജീബ് റഹ്മാൻ, സംസ്ഥാന സമിതി അംഗം എൻ. അബ്ദുൽ ജബ്ബാർ എന്നിവരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് കാണിച്ച് നൽകിയ ഹരജിയിലാണ് ഒന്നാം പ്രിൻസിപ്പൽ മുനിസിഫ് എൻ.പി. ബിജുവിന്റെ ഉത്തരവ്.
എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ, ജനറൽ സെക്രട്ടറി പി.ഒ. ലബ്ബ എന്നിവരെ എതിർകക്ഷികളാക്കി അഡ്വ. കെ.ബി. ശിവരാമകൃഷ്ണൻ മുഖേന നൽകിയ ഹരജിയിലാണ് നടപടി. സാമ്പത്തിക തിരിമറി കേസിൽ ഉൾപ്പെട്ടവർക്കെതിരെ പ്രതികരിച്ചതിനാണ് തങ്ങളെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‍പെൻഡ് ചെയ്തതെന്നാണ് പരാതിക്കാരുടെ ആരോപണം.
അടുത്ത മൂന്നു കൊല്ലത്തേക്കുള്ള സംസ്ഥാന ഭാരവാഹികളായി ഡോ. ഫസൽ ഗഫൂർ അടക്കമുള്ളവരെ തിരഞ്ഞെടുത്തതായി കഴിഞ്ഞ ദിവസം എം.ഇ.എസ് അറിയിച്ചിരുന്നു. ഇതുസംബന്ധമായി കേസുകൾ നടക്കുകയാണെന്നും സസ്‍പെൻഡ് ചെയ്തെങ്കിലും പ്രാഥമികാംഗമായതിനാൽ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാനാവില്ലെന്നും കോടതി വിധി അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിനെ അംഗീകരിക്കില്ലെന്നും അന്യായ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.