കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നടന്നുവന്നിരുന്ന കഞ്ചാവ് വിൽപനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കഞ്ചാവ് ആവശ്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള (പ്രീബുക്കിങ്) സൗകര്യം ഉണ്ടായിരുന്നു എന്ന വിവരമാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. കൂടാതെ, മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് വിൽപനക്കാർ ഡിസ്കൗണ്ടും നൽകിയിരുന്നു.
ഒരു പൊതി കഞ്ചാവിന് 500 രൂപ നിരക്കിലാണ് കാമ്പസിൽ വിൽപന നടന്നിരുന്നത്. വലിയ തോതിൽ കഞ്ചാവ് എത്തുന്നതിന് മുമ്പ് ആവശ്യക്കാർ 300 രൂപ കൊടുത്ത് മുൻകൂട്ടി ബുക്ക് ചെയ്യണം. അത്തരത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർ 300 രൂപ മാത്രം കൊടുത്താൽ മതി.
ഇത്തരത്തിൽ കഞ്ചാവ് വിൽപനയിൽ മാർക്കറ്റിങ് തന്ത്രങ്ങളും പ്രതികൾ ഉപയോഗിച്ചിരുന്നതായാണ് വിവരം. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടന്നിരുന്നത് വാട്ട്സ്ആപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തൽ.
അതേസമയം, കളമശ്ശേരി പോളിടെക്നിക് പ്രിൻസിപ്പൽ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് അടക്കം ലഹരി വസ്തുക്കൾ കണ്ടെത്താനായി ആൺകുട്ടികളുടെ ഹോസ്റ്റലിൽ പൊലീസ് സംഘം മിന്നൽ പരിശോധന നടത്തിയത്. മാർച്ച് 14ന് കാമ്പസിൽ ഹോളി ആഘോഷിക്കുന്നതിനിടെ വലിയ തോതിൽ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ 12ന് കൊച്ചി ഡെപ്യൂട്ടി പൊലീസ് കമീഷണർക്ക് കത്ത് നൽകുകയായിരുന്നു. ഈ കത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാത്രി ഹോസ്റ്റലിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയത്.
അതിനിടെ, കോളജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർഥികളെ വെള്ളിയാഴ്ച രാത്രി കൊച്ചിയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാരിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രിയിലാണ് കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കഞ്ചാവ് വേട്ട നടന്നത്. ഏഴ് മണിക്കൂർ നീണ്ട മിന്നൽ പരിശോധനയിൽ പൊലീസ് രണ്ടുകിലോ കഞ്ചാവ് പിടികൂടി. ഹോളി ആഘോഷത്തിന് ഹോസ്റ്റലിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നായിരുന്നു രഹസ്യ വിവരം.
കോളജ് എസ്.എഫ്.ഐ യൂനിയൻ ജനറൽ സെക്രട്ടറിയടക്കം മൂന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. മൂന്നാം വർഷ വിദ്യാർഥികളായ കൊല്ലം വില്ലുമല പുത്തൻവീട് അടവിക്കോണത്ത് എം. ആകാശ് (21), ആലപ്പുഴ ഹരിപ്പാട് കാട്ടുകൊയ്ക്കൽ വീട്ടിൽ ആദിത്യൻ (20), കോളജ് എസ്.എഫ്.ഐ യൂനിയൻ ജനറൽ സെക്രട്ടറി കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പനംതറയിൽ വീട്ടിൽ ആർ. അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്.
50ഓളം പേരടങ്ങുന്ന പൊലീസ് സംഘം സംയുക്തമായി പ്രിൻസിപ്പലിന്റെ അനുമതിയോടെ വ്യാഴാഴ്ച രാത്രി ഒമ്പതിന് ആരംഭിച്ച പരിശോധന പുലർച്ചെ നാലിനാണ് അവസാനിച്ചത്. ആകാശ് താമസിക്കുന്ന എഫ് 39 മുറിയിൽ നിന്ന് 1.909 കിലോ കഞ്ചാവും ആദിത്യനും അഭിരാജും താമസിക്കുന്ന ജി 11 മുറിയിൽനിന്ന് 9.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
വലിയ പൊതികളായി സൂക്ഷിച്ച കഞ്ചാവ് അലമാരയിൽ നിന്നാണ് കണ്ടെടുത്തത്. ഇതോടൊപ്പം കഞ്ചാവ് ആവശ്യക്കാർക്ക് തൂക്കിക്കൊടുക്കാൻ ത്രാസും മദ്യം അളക്കുന്നതിനുള്ള ഗ്ലാസും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. ഇവിടെനിന്ന് മുമ്പും ചെറിയ തോതിൽ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ആകാശിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആദിത്യനും അഭിരാജിനും സ്റ്റേഷൻ ജാമ്യം നൽകി. അറസ്റ്റിലായ മൂന്ന് വിദ്യാർഥികളെയും അന്വേഷണവിധേയമായി കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.