വെഞ്ഞാറമൂട്: കൂട്ടക്കൊല നടന്ന വെഞ്ഞാറമൂട് സംഭവത്തിലെ പ്രതി അഫാന്റെ മാതാവ് ഷെമി മൊഴിമാറ്റി. കിളിമാനൂര്‍ സി.ഐ ബി. ജയന്‍ ചൊവ്വാഴ്ച രാത്രി മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു തന്നെ ആക്രമിച്ചത് അഫാന്‍ തന്നെയെന്ന പുതിയ വെളിപ്പെടുത്തല്‍.
‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്നു പറഞ്ഞ് പിന്നില്‍ നിന്ന് ഷാള്‍ കൊണ്ട് കഴുത്തുഞെരിച്ചു. ഇതോടെ, ബോധം നഷ്ടപ്പെട്ടു. ബോധം വന്നപ്പോള്‍ പൊലീസുകാര്‍ ജനല്‍ തകര്‍ക്കുന്നതാണ് കണ്ടതെന്നാണ് ഷെമി വ്യക്തമാക്കിയത്.
കട്ടിലില്‍ നിന്ന് വീണ് പരിക്കുപറ്റിയെന്നായിരുന്നു ചൊവ്വാഴ്ച രാവിലെ വരെ ഇവര്‍ പറഞ്ഞിരുന്നത്. ഭര്‍ത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടമുണ്ട്. 50,000 രൂപ തിരിച്ചു കൊടുക്കേണ്ട ദിവസമാണ് സംഭവം നടന്നത്.
പണം കടം ചോദിച്ച് തട്ടത്തുമലയിലെ വീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് അഫാന് സഹിക്കാനായില്ലെന്നും ഷെമി പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ നിശ്ചയിച്ചിരുന്നതായും അതിനായി ഇളയ മകനുമൊത്ത് യൂട്യൂബില്‍ വിഡിയോകള്‍ കണ്ടിരുന്നെന്നും ഷെമി പോലീസിനോട് പറഞ്ഞു.
അതേ സമയം ഷെമി പണം കടം വാങ്ങിയിട്ട് തിരികെ നല്‍കിയില്ലെന്നുപറഞ്ഞ് ഒരു ബന്ധു പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിക്കാരിയെ വ്യാഴാഴ്ച രാവിലെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിട്ടുള്ളതായി പാങ്ങോട് എസ്.ഐ. വിജിത്.വി. നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.