രതീപ് പാലേരി
പാലേരി: ചങ്ങരോത്ത് 17ാം വാർഡിലെ വീടുകളിൽ വോട്ടഭ്യർഥനയുമായെത്തുന്നത് സിനിമാനടന്മാരാണ്. അവരുടെ ശരീരമില്ല ശബ്ദം മാത്രം. രതീപ് പാലേരിയെന്ന കലാകാരൻ വോട്ടഭ്യർഥിക്കുന്നത് മൺമറിഞ്ഞു പോയവർ ഉൾപ്പെടെയുള്ള സിനിമാനടന്മാരുടെ ശബ്ദം അനുകരിച്ചാണ്. തിലകൻ, കലാഭവൻ മണി, മോഹൻലാൽ, മമ്മൂട്ടി, ലാലു അലക്സ്, മാമുക്കോയ... ഇങ്ങനെ വെള്ളിത്തിരയിൽ തിളങ്ങുന്ന താരങ്ങളെ അനുകരിച്ചുള്ള വോട്ടു പിടിത്തവും വോട്ടർമാർക്ക് വേണ്ടിയുള്ള പാട്ടുമെല്ലാമാവുമ്പോൾ രതീപ് പാലേരിയുടെ പ്രചാരണം കൊഴുക്കുകയാണ്.
നിരവധി സ്റ്റേജ് ഷോകളിലും ചാനൽ പരിപാടികളിലുമെല്ലാം പങ്കെടുത്ത് അംഗീകാരങ്ങൾ കരസ്ഥമാക്കിയ രതീപ് ഗിന്നസ് റെക്കോഡിനും ഉടമയാണ്. വാർഡ്17ൽനിന്നു മുസ്ലിം ലീഗ് സ്ഥാനാർഥിയായാണ് ഈ കലാകാരൻ മത്സരിക്കുന്നത്. സി.പി.എമ്മിെൻറ ശക്തികേന്ദ്രമായ 17ാം വാർഡിൽ കഴിഞ്ഞ തവണ ഇടതുമുന്നണി വിജയിച്ചത് 143 വോട്ടിനാണ്. ഇത്തവണ സി.പി.എം രംഗത്തിറക്കിയിരിക്കുന്നത് കെ.വി. അശോകനെയാണ്. ഇടതു മുന്നണിക്ക് ശക്തമായ വേരോട്ടമുള്ള ഇവിടെ സീറ്റ് നിലനിർത്താനാവുമെന്നു തന്നെയാണ് ഇടതു വിശ്വാസം. അട്ടിമറി വിജയം നേടുകയും യു.ഡി.എഫ് അധികാരം നിലനിർത്തുകയും ചെയ്താൽ രണ്ടര വർഷത്തെ പ്രസിഡൻറു പദവും ഈ കലാകാരനെ തേടിയെത്തിയേക്കാം. ചങ്ങരോത്ത് പ്രസിഡൻറു പദം ലീഗും കോൺഗ്രസും പങ്കുവെക്കാറാണ് പതിവ്. ഇത്തവണ പ്രസിഡൻറ് പദം എസ്.സി. സംവരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.