കൊല്ലം: പത്തനാപുരത്ത് പട്ടാപ്പകൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പത്തനാപുരം സ്വദേശിനി രേവതിയെയാണ് ഭർത്താവ് മലപ്പുറം സ്വദേശി ഗണേഷ് ആക്രമിച്ചത്.
ഗുരുതര പരിക്കേറ്റ രേവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഗണേഷിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പൊലീസിന് കൈമാറി. ഒമ്പത് മാസങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. തർക്കത്തെ തുടർന്ന മൂന്ന് മാസമായി ഇരുവരും പിരിഞ്ഞ് കഴിയുകയാണ്.
തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു രേവതി. രണ്ടുദിവസങ്ങൾക്ക് മുമ്പ് ഭാര്യയെ കാണാനില്ലെന്നും ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പറഞ്ഞ് ഗണേഷ് പത്തനാപുരം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു.
വിവാഹബന്ധം മോചിപ്പിക്കാനുള്ള തീരുമാനമെടുത്താണ് ഇരുവരെയും സ്റ്റേഷനിൽനിന്ന് വിട്ടയച്ചത്. തുടർന്ന് പുറത്തിറങ്ങിയ രേവതിയെ ഗണേഷ് ബൈക്കിൽ പിന്തുടർന്നെത്തി കുത്തുകയായിരുന്നു.
വീണ്ടും ആക്രമിക്കാൻ ശ്രമിക്കവേ നാട്ടുകാരിലൊരാൾ ഗണേഷിനെ തടയുകയും ആളുകളെ വിളിച്ചുകൂട്ടുകയുമായിരുന്നു. നാട്ടുകാർ ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തി കൈകൾ രണ്ടും കെട്ടിയിട്ട ശേഷം പൊലീസിൽ ഏൽപ്പിച്ചു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച രേവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.