സംഘ്പരിവാര്‍ അജണ്ടക്കെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിന്

മലപ്പുറം: മുസ്ലിം സംഘടനകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമാക്കിയുള്ള സംഘ്പരിവാര്‍ അജണ്ടകള്‍ക്കും ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനുമെതിരെ മുസ്ലിം സംഘടനകളെ അണിനിരത്തി പ്രക്ഷോഭത്തിന് ലീഗ് തയാറെടുക്കുന്നു. ഇതിന്‍െറ ഭാഗമായി ഉടന്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിക്കും. കേരളത്തില്‍ അടുത്തിടെ മുസ്ലിം യുവാക്കളെയും സ്ഥാപനങ്ങളെയും ലക്ഷ്യമാക്കി ദേശീയ അന്വേഷണ ഏജന്‍സിയും പൊലീസും നടത്തുന്ന ‘വേട്ടയാടല്‍’ നടപടിയാണ് ഇത്തരമൊരു ആലോചനക്ക് പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. അതേസമയം, സംഘ്പരിവാറിനോട് ഒട്ടിനില്‍ക്കുന്നതും മുസ്ലിം സംഘടനകളുടെ ഐക്യം തകര്‍ക്കുന്നതുമായ ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ പാണക്കാട് ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ശിവസേനയുടെ പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത എം.കെ. മുനീര്‍ എം.എല്‍.എയുടെ നടപടി വിവാദമായതിന് പിന്നാലെ മുസ്ലിം സംഘടനകളുടെ കൂട്ടായ്മക്ക് വിഘാതം സൃഷ്ടിക്കുംവിധമുള്ള കെ.എം. ഷാജി എം.എല്‍.എയുടെ നടപടിയും നേതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കി.

കഴിഞ്ഞദിവസം ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഷാജി ചില മുസ്ലിം സംഘടനകള്‍ക്ക് തീവ്രവാദ മുദ്ര ചാര്‍ത്തിയത്. ലേഖനത്തിലേത് ഷാജിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഇതുസംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ളെന്നും പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യുമെന്നും മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു. സുന്നി യുവജന സംഘത്തിന്‍െറ തീവ്രവാദ വിരുദ്ധ കാമ്പയിനുമായി ബന്ധപ്പെട്ട് മുജാഹിദ് ഒൗദ്യോഗിക വിഭാഗം ഉയര്‍ത്തിയ എതിര്‍പ്പ് പരിഹരിക്കുന്നതിന്‍െറ ഭാഗമായി മുസ്ലിം ലീഗ് മധ്യസ്ഥത്തിന് ഇറങ്ങിയിരുന്നു.

‘ഐ.എസ്, സലഫിസം, ഫാഷിസം’ എന്ന തലക്കെട്ടിലായിരുന്നു സമസ്തയുടെ യുവജന സംഘടന കാമ്പയിന്‍ സംഘടിപ്പിച്ചത്. ഈ തലക്കെട്ടോടെയുള്ള കാമ്പയിന്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ മുഖേന സമസ്തയെ സമീപിച്ചത്. എന്നാല്‍, മറ്റു വിഭാഗങ്ങളെ തീവ്രവാദികളായി മുദ്രകുത്തുന്നത് മുജാഹിദ് വിഭാഗം തുടരുന്നതിനാല്‍ തങ്ങളുടെ കാമ്പയിനുമായി മുന്നോട്ടുപോകുമെന്ന് സമസ്തയുടെയും എസ്.വൈ.എസിന്‍െറയും നേതാക്കള്‍ വ്യക്തമാക്കിയതോടെ മധ്യസ്ഥ നീക്കം ലക്ഷ്യംകണ്ടില്ല. സമസ്തയുടെ നിലപാടുകള്‍ തള്ളിക്കൊണ്ടാണ് കെ.എം. ഷാജി ഇപ്പോള്‍ രംഗത്തുവന്നത്.
സംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നേതാക്കള്‍ക്കിടയില്‍നിന്ന് ഇത്തരം നീക്കങ്ങളുണ്ടാകുന്നത് പാര്‍ട്ടിക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

തീവ്രവാദത്തിന്‍െറ പേരില്‍ നടക്കുന്ന മുസ്ലിം വേട്ടക്കെതിരെയും ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ ശ്രമങ്ങള്‍ക്കെതിരെയും മുസ്ലിം സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നത് സംബന്ധിച്ച് ശനിയാഴ്ച കോഴിക്കോട് ചേരുന്ന ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്‍.ഐ.എ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണവും അറസ്റ്റുമെല്ലാം വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ലീഗ് കരുതുന്നത്. തീവ്രവാദത്തിന്‍െറ പേരില്‍ വെടക്കാക്കി തനിക്കാക്കുന്ന പ്രവര്‍ത്തനം അംഗീകരിക്കാനാകില്ല.
കേന്ദ്ര സര്‍ക്കാറിന്‍െറയും സംഘ്പരിവാറിന്‍െറയും ഒളിയജണ്ടകള്‍ക്ക് പൊലീസും അന്വേഷണ ഏജന്‍സികളും കൂട്ടുനില്‍ക്കരുത്.

തീവ്രവാദത്തിന്‍െറ പേരില്‍ നിരപരാധികളെ വേട്ടയാടുന്നതും ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവും യു.ഡി.എഫില്‍ ഉന്നയിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളുടെ സഹകരണം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - muslim leeg against sangapariwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.